രാത്രി ഒറ്റയ്ക്ക് കിടന്നാൽ ശല്യം; ജയഭാരതി എന്നെ അവരുടെ മുറിയിൽ കിടത്തി; രക്ഷിച്ചതാണെന്ന് ലളിതശ്രീ
മലയാള സിനിമയിൽ ഒരു കാലത്ത് കോമഡി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ലളിതശ്രീ. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന ലളിതശ്രീ അക്കാലത്ത് നിരവധി സിനിമകളിൽ അഭിനയിച്ചു. ജഗതി ശ്രീകുമാർ, പപ്പു, മാള അരവിന്ദൻ തുടങ്ങിയ നടൻമാരുടെ ജോഡിയായാണ് നടിയെ മിക്ക സിനിമകളിലും കണ്ടിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും മാറിനിൽക്കുകയാണ് ലളിതശ്രീ.
സഹോദരന്റെ കുടുംബത്തോടൊപ്പം ചെന്നെെയിലാണ് ലളിതശ്രീ താമസിക്കുന്നത്. സിനിമാ ലോകത്തെ പഴയകാല അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലളിതശ്രീ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സിനിമകളിലെ തുടക്കകാലത്ത് നടി ജയഭാരതി തന്നെ മോശം സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ലളിതശ്രീ പറയുന്നു.
പല്ലവി എന്ന സിനിമയ്ക്കിടെയാണ് ജയഭാരതിയെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ട് ഞങ്ങൾ വളരെ പെട്ടെന്ന് അടുത്തു. എന്നെ എന്റെ റൂമിൽ വിടില്ല. അവരുടെ ബെഡിൽ കിടത്തും. എന്തിനാണ് അവരുടെ റൂമിൽ കിടക്കാൻ പറഞ്ഞതെന്ന് പിന്നീട് എനിക്ക് മനസിലായി. എന്റെ റൂമിലാണ് കിടന്നതെങ്കിൽ രാത്രി ഉറങ്ങാൻ സമ്മതിക്കില്ല. ശല്യങ്ങൾ അന്നും ഉണ്ടായിരുന്നു.

ജയഭാരതിയുടെ മുറിയിൽ ആരും വന്ന് ധൈര്യമായി കതകിൽ തട്ടില്ല. ജയഭാരതി നടൻ ബഹദൂറിനോട് പറഞ്ഞ് നിരവധി സിനിമകളിൽ തനിക്ക് അവസരം നൽകിയെന്നും ലളിതശ്രീ ഓർത്തു. ബഹദൂറും ഭാര്യയും സാമ്പത്തികമായി തന്നെ സഹായിച്ചിരുന്നെന്നും ലളിതശ്രീ വ്യക്തമാക്കി.
ജയഭാരതിയുടെ നല്ല മനസ്സിന് ഒരു ഉദാഹരണവും ലളിതശ്രീ ചൂണ്ടിക്കാട്ടി. കുറച്ച് ആളുകൾ വന്ന് ജയഭാരതിയെ ഉദ്ഘാടനത്തിന് വിളിച്ചു. ജയഭാരതി എന്നെയും പരിചയപ്പെടുത്തി. ഉദ്ഘാടനത്തിന് അവരോടൊപ്പം പോകാൻ എനിക്ക് മടി. ജയഭാരതിയുടേത് പോലെ നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതിന്റെ കോംപ്ലക്സ് ആയിരുന്നു. പക്ഷെ ജയഭാരതി അവരുടെ സാരിയും സ്വർണാഭരണങ്ങളും തനിക്ക് ധരിക്കാൻ തന്നു. അവ ധരിച്ച് ഉദ്ഘാടന ചടങ്ങിന് കൊണ്ട് പോയെന്നും ലളിതശ്രീ ഓർത്തു.

ഒരു നടൻ തന്നോട് മരണം വരെ വൈരാഗ്യം വെച്ചു പുലർത്തിയതിനെക്കുറിച്ചും ലളിതശ്രീ സംസാരിച്ചു. ക്രോസ് ബെൽറ്റ് മണി സാറിന്റെ ഒരു പടം. ആ നടന്റെ ഭാര്യയായ ദുഷ്ട കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. പ്രൊഡക്ഷൻ മാനേജർ എനിക്കും ആ നടനും തിരുവനന്തപുരത്തേക്ക് ഒരു കൂപ്പയിൽ ടിക്കറ്റ് എടുത്തു. ആ നടന് എന്റെ അച്ഛന്റെ പ്രായമുണ്ട്. നമ്മൾ രണ്ട് പേരും ഒരുമിച്ച് തിരുവനന്തപുരത്ത് ഇറങ്ങിയാൽ ആൾക്കാർ തെറ്റിദ്ധരിക്കും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിന് എന്ത് ചെയ്യാൻ പറ്റുമെന്ന് അദ്ദേഹവും.
ഞാൻ ടിടിആറിനോട് പറഞ്ഞ് എന്റെ സീറ്റ് മാറ്റി. തിരുവനന്തപുരത്തെത്തി. ഷൂട്ടിംഗിൽ ദുഷ്ടയായ എന്റെ കഥാപാത്രം ഒരു കുട്ടിയെ അടിക്കണം. എനിക്ക് അടിക്കാൻ പറ്റിയില്ല. ഇതോടെ നടൻ താൻ കേൾക്കെ തന്നെക്കുറിച്ച് മോശമായി സംവിധായകനോട് സംസാരിച്ചു. ആ നടൻ മരിക്കുന്നത് വരെ തന്റെ മുഖത്ത് നോക്കിയിട്ടില്ലെന്നും ലളിതശ്രീ ഓർത്തു.
സ്ത്രീ സുരക്ഷ സംബന്ധിച്ച് അന്നും പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ വിരലിൽ എണ്ണാവുന്ന ചില സംഭവങ്ങളെ പുറത്ത് വന്നിട്ടുള്ളൂ. ബാക്കിയുള്ളതൊക്കെ പരിഹരിച്ച് പോയിട്ടുണ്ട്. അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ വ്യത്യാസമുണ്ട്. ഇന്നത്തെ പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒന്നുമില്ല. എങ്ങനെയെങ്കിലും പിടിച്ച് നിൽക്കാനാണ് ശ്രമിച്ചത്. സിനിമയിൽ നിന്ന് മോശമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീ സുരക്ഷാ പ്രശ്നം സിനിമയിൽ മാത്രമല്ല, മറ്റിടങ്ങളിലുമുണ്ട്. സിനിമയാകുമ്പോൾ പുറത്തറിയുന്നെന്നും ലളിതശ്രീ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications