'ആ സിനിമ ടിവിയിൽ വന്നാൽ ശബ്ദം കുറച്ച് വെക്കാൻ പാർവതിയോട് പറയും, വളരെ സെൻസിറ്റീവാണ് ഞാൻ'; ജയറാം
1980 കളിൽ കലാഭവൻറെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ പത്മരാജൻ അപരിനിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിച്ചപ്പോൾ മറ്റൊരു സൂപ്പർ താരത്തിൻറെ ഉദയത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അപരൻറെ ടൈറ്റിലുകൾ എഴുതിക്കാണിക്കുമ്പോൾ ഉള്ള നിഴൽ രൂപത്തിൽ തുടങ്ങി ക്ലൈമാക്സിലെ നിഗൂഢമായ ആ പുഞ്ചിരിയിൽ വരെ തൻറെതായ കയ്യൊപ്പ് പതിപ്പിച്ച് കൊണ്ട് ജയറാം മലയാള സിനിമാലോകത്തിന് താനൊരു മുതൽക്കൂട്ടായിരിക്കും എന്ന് തെളിയിച്ചു.
നായകനായി വന്ന് നായകനായി തന്നെ തുടരുന്ന മൂന്ന് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന് ഉയർച്ചകളും താഴ്ചകളും ഒട്ടനവധി ഉണ്ടായിട്ടുണ്ട്. കരിയറിൻറെ ആദ്യ മൂന്ന് വർഷക്കാലം പുതുമുഖത്തിൻറെ ആശയക്കുഴപ്പങ്ങൾ ഇല്ലാതെ ജയറാം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ മതിയാകും ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിൻറെ വ്യാപ്തി.
അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനിൽക്കുന്നവയാണ്.

ആ മികവ് മലയാള സിനിമയിൽ തൻറെതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. ഇപ്പോഴിത താൻ തന്നെ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം സിനിമ ടിവിയിൽ വന്നാൽ പോലും താൻ കാണിറില്ലെന്നും അതിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.
'എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഞാൻ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. കരയുന്ന സീനുകൾ കണ്ടാൽ ഞാനും കരയും. അതുകൊണ്ട് തിയേറ്ററിൽ എങ്ങാനും പോയാലും വലിയ പ്രശ്‌നമാണ്. ഞാൻ വളരെ സെൻസിറ്റീവാണ്. സിനിമയിൽ ചില സീനുകൾ ചെയ്യുമ്പോൾ കരഞ്ഞിട്ടുണ്ട്.'

'വൈകാരികമായ രംഗങ്ങൾ വരുമ്പോൾ അത് ഞാൻ യഥാർത്ഥ ജീവിതമായി സങ്കൽപ്പിക്കും. എന്റെ പ്രിയപ്പെട്ടവരാണ് അവരെന്ന് കരുതും. തിയേറ്ററിലൊക്കെ പോയാൽ പ്രശ്‌നമാണ്. വല്ല കോമഡിയും കേട്ട് കഴിഞ്ഞാൽ ഉച്ചത്തിൽ പൊട്ടിച്ചിരിക്കും. കരയേണ്ട സീനുകൾ വന്നാൽ കരയും.'
'ഞാൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഞാൻ ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. അതിന്റെ രണ്ടാം പകുതിയൊക്കെ വല്ലാത്തൊരു വേദനയാണ്. ഞാൻ ആ സമയത്ത് സിബി മലയിലിനോട് പറയുമായിരുന്നു തിയേറ്ററിലേക്ക് കയറുന്ന എല്ലാവർക്കും ഓരോ കർച്ചീഫ് കൂടി കൊടുത്തു വിടണമെന്ന്.'

'ഇപ്പോഴും ടിവിയിൽ വരികയാണെങ്കിൽ ഞാൻ അശ്വതിയോട് ശബ്ദം കുറച്ച് വെക്കാൻ പറയും. എനിക്ക് കാണാൻ പറ്റില്ല' ജയറാം പറഞ്ഞു. ജയറാം ജ്യോതിർമയി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാളിദാസ് ജയറാം ബാലതാരമായി അഭിനയിച്ച് ദേശീയ പുരസ്കാരം നേടിയ സിനിമ കൂടിയാണ് എന്റെ വീട് അപ്പൂന്റേം. ജയറാമിന്റേതായി ഏറ്റവും പുതിയതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ പൊന്നിയൻ സെൽവനാണ്.
ജയറാമിന് പുറമെ വലിയൊരു താരനിര അണിനിരക്കുന്ന സിനിമയാണ് മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന പൊന്നിയൻ സെൽവൻ.

പത്താംനൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ കഥയാണ് പൊന്നിയിൻ സെൽവൻ. കൽക്കി രചിച്ച അഞ്ച് ഭാഗങ്ങളുള്ള കഥ രണ്ട് സിനിമകളായാണ് തീയറ്ററുകളിലെത്തുക.
ഈ നോവൽ വായിച്ചപ്പോൾ തന്നെ ഇത് വലിയ സ്ക്രീനിൽ ആവിഷ്കരിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചതെന്ന് സംവിധായകൻ മണിരത്നം പറഞ്ഞിട്ടുണ്ട്.
വിക്രം, ഐശ്വര്യറായി, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി അങ്ങനെ നീണ്ട താരനിരയാണ് അണിനിരക്കുന്നത്. ബാബു ആന്റണി ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications