തീരുമാനിച്ചത് ജയറാമിനെ; പക്ഷെ നായകനായത് ദിലീപ്; ഡാൻസ് ചെയ്യാൻ തയ്യാറാകാതെ ധനുഷും
നടൻ ദിലീപിന്റെയും ജയറാമിന്റെയും കരിയർ ഗ്രാഫ് സിനിമാ ലോകത്ത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ജയറാം കുടുംബ പ്രേക്ഷകരുടെ പ്രിയ നടനായി നിറഞ്ഞ് നിൽക്കുന്ന സമയത്താണ് ദിലീപിന്റെ കടന്ന് വരവ്. ജയറാമിന്റെ ഒരുപിടി സിനിമകളിൽ ചെറിയ വേഷങ്ങൾ ദിലീപ് ചെയ്തിട്ടുണ്ട്. പിന്നീട് പതിയെ ജയറാമിന്റെ സ്ഥാനം ദിലീപിലേക്കെത്തി. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷം താരമൂല്യമുള്ള നടനായി ദിലീപ് മാറി. പിന്നീടങ്ങോട്ട് ഹിറ്റുകളുടെ വലിയൊരു നിര തന്നെ നടൻ സൃഷ്ടിച്ചു.
എന്നാൽ ഇതിനിടെ ജയറാമിന്റെ ഗ്രാഫിൽ താഴ്ച സംഭവിച്ചു. സിനിമകളിൽ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ട ജയറാമിന് പകരം ദിലീപിനെ പ്രേക്ഷകർ നെഞ്ചിലേറ്റി. എന്നാൽ ദിലീപിന്റെ വളർച്ചയാണ് തന്റെ അവസരങ്ങൾ ഇല്ലാതാക്കിയതെന്ന് ജയറാം വിശ്വസിക്കുന്നില്ല. ഇക്കാര്യം ഇദ്ദേഹം തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ജയറാമിന് പകരം ദിലീപ് നായകനായെത്തിയ സിനിമകൾ നിരവധിയുണ്ട്. ഇതിലൊന്നാണ് 2013 ൽ പുറത്തിറങ്ങിയ കമ്മത്ത് ആന്റ് കമ്മത്ത്. ദിലീപും മമ്മൂട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

ജയറാമിന് പകരം ദിലീപ് ഈ ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കമ്മത്ത് ആന്റ് കമ്മത്തിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ബാദുഷ. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ശരിക്കും കമ്മത്ത് ആന്റ് കമ്മത്തിൽ മമ്മൂക്കയും ജയറാമേട്ടനും ആയിരുന്നു വരേണ്ടത്. നരേൻ ചെയ്ത വേഷമാണ് ദിലീപ് ചെയ്യാനിരുന്നത്. പക്ഷെ ഷൂട്ടിംഗിനോട് അടുത്ത സമയത്ത് ജയറാമേട്ടന് ഷാജി കൈലാസ് സാറിന്റെ പടവുമായി ക്ലാഷ് ആയിട്ട് ജയറാമേട്ടന് വരാൻ പറ്റാത്ത സാഹചര്യമായി.
നടൻ പിൻമാറിയപ്പോൾ എല്ലാവരും പ്രതിസന്ധിയിലായി. എല്ലാവരും കൂടെ ദിലീപേട്ടനെ പോയി കണ്ടു. ഡേറ്റിന്റെ പ്രശ്നങ്ങളുണ്ട്. പക്ഷെ നിർബന്ധിച്ച് എങ്ങനെയൊക്കെയോ അത് സോൾവ് ചെയ്തെന്ന് ബാദുഷ ഓർത്തു. സിനിമയിൽ അതിഥി വേഷത്തിൽ ധനുഷും അഭിനയിച്ചിട്ടുണ്ട്. നടനെ കാസ്റ്റ് ചെയ്തതിന് പിന്നിലെ കഥയും ബാദുഷ പങ്കുവെച്ചു.

വിജയ് യേശുദാസ് വഴിയാണ് ധനുഷിനെ ഈ സിനിമയിലേക്ക് എത്തിക്കുന്നത്. അവർ രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. ശരിക്കും അദ്ദേഹം ഈ സിനിമയിൽ മൂന്ന് ദിവസമേ അഭിനയിച്ചിട്ടുള്ളൂ. എല്ലാവരും കൂടിയുള്ള ഗാന രംഗമുണ്ട്. അതിൽ ധനുഷിനോട് ഡാൻസ് കളിക്കണമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
പുതിയൊരു രംഗമായി എഴുതി ചേർത്തതാണത്. പുള്ളിയോട് ആദ്യം പറഞ്ഞിട്ടില്ലായിരുന്നു. ചെറിയ സ്റ്റെപ്പുകൾ മാത്രമേ ആ പാട്ടിൽ പുള്ളി ചെയ്തിട്ടുള്ളൂയെന്നും ബാദുഷ ഓർത്തു. മൾട്ടി സ്റ്റാർ ചിത്രമായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കമ്മത്ത് ആന്റ് കമ്മത്തിനെ വരവേറ്റത്. എന്നാൽ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തി. റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരായിരുന്നു സിനിമയിലെ നായികമാർ.
കമ്മത്ത് ആന്റ് കമ്മത്ത് നഷ്ടമായത് ജയറാമിന്റെ കരിയറിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതേസമയം സിനിമാ ലോകത്തെ ഇന്നലെകൾ പരിശോധിച്ചാൽ ജയറാം നായകനാകേണ്ടിയിരുന്ന ചില ഹിറ്റ് സിനിമകൾ ദിലീപിലേക്ക് എത്തിയിട്ടുണ്ട്. പഞ്ചാബി ഹൗസാണ് ഇതിലൊന്നും. ആദ്യം ഈ ചിത്രത്തിലേക്ക് ജയറാമിനെയാണ് നായകനായി പരിഗണിച്ചത്. എന്നാൽ പിന്നീട് ദിലീപിലേക്ക് സിനിമയെത്തി. ഒരുപക്ഷെ ജയറാം ആയിരുന്നു നായകനെങ്കിൽ പഞ്ചാബി ഹൗസ് എങ്ങനെയുണ്ടായേനെ എന്ന കൗതുകം സിനിമാ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്.


Click it and Unblock the Notifications