ശോഭന വേണ്ട, വേറെ നടിമാരെ നിർദ്ദേശിച്ച് മമ്മൂട്ടി; ആനിയെ കാണാൻ ആൺകുട്ടിയെ പോലെയെന്നും നടൻ; കമൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മഴയെത്തും മുൻപേ. 1995 ൽ പുറത്തിറങ്ങിയ സിനിമ കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. മമ്മൂട്ടി, ശോഭന, ആനി എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. ആനിക്ക് കരിയറിൽ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമയാണിത്. ഇപ്പോഴിതാ മഴയെത്തും മുൻപേയുടെ അണിയറയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമൽ. കൗമുദി മൂവീസിനോടാണ് പ്രതികരണം.
വിമൺസ് കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസൻ ചോദിച്ചു. നല്ല ഐഡിയ ആണെന്ന് ഞാൻ. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോൾ താൻ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ചു. സുന്ദരനായ ലക്ചറർ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയിൽ തമാശ പറഞ്ഞെന്നും കമൽ ഓർത്തു. തിരക്കഥ പൂർത്തിയായ ശേഷം മഴയെത്തും മുമ്പേയുടെ ഷൂട്ടിംഗിലേക്ക് കടന്നതിനെക്കുറിച്ചും കമൽ സംസാരിച്ചു.

കഥയൊക്കെ ആയപ്പോൾ കാസ്റ്റിംഗ് ആയിരുന്നു പ്രശ്നം. ശോഭനയുടെ റോൾ ഞങ്ങൾ ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തിൽ ഒരുമിച്ചായി, വേറെ നടിയെ ഇട്ടാൽ മതിയെന്ന് പറഞ്ഞ് മമ്മൂക്ക കുറേ നടിമാരുടെ പേര് പറഞ്ഞു. പക്ഷെ അങ്ങനത്തൊരു ക്യാരക്ടർ ശോഭനയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ശോഭന ഡാൻസറാണ്. എക്സ്പേർട്ട് ഡാൻസറെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്, തളർന്ന് പോകുകയും ഡാൻസ് ചെയ്യാതാവുകയും ചെയ്യുന്നുണ്ട്.
അങ്ങനെയൊരു ക്യാരക്ടർ ശോഭന ചെയ്യുമ്പോൾ ആൾക്കാർക്ക് അത് പെട്ടെന്ന് ഐഡന്റിഫെെ ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾ പറഞ്ഞു. മമ്മൂക്കയ്ക്ക് അത്ര തൃപ്തി ഉണ്ടായിരുന്നില്ല. തുടരെ ഒരുമിച്ച് സിനിമകൾ ചെയ്തത് കൊണ്ടാണെന്നും കമൽ ചൂണ്ടിക്കാട്ടി. മറ്റൊരു നായികയായി ആനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും കമൽ സംസാരിച്ചു. അമ്മയാണെ സത്യം എന്ന സിനിമയിലാണ് ആനി ആദ്യമായി അഭിനയിച്ചത്. ആ സിനിമ കണ്ടപ്പോൾ ആനിയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടു.

അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം തന്നെ പറഞ്ഞത്, ആ പെൺകുട്ടിയെ കണ്ടാൽ ആണാണെന്നല്ലേ തോന്നുക, അങ്ങനെയൊരാൾ പറ്റില്ലെന്നാണ്. മമ്മൂക്കയുടെ സ്വതസിദ്ധമായ സംസാരമല്ലേ. ആണത്തമുള്ള പെണ്ണിനെയാണ് വേണ്ടതെന്ന് ഞാൻ തമാശ പറഞ്ഞു. അങ്ങനെയാണ് ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ സിനിമയാണ് മഴയെത്തും മുൻപേയെന്നും കമൽ ചൂണ്ടിക്കാട്ടി.
സിനിമയുമായി മമ്മൂട്ടി നന്നായി സഹകരിച്ചെന്നും കുടുംബപ്രേക്ഷകർ സിനിമ സ്വീകരിച്ചെന്നും കമൽ വ്യക്തമാക്കി. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മഴയെത്തും മുൻപേയ്ക്ക് ശേഷമാണ് മമ്മൂട്ടിക്കൊപ്പം അഴകിയ രാവണൻ എന്ന സിനിമ കമൽ ചെയ്തത്. ഈ ചിത്രവും മികച്ച വിജയം നേടി. സംവിധാന രംഗത്ത് കമലിപ്പോൾ പഴയത് പോലെ സജീവമല്ല. അടുത്തിടെ പുറത്തിറങ്ങിയ വിവേകാനന്ദൻ വൈറലാണ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായെത്തിയത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷം ചെയ്തു.


Click it and Unblock the Notifications