'15 വയസ് മുതൽ അറിയുന്ന ദാസേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ വിഷമമായി; പല പ്രാവശ്യമായപ്പോൾ പ്രതികരിച്ചു'
സംഗീത ലോകത്ത് വർഷങ്ങളായി തുടരുന്ന ഗായകനാണ് കെജി മാർക്കോസ്. തിയറ്ററിൽ പ്രദർശനം തുടരുന്ന പ്രേമലു എന്ന സിനിമയിൽ കെജി മാർക്കോസ് പാടിയ ഗാനം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. കരിയറിൽ മിക്കപ്പോഴും മാർക്കോസ് ചർച്ചയായിട്ടുള്ളത് യേശുദാസുമായുള്ള താരതമ്യത്തിന്റെ പേരിലാണ്. യേശുദാസിനെ പോലെ വെള്ള വസ്ത്രം ധരിക്കുന്ന മാർക്കോസ് കാഴ്ചയിലും യേശുദാസുമായി സാമ്യമുണ്ട്. കെജി മാർക്കോസിനെ വിമർശിച്ച് ചില സന്ദർഭങ്ങളിൽ യേശുദാസ് സംസാരിച്ചിട്ടുമുണ്ട്. തന്നെ അനുകരിച്ച് ചിലർ വെള്ള വസ്ത്രമണിഞ്ഞ് നടക്കുന്നുണ്ടെന്നാണ് യേശുദാസ് പറഞ്ഞത്. ഇതിനെതിരെ കെജി മാർക്കോസ് സംസാരിക്കുകയുമുണ്ടായി.
അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കെജി മാർക്കോസിപ്പോൾ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇന്നിപ്പോൾ പലരെയും യേശുദാസിനെ പോലെ പാടാൻ തല്ലിപ്പഴുപ്പിച്ച് കൊണ്ട് വരാറുണ്ട്. അന്നും ഇന്നും യേശുദാസിനെ പോലെ എന്ന് പറഞ്ഞ് ഞാൻ നടന്നിട്ടില്ല. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണ്. വേഷവിധാനത്തിൽ വെള്ള ധരിക്കാൻ നിർബന്ധ പൂർവം പറഞ്ഞത് അച്ഛനാണെന്നും മാർക്കോസ് വ്യക്തമാക്കി. ഒരിക്കൽ യേശുദാസ് തന്നെ പരിഹസിച്ച് സംസാരിച്ചത് വിഷമുമുണ്ടാക്കിയെന്നും കെജി മാർക്കോസ് പറയുന്നു.

എന്നെ 15 വയസ് മുതൽ അറിയുന്ന വ്യക്തി അങ്ങനെ പറഞ്ഞപ്പോൾ എനിക്കൊരു വിഷമം ഉണ്ടായി. അത് കഴിഞ്ഞ് പിന്നീട് പല പ്രാവശ്യം ആയപ്പോൾ ഞാൻ ചെറുതായിട്ട് പ്രതികരിച്ചിട്ടുണ്ട്. അല്ലാതെ എനിക്ക് അദ്ദേഹവുമായി മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല. എന്നോട് വലിയ താൽപര്യമായിരുന്നു. ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം വെക്കാറുണ്ട്. പക്ഷെ മനസിൽ ചെറിയ പോറൽ എവിടെയോ വന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ടെന്നും കെജി മാർക്കോസ് തുറന്ന് പറഞ്ഞു.
തന്റെ സംഗീത കരിയറിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുന്നത് പതിനെട്ട് വയസ് കഴിഞ്ഞാണ്. അതൊരിക്കലും തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും ഗായകൻ പറയുന്നു. അറിവുള്ള സംഗീതഞ്ജർ പോലും സംഗീതം പഠിക്കണമെന്ന് നിർബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ നോട്ടുകളും ഭാവങ്ങളും പെട്ടെന്ന് പിടിക്കാൻ സംഗീതം അറിഞ്ഞിരുന്നാൽ പറ്റും. സംഗീതം പഠിച്ചിരുന്നാലുള്ള പ്രധാന ഗുണം അതാണ്.

പക്ഷെ സംഗീതബോധം ഉള്ളിലുണ്ടെങ്കിൽ പഠിക്കണമെന്ന് നിർബന്ധമില്ലെന്നും കെജി മാർക്കോസ് ചൂണ്ടിക്കാട്ടി. അതേസമയം കുറ്റം കണ്ട് പിടിക്കുന്നവർക്ക് ഇതൊരു കുറ്റമാക്കാമെന്നും ഇദ്ദേഹം പറയുന്നു. യേശുദാസിനെ അനുകരിക്കുന്നു എന്ന കുറ്റം എന്നിലേക്ക് കൊണ്ട് വന്ന് വെച്ചതാണ്. നന്നായിട്ട് പാടുന്ന ആളാണെങ്കിൽ പാട്ട് എങ്ങനെയുണ്ട്, ശബ്ദം എങ്ങനെയുണ്ട്, പാടുന്നത് പറഞ്ഞ് കൊടുത്താൽ മനസിലാകുന്നുണ്ടോ എന്നൊക്കെ നോക്കുന്നതിന് പകരം ഇങ്ങനെയുള്ള കാര്യങ്ങളിലാണ് പൊതുജനവും മീഡിയയും കൂടുതലായി ശ്രദ്ധിച്ചത്.
പക്ഷെ കഴിവ് എന്ന് പറയുന്നത് അതല്ലെന്നും കെജി മാർക്കോസ് ചൂണ്ടിക്കാട്ടി. യേശുദാസിന്റെ വിമർശനത്തെക്കുറിച്ച് നേരത്തെയും കെജി മാർക്കോസ് സംസാരിച്ചിട്ടുണ്ട്. യേശുദാസിന് ഒപ്പമുള്ളവരാണ് തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് കെജി മാർക്കോസ് തുറന്നടിച്ചു. ദാസേട്ടന്റെ കൂടെ എപ്പോഴും എട്ട് പത്ത് ശിങ്കിടികൾ ഉണ്ട്. ഇവൻ നിനക്കൊരു പാരയാവുമെന്ന് അവർ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് പ്രാവശ്യം ഇങ്ങനെ കേൾക്കുമ്പോൾ ആരായാലും വിശ്വസിച്ച് പോകുമെന്നും അന്ന് കെജി മാർക്കോസ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











