നീലത്താമര കണ്ട് എംടി സർ ആദ്യം ഒന്നും മിണ്ടിയില്ല; അദ്ദേഹം അന്ന് പറഞ്ഞത്; ലാൽ ജോസ്
മലയാള സിനിമാ രംഗത്ത് സംവിധായകൻ ലാൽ ജോസ് സൃഷ്ടിച്ച ഹിറ്റുകൾ ചെറുതല്ല. മീശമാധവൻ, ക്ലാസ്മേറ്റ്സ്, അറബിക്കഥ. അയാളും ഞാനും തമ്മിൽ തുടങ്ങി പ്രേക്ഷക മനസിൽ പതിഞ്ഞ ഒരുപിടി സിനിമകൾ ലാൽ ജോസ് പ്രേക്ഷകർക്ക് സമ്മാനിച്ചു. വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച സിനിമകൾ ലാൽ ജോസ് ഒരുക്കിയിട്ടുണ്ട്. ലാൽ ജോസിന്റെ കരിയറിൽ ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയാണ് 2009 ൽ റിലീസ് ചെയ്ത നീലത്താമര.
1979 ൽ ഇതേപേരിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത സിനിമ ലാൽ ജോസ് റീമേക്ക് ചെയ്യുകയായിരുന്നു. അർച്ചന കവി, കൈലാഷ്, റിമ കല്ലിങ്കൽ, സംവൃത സുനിൽ തുടങ്ങി താരങ്ങളാണ് സിനിമയിൽ പ്രധാനവേഷം ചെയ്തത്. കൈലാഷിനും അർച്ചന കവിക്കും കരിയറിൽ മികച്ച തുടക്കമാണ് നീലത്താമരയിലൂടെ ലഭിച്ചത്. എംടി വാസുദേവൻ നായരാണ് നീലത്താമരയുടെ തിരക്കഥ രചിച്ചത്.

എംടിയുടെ തിരക്കഥ സിനിമയാക്കി വിജയിപ്പിക്കാൻ കഴിഞ്ഞെന്ന നേട്ടവും ലാൽ ജോസിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. നീലത്താമര കണ്ട ശേഷം എംടി വാസുദേവൻ പ്രതികരിച്ചതെങ്ങനെയെന്ന് ഓർത്തെടുക്കുകയാണ് ലാൽ ജോസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
സിനിമയുടെ ഡബിൾ പോസിറ്റീവ് വെർഷൻ തയ്യാറായപ്പോൾ സിഡിയിലാക്കിയിട്ടുണ്ട്., സാറെ കൊണ്ട് വന്ന് കാണിച്ചോട്ടെയെന്ന് ഞാൻ ചോദിച്ചു. ഇവിടെ സിഡി പ്ലെയർ ഇല്ലെന്ന് അദ്ദേഹം. ഞാൻ സിഡി പ്ലെയറും വാങ്ങി കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ടിവിയിൽ കണക്ട് ചെയ്തു. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് റിസൽട്ട് കാത്തിരിക്കുന്നത് പോലെയുള്ള അവസ്ഥയായിരുന്നു.

അദ്ദേഹം ബീഡിയെടുത്ത് കൈയിൽ വെച്ചു. ഞാൻ സിനിമ പ്ലേ ചെയ്തു. ഭാവ വ്യത്യാസമൊന്നുമില്ലാതെ അദ്ദേഹം സിനിമ കണ്ട് കൊണ്ടിരിക്കുകയാണ്. പത്ത് മിനുട്ടിൽ ഓരോ ബീഡി വലിക്കും. പക്ഷെ സിനിമയുടെ ഫസ്റ്റ് ഹാഫ് വരെ അദ്ദേഹം ബീഡി കത്തിച്ചില്ല. ഇന്റർവെൽ ആയപ്പോൾ അടുത്ത സിഡി ഇടണം.
അപ്പോൾ അദ്ദേഹം അടുത്ത ബീഡി കത്തിച്ച് ഇരുന്നു. ഒന്നും പറഞ്ഞില്ല. ബീഡി വലി കഴിഞ്ഞപ്പോൾ ഞാൻ രണ്ടാമത്തെ സിഡി പ്ലേ ചെയ്തു. അതും കണ്ടു. സിനിമ മുഴുവൻ കഴിഞ്ഞു. എന്നെ നോക്കി ചിരിച്ചു. ഒരു സിനിമയെന്നത് തിരക്കഥയിൽ നിന്ന് ഉയരണം. അപ്പോഴാണ് സിനിമ ചലച്ചിത്രകാരന്റേതായി മാറുന്നത്. ഇതിൽ അത് സംഭവിച്ചിട്ടുണ്ടെന്ന് എംടി സാർ പറഞ്ഞു. ഓസ്കാർ കിട്ടിയാൽ പോലും അത്ര സന്തോഷമുണ്ടാകില്ല.
കുഞ്ഞുമാളുവിന്റെ ദുഖം മാത്രമാണ് ഞാൻ എഴുത്തിൽ അഡ്രസ് ചെയ്തത്. നീ അവളുടെ രോഷം കൂടി സിനിമയിൽ കൊണ്ടു വന്നു. അത് നന്നായെന്ന് അദ്ദേഹം പറഞ്ഞു. സിനിമ തിയറ്ററിൽ റിലീസായി. മികച്ച പ്രതികരണം ലഭിച്ചു. എന്നാൽ നിർമാതാവ് സുരേഷ് കുമാർ മാത്രം പറഞ്ഞത് പഴയ നീലത്താമരയുടെ ക്ലൈമാക്സാണ് ഇഷ്ടമായതെന്നാണ്. പാട്ടുകളും വലിയ ഹിറ്റായെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി. വർഷങ്ങൾക്കിപ്പുറവും നീലത്താമരയിലെ ഗാനങ്ങൾ ജനപ്രിയമായി തുടരുന്നു. റീമേക്കുകൾ ട്രെൻഡായി മാറിയ കാലഘട്ടത്തിലാണ് നീലത്താമര റിലീസ് ചെയ്യുന്നത്.
മാവ്യൂ സോളമന്റെ തേനീച്ചകൾ എന്നിവയാണ് ലാൽ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ലാൽ ജോസിന്റെ മറ്റൊരു മികച്ച സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications