തീരെ വിളിക്കാറില്ല; ഞങ്ങൾ കാണുന്നതിങ്ങനെ; കുടുംബം പിരിച്ച് വിട്ട ശേഷമുള്ള ഒത്തുചേരൽ; മൈത്രേയൻ
നടി കനി കുസൃതിയുടെ ജീവിതം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ കുടുംബാന്തരീക്ഷത്തിൽ വളർന്നയാളാണ് കനി കുസൃതി. മാതാപിതാക്കൾ സാമൂഹ്യ പ്രവർത്തകരായ മൈത്രേയനും ഡോ. ജയശ്രീയും. കനിക്ക് പതിനെട്ട് വയസായതിന് ശേഷം കുടുംബം പിരിച്ച് വിടുകയാണെന്ന് മൈത്രയേൻ പ്രഖ്യാപിച്ചു. അതേസമയം ഇടയ്ക്ക് ഇവർ ഒരുമിച്ച് കൂടാറുണ്ട്. അച്ഛനെയും അമ്മയെയും പേരെടുത്താണ് കനി വിളിക്കുന്നത്. ഇത് പലർക്കും കൗതുകമാണ്.
ഇപ്പോഴിതാ തന്റെ സ്വതന്ത്ര ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മൈത്രേയൻ. തനിക്കിപ്പോൾ സ്വന്തമായി വിലാസമില്ലെന്നും സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ അവർക്കൊപ്പം കഴിയുന്നതാണ് പതിവെന്നും മൈത്രേയൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം.

പണ്ടത്തെ സ്പിരിച്വൽ അധ്യാപകർ കരുതിയത് മറ്റുള്ളവർ അവരിലേക്ക് വരണമെന്നാണ്. ഞാൻ നേരെ തിരിച്ചാണ്. ആരാണോ ആവശ്യപ്പെടുന്നത് അവരുടെ അടുത്തേക്ക് ഞാനെത്തും. അത് ജനാധിപത്യപരമായ പുതിയ രീതി വികസിപ്പിച്ചെന്നേയുള്ളൂ. ആളുകളെ ഞാൻ അന്യരായി കാണുന്നില്ല. സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോകുന്നതെന്നാണ് പറയാറ്. അവരെ ഇതുവരെ എനിക്ക് പരിചയമുണ്ടാകില്ല. എൺപത് ശതമാനവും പുതിയ ആൾക്കാരാണ്. ഒരാളുടെ അടുത്തെത്തുമ്പോൾ ആ ആളുടെ സൗകര്യത്തിനനുസരിച്ചാണ് താൻ ജീവിക്കാറെന്നും മൈത്രേയൻ വ്യക്തമാക്കി.
ഇതിനിടെ മകൾ കനി വിളിച്ചാൽ ആവശ്യം നോക്കിയാണ് പോകുക. ഞാൻ കമ്മിറ്റ് ചെയ്ത സ്ഥലങ്ങൾ ഒഴിവാക്കി കനിയുടെയോ ജയശ്രീയുടെയോ അടുത്ത് പോകാറില്ല. പക്ഷെ വിളിക്കാതെ പോകുന്ന ഒരാൾ ജയശ്രീ മാത്രമേയുള്ളൂ. കനിയുടെ അടുത്തും വിളിച്ചിട്ട് തന്നെയാണ് പോകുന്നത്. ജയശ്രീയുടെ അടുത്ത് വിളിക്കാതെ പോകുന്നതിന് കാരണം നേരത്തെ ഞങ്ങൾ ഇണകളായിരുന്നതാണ്.

വടക്കൻ കേരളത്തിലേക്ക് പോയാൽ ജയശ്രീയുടെ അടുത്ത് ഞാൻ പോയിരിക്കും. ആവശ്യമുള്ളിടത്ത് ഇരിക്കുകയാണെങ്കിൽ അനാവശ്യമായ അനുഭവം ഉണ്ടാകില്ല. ആവശ്യം കഴിയുന്നു എന്ന് തോന്നുമ്പോൾ അവിടെ നിന്ന് പോകുന്നവരാണെങ്കിൽ നല്ല ബന്ധമേ ഉണ്ടാകൂ. കനി പറയുന്നത് കേൾക്കാറെ ഉള്ളൂ. അഭിപ്രായങ്ങൾ പറയാറില്ല.
ചോദിക്കുകയാണെങ്കിൽ പറയും. കനി അഭിനയിക്കുന്നത് ഇങ്ങനെയാണോ, ആ സംവിധായകന്റെ കൂടെ പോകാമോ, ഇപ്പോൾ യാത്ര ചെയ്യുന്നത് എവിടേക്കാണ് എന്നൊക്കെയുള്ള ചോദ്യമേയില്ല. കനി അഭിനയിച്ച സിനിമകളെല്ലാം ഞാൻ കണ്ടിട്ടില്ല. എല്ലാം കാണാൻ അവൾ പറയാറുമില്ല. അവൾ തീരെ വിളിക്കാറില്ല. സോഷ്യൽ മീഡിയയിലുള്ളത് കൊണ്ട് അവൾ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും ബാക്കിയുള്ളവർ അറിയുന്നത് പോലെ ഞാനും അറിയുന്നുണ്ട്.
പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല. വാട്സ്ആപ്പിൽ എവിടാ എന്ന് ചോദിച്ച് കുറിപ്പടി വന്നാൽ അവൾ ഇങ്ങോട്ടേക്ക് വരികയാണെന്ന് മനസിലാകും. ഞങ്ങൾ മൂന്ന് പേരും തിരക്കുള്ളവരാണ്. കോർഡിനേറ്റ് ചെയ്യാതെ കാണാൻ പറ്റില്ല. അവൾ എവിടെയാണെന്ന് ചോദിക്കുമ്പോൾ ഇന്നിടത്താണെന്ന് പറഞ്ഞിട്ട് മറുപടിയില്ലെങ്കിൽ കാണാൻ കഴിയാത്ത ഇടത്താണ് എന്ന് മനസിലായി. നീ എന്താണങ്ങനെ ചോദിച്ചതെന്ന് പിന്നെ ചോദിക്കില്ല.
കനിയുടെ മുൻകൈയിൽ ജയശ്രീയെ കാണാൻ കനി പോകും. ഞാനിത്ര ദിവസം മുതൽ ഇത്ര ദിവസം വരെ ജയശ്രീ ചേച്ചിയുടെ അടുത്തുണ്ടാകും എന്ന് പറയും. ഞാനവിടെ എത്തിയാൽ മൂന്ന് പേർക്കും കൂടെ കാണാം. ഗോവയിലാണ് അവൾ താമസിക്കുന്നത്. അവിടേക്ക് വരാൻ പറ്റുമോ എന്ന് ചോദിക്കും. സമയം കണ്ടെത്തി താനും ജയശ്രീയും അങ്ങോട്ട് പോകാറുണ്ടെന്നും മൈത്രേയൻ വ്യക്തമാക്കി.


Click it and Unblock the Notifications











