ചിലർ ഡയലോഗ് അടിക്കുന്നത് കാണാം,ചേച്ചിയുടെ സ്ഥാനത്ത് കാണേണ്ടവർ പറയാത്തത് ലക്ഷ്മിപ്രിയ പറഞ്ഞു: മല്ലിക സുകുമാരൻ
എമ്പുരാനും പൃഥ്വിരാജുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. താര രാജാവായി പൃഥ്വിയെ ആരാധകർ വാഴ്ത്തുന്നു. എമ്പുരാൻ സൂപ്പർഹിറ്റാകുമെന്ന് റിലീസിന് മുമ്പേ ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്. റിലീസിന് മുമ്പ് ഇത്ര മാത്രം ഹെെപ്പ് ലഭിച്ച മലയാള സിനിമ അടുത്ത കാലത്ത് വന്നിട്ടില്ല. മകന്റെ സിനിമ വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും. പൃഥ്വിരാജിനെക്കുറിച്ച് ആളുകൾ പറയുന്ന നല്ല വാക്കുകൾ മല്ലിക സുകുമാരൻ ശ്രദ്ധിക്കുന്നുണ്ട്.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ. നടി ലക്ഷ്മി പ്രിയ പൃഥ്വിരാജിനെ പ്രശംസിച്ചതിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ഇന്നലെ ലക്ഷ്മി പ്രിയ ഒരു അഭിപ്രായമെഴുതി. ഞാൻ ആ കുട്ടിയെ കണ്ടിട്ട് ഏതാണ്ട് രണ്ട് കൊല്ലമായി. കണ്ട സമയങ്ങളിലെല്ലാം വളരെ പ്ലസന്റ് ആയി ചുറുചുറുക്കോടെ ഓടി നടക്കുന്ന കുട്ടിയായിരുന്നു. സീരിയലിലോ മറ്റോ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ ഒരു ചേച്ചിയുടെ സ്ഥാനത്ത് കാണേണ്ട പലരും ഉണ്ടെങ്കിലും ആരും ഒന്നും പറയാത്ത കാര്യങ്ങളൊക്കെ ആ കുട്ടി പറഞ്ഞിട്ടുണ്ട്.

എന്നെ പൊക്കണം എന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. നമുക്കൊരു അഭിപ്രായം തോന്നുമ്പോൾ അത് തുറന്ന് പറയാൻ വിശാലമനസ്ഥിതി വേണം. അല്ലെങ്കിൽ പറ്റത്തില്ല. ബാക്കിയുള്ളവരൊക്കെ ഞാൻ ആനയാണ്, അംബാനിയാണ്, ന്റ്പ്പൂപ്പാക്കൊരു ആനണ്ടാർന്ന് എന്നെല്ലാം റീലിലും അവിടെയും ഇവിടെയുമാെക്കെ ഭയങ്കര ഡയലോഗ് അടിക്കുന്നത് കാണാമെന്നും മല്ലിക സുകുമാരൻ പറയുന്നു.
എഴുപത് വയസായി എനിക്ക്. അത്രയും പ്രായമായ എനിക്ക് എന്റെ കുഞ്ഞുങ്ങളെക്കുറിച്ച് പ്രഗൽഭർ നല്ലത് പറയുന്നതിൽ കൂടുതൽ എന്ത് സന്തോഷമാണ് വേണ്ടത്. ദെെവം സുകുവേട്ടനെ കൊണ്ട് പോയതാണ് എന്റെ തലയ്ക്ക് കിട്ടിയ ഏറ്റവും വലിയ അടി. അതിന് ശേഷം എന്റെ മക്കൾ എന്നെ അത് പോലെ നോക്കുന്നുണ്ട്. കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. പുറത്തുള്ളവർ എന്തോ പറയട്ടേ. ഞാനിപ്പോൾ റീൽ എടുത്ത് കാണിക്കേണ്ട കാര്യമില്ല. അത്രയും സന്തോഷവും സമാധാനവും എല്ലാ കുടുംബങ്ങളിലും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. എമ്പുരാൻ നല്ല സിനിമയായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
മല്ലിക സുകുമാരൻ കടന്ന് വന്ന പാതയും പൃഥ്വിരാജിനൊപ്പമുള്ള അനുഭവങ്ങളുമാണ് കഴിഞ്ഞ ദിവസം നടി ലക്ഷ്മി പ്രിയ പങ്കുവെച്ചത്.
അകാലത്തിൽ ഭർത്താവ് നഷ്ട്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം ആണ് മലയാള സിനിമയിലെ യുവ നടൻമാർ ആയ ഇന്ദ്രജിത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. വന്ന സമയത്ത് മുഖം നോക്കാത്ത സംസാര രീതി കൊണ്ടും വസ്തുനിഷ്ഠമായ അഭിപ്രായം കൊണ്ടും അഹങ്കാരി എന്ന പേര് സമ്പാദിച്ചവൻ! അത് അഹങ്കാരമല്ല ആത്മ വിശ്വാസമായിരുന്നു എന്ന് മലയാളികൾ മനസ്സിലാക്കാൻ പിന്നെയും സമയമെടുത്തു.
ഞങ്ങൾക്കറിയുന്ന രാജു ഒരിക്കലും അഹങ്കാരിയായി തോന്നിയിട്ടില്ല. വൺവേ ടിക്കറ്റിൽ രാജുവിന്റെ അനിയത്തിയായി. താന്തോന്നിയിൽ രാജുവിനൊപ്പം മികച്ച കഥാപാത്രം. വീട്ടിലേക്കുള്ള വഴിയിൽ എന്റെ മകനെയാണ് രാജുവിന്റെ കഥാപാത്രം വളർത്തുന്നത്. ലോലിപ്പോപ്പ് പ്രമാണി, ടിയാൻ പിന്നെയും ഏതൊക്കെയോ സിനിമകൾ ഉണ്ട്. ഓർമ്മ വരുന്നില്ല.

പിന്നെ ഓർമ്മ വരുന്ന സിനിമ സെവന്ത് ഡേ ആണ്. ഒരു വലിയ സീനിൽ മാത്രം വരുന്ന ക്യാരക്ടർ. അതിൽ മികച്ച രീതിയിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞത് രാജുവിന്റെ സപ്പോർട്ട് കൊണ്ടാണ്. കാരണം സജഷൻ ഷോട്ട് വയ്ക്കുമ്പോ (എതിരെ ഉള്ള ആളിന്റെ ചെവിയും തലമുടിയും അഭിനയിക്കുന്ന ആളിന്റെ മുഖം ) സാധാരണ ആർട്ടിസ്റ്റ് മൊത്തം ഡയലോഗ്സ് ഒന്നും പറയാറില്ല. നമ്മൾ പക്ഷേ നന്നായി പെർഫോം ചെയ്യുകയും വേണം. എന്നാൽ രാജു ഫുൾ ആ സീൻ എനിക്കു മുന്നിൽ അഭിനയിച്ചു കൊണ്ടേ ഇരുന്നു.
അതുകൊണ്ട് അത് ഭംഗിയാക്കാൻ എനിക്ക് സാധിച്ചു. ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുക വെല്ലുവിളി തന്നെയാണ്. ഷൂട്ടിങ് ഇടവേള കളിൽ തമാശകൾ ആസ്വദിച്ചു പൊട്ടിച്ചിരിക്കുന്ന ആൾ തന്നെയാണ് രാജു. പൃഥ്വിരാജ് എന്ന നടനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രാജു ഓരോ ഷോട്ട് വയ്ക്കുമ്പോഴും ക്യാമറമാനോട് ഈ ലെൻസ് ഏതാണ്? ഇപ്പൊ വയ്ക്കുന്ന ഷോട്ട് ഏത് റേൻജ് ആണ്? ഇതിന്റെ ലൈറ്റ് and ഷേഡ്സ് എങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും.
ഒരു നടൻ സത്യത്തിൽ അതൊന്നും അന്വേഷിക്കേണ്ടതില്ല. സംവിധായകന്റെ കയ്യിലെ മോൾഡ് മാത്രമാണ് അഭിനേതാവ്. ആ അന്വേഷകന്റെ ത്വരയാണ് നമ്മൾ ലൂസിഫർ എന്ന സിനിമയിലൂടെ സംവിധാന മികവ് ആയി കണ്ടത്. ഒരു ബ്രഹ്മാണ്ട ചിത്രമായി എമ്പുരാൻ നമുക്ക് മുന്നിലേക്ക് എത്താൻ പോകുന്നു. ക്യുരിയസ് ആയ പൃഥ്വിരാജ് എന്ന നടനിൽ നിന്നും സംവിധായകൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മികച്ച ട്രാൻസ്ഫമേഷൻ ആവട്ടെ എമ്പുരാൻ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. മാർച്ച് 27 നാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് എമ്പുരാൻ ടീം.
റെക്കോഡ് പ്രീ ബുക്കിംഗ് ആണ് എമ്പുരാന്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ലൂസിഫർ വൻ വിജയമായിരുന്നു. 30 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ 200 കോടി റെവന്യൂ നേടി. എമ്പുരാൻ ഇതിലും വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്. 150 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയും അല്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സിനിമ കണ്ട് പ്രേക്ഷകർ ബഡ്ജറ്റ് ഊഹിക്കട്ടെയെന്നാണ് താരം പറയുന്നത്.
ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ. ആദ്യ രണ്ട് സിനിമകളും ഹിറ്റായിരുന്നു. മൂന്നാമതും പൃഥ്വി പ്രതീക്ഷ കാക്കും എന്നാണ് ഏവരുടെയും പ്രതീക്ഷ. സംവിധാനത്തോടൊപ്പം അഭിനയത്തിലും സജീവമാണ് പൃഥ്വിരാജ് ഇപ്പോൾ. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് പൃഥ്വിരാജെത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. മഹേഷ് ബാബുവാണ് നായകൻ.
സംവിധാനത്തിലേക്ക് മാത്രം ശ്രദ്ധ നൽകാനില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. കരിയറിലേക്ക് മാത്രമാണ് ഇപ്പോൾ ശ്രദ്ധ. വർക്ക് ലെെഫ് ബാലൻസ് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വ്യക്തമാക്കുകയുണ്ടായി. 42 വയസായി. ഈ പ്രായത്തിൽ വർക്ക് ലെെഫ് ബാലൻസ് കണ്ടെത്തേണ്ടതാണ്. എന്നാൽ സിനിമകളിലേക്ക് മാത്രമാണ് തന്റെ ഇപ്പോഴത്തെ ശ്രദ്ധയെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. മറുവശത്ത് മോഹൻലാലിനും എമ്പുരാന്റെ വിജയം നിർണായകമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത താരത്തിന്റെ മിക്ക സിനിമകളും പരാജയമായിരുന്നു. കരിയറിലെ ഏറ്റവും മോശം സമയത്താണ് എമ്പുരാൻ റിലീസിനെത്തുന്നത്. അതിനാൽ ആരാധകരും ആകാംക്ഷയിലാണ്.


Click it and Unblock the Notifications











