ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും കാണുമ്പോൾ ബഹുമാനിച്ച് പോകും; സൂപ്പർ താരങ്ങൾക്കും പ്രിയങ്കരനായ മുരളി ഗോപി
മാപ്പ് ജയൻ പറയില്ല... അഴി എങ്കിൽ അഴി... കയറെങ്കിൽ കയറ്... എമ്പുരാന്റെ റിലീസിനുശേഷം സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഡയലോഗുകളിൽ ഒന്നാണിത്. മുരളി ഗോപി തന്നെയാണ് അദ്ദേഹത്തിന്റെ മറ്റൊരു സിനിമയിൽ ഈ ഡയലോഗ് എഴുതിയത്. നിലാപടിൽ ഉറച്ച് നിൽക്കുന്ന കാര്യത്തിൽ ഇന്ന് മലയാള സിനിമയിലുള്ള ഏത് താരത്തെക്കാളും ഒരുപടി മുന്നിലാണ് മുരളി ഗോപി.
എമ്പുരാനിലെ ചില സീനുകളും കഥാപാത്രങ്ങളും ഡയലോഗുകളുമാണ് ഇപ്പോൾ നടക്കുന്ന എല്ലാ കോലാഹലങ്ങൾക്കും കാരണമായി ഒരു വിഭാഗം ആളുകൾ എടുത്ത് കാട്ടുന്നത്. സംഘപരിവാർ സംഘടനകളാണ് എമ്പുരാന് എതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വീണ്ടും സിനിമ റീ എഡിറ്റിങ് ചെയ്യുകയാണ്.

സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതലാണ് എമ്പുരാന് എതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് എത്തിയത്. സിനിമയ്ക്ക് എതിരെ പ്രതിഷേധം ശക്തമായപ്പോൾ സിനിമയിൽ നായകവേഷം ചെയ്ത മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു. സോഷ്യൽമീഡിയ പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ ഖേദ പ്രകടനം.
ലൂസിഫർ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമയുടെ ആവിഷ്കാരത്തിൽ കടന്ന് വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.
അതുകൊണ്ട് തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു എന്നാണ് മോഹൻലാൽ കുറിച്ചത്.
മോഹൻലാലിന്റെ പോസ്റ്റ് പൃഥ്വിരാജ് സുകുമാരനും ആന്റണി പെരുമ്പാവൂരും എല്ലം റീ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുരളി ഗോപി അതിന് തയ്യാറായില്ല. മാത്രമല്ല ഇതുവരെയും എമ്പുരാന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കാനോ മാപ്പ് പറയാനോ മുരളി ഗോപി തയ്യാറായില്ല. ഒറിജിനൽ ഹീറോയെന്നും നിലപാടിൽ ഉരച്ച് നിൽക്കുന്ന വ്യക്തിത്വം എന്നുമെല്ലാമാണ് നടന്റെ സോഷ്യൽമീഡിയ പേജിൽ നിറയുന്ന കമന്റുകൾ.
എമ്പുരാൻ വിവാദങ്ങൾ കത്തി പടരുന്നതിനിടെ ഈദ് ആശംസകൾ നേർന്ന് മുരളി ഗോപി എത്തിയപ്പോഴും മലയാളികൾ പോസ്റ്റ് ഏറ്റെടുത്തിരുന്നു. മലയാള സിനിമക്ക് തീ ഇട്ടിട്ട് ഒന്നും അറിയാതെ ഉള്ള നിൽപ്പുണ്ടല്ലോ...., ആണൊരുത്തന് ഈദ് ആശംസകൾ നേരുന്നു, മാപ്പ് പറയില്ലായെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന വ്യക്തിത്വം, വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി...,
ഈദ് മുബാറക്... പണയം വെക്കാത്ത നിലപാടിന്, നിലപാടിൽ ഉറച്ച് നിൽക്കും എന്ന പ്രതീക്ഷയോടെ... ഈദ് മുബാറക്.., താൻ എന്താണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉള്ളവർക്ക് തല ഉയർത്തി തന്നെ നിൽക്കാം, തല കുനിക്കാത്ത നട്ടെല്ലിന് ഈദ് മുബാറക് എന്നിങ്ങനെ ആയിരുന്നു കമന്റുകൾ. ഇപ്പോഴിതാ മുരളി ഗോപിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച നടനുമായ ഭരത് ഗോപി, നടൻ മമ്മൂട്ടി എന്നിവർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

എമ്പുരാൻ തിരക്കഥ വിവാദമായതോടെയാണ് മുരളി ഗോപിയെ കുറിച്ചുള്ള സൂപ്പർ താരങ്ങളുടെ പഴയ വീഡിയോകൾ ആളുകൾ വീണ്ടും എടുത്ത് കൊണ്ടുവന്ന് സോഷ്യൽമീഡിയയിൽ വൈറലാക്കുന്നത്. ഞാൻ ഒരു ആക്ടിങ്ങ് കപ്പാസിറ്റിയുള്ള ആളാണെന്ന് മറ്റുള്ളവർ പറയുന്നത് പോലെ തന്നെ എന്റെ മകന്റെ കയ്യിൽ സിനിമയുടെ യഥാർത്ഥ കഥാരൂപം എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നത് വളരെ അപൂർവമായി കിട്ടിയിട്ടുണ്ട് എന്നത് അപൂർവ സിദ്ധിയായിട്ടാണ് തോന്നിയിട്ടുള്ളതെന്നാണ് മുമ്പൊരിക്കൽ ഭരത് ഗോപി പറഞ്ഞു.
മുരളി ഗോപിയെ കാണുമ്പോൾ ഗോപിയേട്ടനെ നമുക്ക് ഓർമ്മ വരും. നമുക്ക് ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും മുരളിയുടെ രൂപവും ചില നോട്ടവുമൊക്കെ കാണുമ്പോൾ ഗോപി ചേട്ടനാണെന്ന് കരുതി നമ്മൾ ഒന്ന് ബഹുമാനിച്ച് പോകും. കഥയും വായനയും എഴുത്തും സിനിമ കാണലും എല്ലാം മുരളി ഗോപിക്കുണ്ട്. മുരളിയുമായൊക്കെ സംസാരിച്ചിരിക്കാൻ വളരെ രസമാണ് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്.
തന്റെ തിരക്കഥകൾ എങ്ങനെയായിരിക്കുമെന്ന് മുമ്പൊരിക്കൽ മുരളി ഗോപിയും പറഞ്ഞിരുന്നു. പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാനാണ് ഞാൻ എഴുതുന്നത്. അച്ഛന്റെ എഴുത്തിനേക്കാളും പെർഫോമൻസിനേക്കാളും എന്നെ ഇൻസ്പെയർ ചെയ്തിരിക്കുന്നത് അച്ഛന്റെ ലൈഫാണ് എന്നാണ് മുരളി ഗോപി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. എമ്പുരാൻ വിവാദമായതോടെ മുരളി ഗോപി തിരക്കഥയെഴുതിയ മലയാള സിനിമകൾ സിനിമാ പ്രേമികൾ വീണ്ടും റീവാച്ച് ചെയ്ത് തുടങ്ങി.
ദിലീപ് സിനിമ രസികന് തിരക്കഥയെഴുതിയായിരുന്നു മുരളി ഗോപിയുടെ തിരക്കഥാ രചനയിലേക്കുള്ള രംഗപ്രവേശം. ശേഷം ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാര സംഭവം, ലൂസിഫർ, തീർപ്പ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയെഴുതി. ഒട്ടുമിക്ക സിനിമകളിലും പ്രധാന ചർച്ച വിഷയം രാഷ്ട്രീയം തന്നെയായിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ എമ്പുരാൻ റീ എഡിറ്റിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. 17 അല്ല 24 വെട്ടാണ് സിനിമയ്ക്ക് റീ എഡിറ്റിങിൽ സംഭവിച്ചിരിക്കുന്നത്. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.
ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീൻ വെട്ടി നീക്കി. ഒപ്പം തന്നെ എന്‍ഐഎയെന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ രംഗങ്ങള്‍ മാറ്റിയതയാണ് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്.
റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നുമാണ് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും തങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പറഞ്ഞിരുന്നു. അതേസമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കലക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍.
ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്.


Click it and Unblock the Notifications











