കിട്ടുന്ന കാശൊക്കെ ഈ വഴിയ്ക്ക് പോകുകയാണല്ലേ, നെടുമുടിയോട് ശ്രീനിവാസൻ, സംഭവം വെളിപ്പെടുത്തി മമ്മൂട്ടി
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും മികച്ച താരങ്ങളാണ് മമ്മൂട്ടിയും നെടുമുടി വേണവും ശ്രീനിവാസനും. സിനിമയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിക്കുന്ന ഇവർ ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഇവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിത താരങ്ങൾ തമ്മിലുള്ള രസകരമായ സൗഹൃദത്തെ കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. 2015 ൽ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'കിട്ടുന്ന കാശ് മുഴുവന്‍ ഈ വഴിയ്ക്ക് പോകുവാണല്ലേ എന്ന ശ്രീനിവാസന്റെ ഡയലോഗിന് പിന്നിലെ കഥയാണ് മെഗാസ്റ്റാർ വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ... നമ്മുടെ സിനിമാ ജീവിതം തുടങ്ങിയ സമയമായിരുന്നു. അന്ന് ഞാനും നെടുമുടി വേണുവും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ശ്രീനിവാസൻ അവിടെ സ്ഥിരം വരുമായിരുന്നു. ശ്രീനിവാസന്‍ മാത്രമല്ല ഇന്ന് മലയാള സിനിമയിലുള്ള പല പ്രഗത്ഭരുടെയും സ്ഥിരം കേന്ദ്രമായിരുന്നു ആ മുറി. അവിടെ ടിവിയും വി.സി. ആറുമൊക്കെ ഉണ്ടായിരുന്നു.
അന്ന് ഞാൻ ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ അവിടെ എത്തിയിരുന്നു. അന്ന് ശനിയാഴ്ചയും ഞായറും ഷൂട്ടിങ്ങ് ഇല്ലായിരുന്നു. അങ്ങനെ ഒരു ദിവസം ഞാനും ശ്രീനിവാസനും നെടുമുടി വേണുവും കൂടി മദ്രാസ് നഗരം ഒക്കെ ഒന്ന് ചുറ്റി ഭക്ഷണം കഴിച്ച്, സിനിമയൊക്കെ കണ്ട് മുറിയിലേയ്ക്ക് വരികയായിരുന്നു. അപ്പോൾ നെടുമുടി വേണുവിന്റെ മുറിയുടെ വാതിലിന് ഇടയില്‍ ഒരു കുറിപ്പ് കണ്ടു. അന്ന് ഫോണും മെസേജിംഗും ഒന്നുമില്ലല്ലോ. അന്ന് ഹോട്ടൽ നമ്പറിലേയ്ക്ക് വരുന്ന മെസേജുകൾ പേപ്പറില്‍ കുറിച്ച് നമ്മുടെ മുറിയുടെ വാതിലിലൊക്കെ കൊണ്ടുവയ്ക്കുമായിരുന്നു.
അങ്ങനെ വേണു ആ കുറിപ്പെടുത്ത് വായിച്ചു നോക്കി. മിസ്റ്റര്‍ നെടുമുടി വേണു യൂ വണ്‍ ദി ഫിലിം ഫെയര്‍ അവാര്‍ഡ് ഓഫ് ദിസ് ഇയര്‍ എന്നായിരുന്നു മെസേജ്. പുള്ളി ഇതാ നോക്ക് എന്ന് പറഞ്ഞ് ശ്രീനിവാസന് നീട്ടി.അത് നോക്കി അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു, കിട്ടുന്ന പൈസയൊക്കെ ഈ വഴിയ്ക്ക് പോകുകയാണല്ലേ എന്ന് ശ്രീനി ചോദിച്ചു,' മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications