'മമ്മൂട്ടി ദേവാസുരം നിരസിച്ചു; മുരളിയെ നായകനാക്കാനും ആലോചിച്ചു; സിനിമയ്ക്ക് സംഭവിച്ചത്'
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. വർഷങ്ങളായി ആരാധകർ ആഘോഷിക്കുന്ന നടൻ. അന്നും ഇന്നും നടന്റെ സ്ക്രീൻപ്രസൻസാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. 71 കാരനായ മമ്മൂട്ടി ഇന്നും ഒരു മധ്യവയസ്കനെ പോലെയാണ് കാഴ്ചയിലെന്ന് ആരാധകർ പറയുന്നു. എന്നും ലുക്കിനും സ്റ്റെെലിനും പ്രാധാന്യം നൽകുന്ന മമ്മൂട്ടി പുതുമുഖങ്ങൾക്കും പ്രചോദനമാണ്. കരിയറിൽ തിരിഞ്ഞ് നോക്കുമ്പോൾ ഹിറ്റുകളുടെ വലിയൊരു നിര തന്നെ മമ്മൂട്ടിക്കുണ്ട്. വാണിജ്യ സിനിമകൾക്കൊപ്പം പരീക്ഷണ സിനിമകൾക്കും കലാമൂല്യമുള്ള സിനിമകൾക്കും നടൻ പ്രാധാന്യം നൽകി.
എന്നാൽ കരിയറിൽ മമ്മൂട്ടിക്ക് നഷ്ടമായ ചില സിനിമകളുണ്ട്. ഇവയിൽ പലതും കഥ കേട്ട ശേഷം മമ്മൂട്ടി വേണ്ടെന്ന് വെച്ചതാണ്. ചില ഹിറ്റ് സിനിമകളിൽ പകരം നായകനായെത്തിയത് മോഹൻലാലും. രാജാവിന്റെ മകൻ മുതൽ ദൃശ്യം വരെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ദേവാസുരം. മോഹൻലാൽ നായകനായ സിനിമ റിലീസ് ചെയ്യുന്നത് 1993 ലാണ്. മലയാളത്തിലെ ഐക്കോണിക്ക് സിനിമകളിൽ ഒന്നായി ദേവാസുരം അറിയപ്പെടുന്നു.

സംവിധായകൻ ഹരിദാസാണ് ദേവാസുരം മമ്മൂട്ടി നിരസിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചത്. അന്ന് രഞ്ജിത്തിന് പകരം താനായിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതെന്നും ഹരിദാസ് പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവാസുരം ഞാൻ ചെയ്യേണ്ട സിനിമയായിരുന്നു. മോഹൻലാലല്ല അന്ന് നായകൻ. മമ്മൂട്ടിയായിരുന്നു. ഞാനും രഞ്ജിത്തും കൂടി മമ്മൂട്ടിയോട് കഥ പറയാൻ മദ്രാസിൽ ചെന്നു. തിരക്ക് മൂലം കഥ പറയാൻ പറ്റിയില്ല. ഞങ്ങൾ തിരിച്ച് വന്നു. എന്തുകൊണ്ടാണ് മമ്മൂട്ടി തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ദേവാസുരം മുരളിയെ വെച്ച് ആലോചിച്ചു. മറ്റ് ചില കാരണങ്ങൾ കൊണ്ട് അതും നടന്നില്ല. ഒടുവിൽ രഞ്ജിത്ത് മോഹൻലാലിനെ വെച്ച് ദേവാസുരം ചെയ്തെന്നും ഹരിദാസ് പറയുന്നു. ദേവാസുരം നഷ്ടമായതിൽ തനിക്ക് വിഷമം തോന്നിയെന്നും ഹരിദാസ് തുറന്ന് പറഞ്ഞു.

രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിൽ പിന്നീടും ഒരുപിടി സിനിമകൾ പിറന്നു. മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു ഹിറ്റ് സിനിമയാണ് ദൃശ്യം. സംവിധായകൻ ജിത്തു ജോസഫാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടാണ്. എന്നാൽ കഥയിൽ അതൃപ്തി തോന്നിയ മമ്മൂട്ടി ഇവ വേണ്ടെന്ന് വെച്ചു. ഒടുവിൽ മോഹൻലാലിലേക്ക് സിനിമയെത്തി. സിനിമ മലയാളത്തിലെ വമ്പൻ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.
സിനിമകൾക്ക് പുറമെ പുറമെ ബിഗ് ബോസ് ഷോയിലും മമ്മൂട്ടിയെയാണ് ആദ്യം അവതാരകനായി പരിഗണിച്ചത്. എന്നാൽ നടൻ ഇതിന് തയ്യാറായില്ല. ഒടുവിൽ മോഹൻലാൽ ഷോയുടെ അവതാരകനായി. കരിയറിൽ ചില ഹിറ്റ് സിനിമകൾ നഷ്ടപ്പെട്ടെങ്കിലും മമ്മൂട്ടി ഇതേക്കുറിച്ച് പൊതുവെ സംസാരിക്കാറില്ല. മോഹൻലാലിനെ പോലെ നല്ല അവസരങ്ങൾ മമ്മൂട്ടിയെയും തേടി വന്നു. മലയാളത്തിലെ സൂപ്പർതാരങ്ങളായ ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.
നിലവിൽ കരിയർ ഗ്രാഫിൽ മുന്നിട്ട് നിൽക്കുന്നത് മമ്മൂട്ടിയാണ്. നടന്റെ ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ പരാജയമാണ്. ഒടുവിൽ പുറത്തിറങ്ങിയ എലോൺ എന്ന സിനിമയും പ്രേക്ഷക പ്രീതി നേടിയില്ല. മോഹൻലാലിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ആരാധകർക്ക് പ്രതീക്ഷയുള്ള ഒരുപിടി മോഹൻലാൽ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications