'ആദ്യ ദിവസം തന്നെ ഷെെനിനെക്കുറിച്ച് മോശം ഇംപ്രഷൻ; കൺട്രോളില്ല; തലയിടിച്ച് വീഴാഞ്ഞത് ഭാഗ്യം'
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ജീവിതത്തിലും കരിയറിലും പല ഘട്ടങ്ങൾ നേരിട്ട മംമ്ത എന്നും പ്രേക്ഷകർക്ക് പ്രചോദനമാണ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മംമ്തയ്ക്ക് നിരവധി അവസരങ്ങൾ പിന്നീട് വന്നു. ബിഗ് ബി, ബാബ കല്യാണി, ബസ് കണ്ടക്ടർ, അൻവർ തുടങ്ങി നിരവധി സിനിമകളിൽ മംമ്ത അഭിനയിച്ചു. ഇതിനിടെ തെലുങ്ക് സിനിമയിലും സജീവമായി.
ഇതിനിടെയാണ് അസുഖ ബാധിതയായി നടി കുറച്ച് കാലം മാറി നിൽക്കുന്നത്. ശക്തമായ തിരിച്ചു വരവും നടിക്ക് സാധ്യമായി. ലൈവാണ് മംമ്തയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്ത സിനിമയിൽ ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, പ്രിയ വാര്യർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലൈവ്. ഷൈനിനെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ആദ്യത്തെ ദിവസം അദ്ദേഹത്തിന് വളരെ എനർജിയായിരുന്നു. എന്തുകാെണ്ടാണെന്നൊന്നും ചോദിക്കേണ്ട. കൈയിലിരിക്കുന്ന സാധനം കൈയിലിരിക്കുന്നേ ഇല്ല. സ്പോട്ടിലേക്ക് ഓടി വന്നു. എന്തോ ഭാഗ്യത്തിനാണ് തല ആ ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീൻ ഒരുപാട് ടേക്ക് പോയി'
'ആദ്യത്തെ ദിവസം ഷൈൻ അൺകൺട്രോളബിൾ ആയിരുന്നു. ആ ദിവസം തന്നെ ഈ സംഭവത്തിൽ കോൾഡ് ഔട്ട് ചെയ്തത് പിന്നീട് അദ്ദേഹത്തിന് ഉപകരിച്ചു. ക്ലൈമാസ്കിന്റെ സമയത്ത് ഷൈൻ എന്റെയടുത്ത് വന്ന് നന്നായി അങ്ങനെ സംഭവിച്ചത്, ഞാനിപ്പോൾ പുഷ്പം പോലെയല്ലേ ക്ലൈമാക്സിൽ പെർഫോം ചെയ്തതെന്ന് പറഞ്ഞു'
'ഇടയ്ക്ക് ആരെങ്കിലും ആൾക്കൊരു പുള്ളിക്ക് ചൊട്ട് കൊടുത്താൽ മതി. അപ്പോൾ ഉണർന്നോളും. ഷൈൻ തലയിൽ ഒന്നും വെക്കുന്നില്ലെന്നാണ് എനിക്ക് മനസ്സിലായത്. വളരെ ഫ്ലൂയിഡ് ആണ്. ഒരു സീനിൽ ഞങ്ങൾ ക്ഷമയോടെ നിൽക്കുകയാണെന്ന് ഷൈനിന് മനസ്സിലായി'
'ആ സീനിൽ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആർട്ടിസ്റ്റിനും ആകെ കുറച്ച് വരികളേ ഉള്ളൂ. ഒപ്പം പ്രവർത്തിക്കുന്നത് വളരെ ഫൺ ആയിരുന്നു' ആദ്യ ദിവസം ഷൈനിനെക്കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു. പക്ഷെ പോകപ്പോകെ മനസ്സിലായെന്നും മംമ്ത വ്യക്തമാക്കി.

അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റം പലപ്പോഴും ചർച്ചയാവാറുണ്ട്. അടുത്തിടെ ലൈവ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ നടൻ മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടത് വാർത്തയായിരുന്നു. പൊതുവേദികളിലെ നടന്റെ പെരുമാറ്റം പരിധി വിടുന്നുണ്ടെന്ന് പൊതുവെ അഭിപ്രായമുണ്ട്. മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഓഫ് സ്ക്രീനിൽ ഷൈൻ വിമർശിക്കപ്പെടുന്നു.
ലൈവ് സിനിമയുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ നേരത്തെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും വിമർശനം ഉന്നയിച്ചിരുന്നു. ഷൈൻ കാരണം ഷൂട്ടിംഗ് വൈകുന്നെന്നായിരുന്നു പരോക്ഷമായി രഞ്ജു രഞ്ജിമാർ ആരോപിച്ചത്. ഷൂട്ടിൽ അൽപ്പവസ്ത്രം ധരിച്ച് ഓടിക്കളിക്കുന്ന, സ്ത്രീകളോട് മര്യാദയില്ലാതെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങൾ രഞ്ജു രഞ്ജിമാർ ഉന്നയിച്ചു.
എന്നാൽ ആരോപണം തള്ളി സിനിമയിടെ സംവിധായകൻ വികെപി രംഗത്തെത്തി. ഷൈൻ കാരണം ഷൂട്ട് വൈകിയിട്ടില്ലെന്നും ഷൂട്ടിംഗുമായി സഹകരിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോയെന്ന് വികെപി പറഞ്ഞു. ഷൈനിനെക്കുറിച്ച് പൊതുവെ നിർമാതാക്കൾക്കോ സംവിധായകർക്കോ പരാതിയില്ല.


Click it and Unblock the Notifications











