'വാണി വിശ്വനാഥിന്റെ സഹോദരിക്കൊപ്പം മാഡത്തെ കാണാൻ പോയി; മരിക്കുന്നതിന് 15 ദിവസം മുമ്പ് നടന്നത്'
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. മാദക താരമായി സിനിമകളിൽ നിറഞ്ഞാടിയ സിൽക് സ്മിതയ്ക്ക് വൻ ആരാധക വൃന്ദമുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തിൽ സിൽക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമാ ലോകത്ത് ആഘോഷപ്പെട്ടെങ്കിലും ജീവിതത്തിൽ നടിക്ക് അടിപതറുകയാണുണ്ടായത്. 1996 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു സിൽക് സ്മിത.
സാമ്പത്തിക നഷ്ടങ്ങളുണ്ടാകുകയും ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെയാണ് സിൽക് സ്മിത ആത്മഹത്യം ചെയ്തതെന്നാണ് വിവരം. ഇതേക്കുറിച്ച് വ്യക്തമായ വിവരം ഇന്നും ലഭ്യമല്ല. സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് നടിയുടെ മാനേജരായി പ്രവർത്തിച്ച രാജു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം നടിയെക്കുറിച്ച് സംസാരിച്ചത്.

ഒരു വർഷം അവരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ആ ഒരു വർഷത്തിനുള്ളിൽ വളരെ ക്ലോസ് ആയി. അവർ പർദ ധരിച്ച് തിയറ്ററുകളിൽ പോകും. ഞങ്ങൾ പോകാത്ത തിയറ്ററുകളില്ല. അവരുടെ വീട്ടിൽ ഏഴെട്ട് നായകളുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് കാർ വീട്ടിലെ കോംബൗണ്ടിൽ എത്തിയാൽ ഞാൻ ഇറങ്ങില്ല. മാഡം ഇറങ്ങി എല്ലാ നായകളെയും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച ശേഷമാണ് വീട്ടിനുള്ളിലേക്ക് പോകുക. നായകൾക്കായി വീട്ടിൽ പ്രത്യേകം റൂം ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മേക്കപ്പെല്ലാം കഴുകി വന്ന ശേഷം വെള്ള തുണികളിൽ എംബ്രോയ്ഡറി വർക്കുകൾ ചെയ്യും.
സിൽക് സ്മിത മാഡത്തെക്കുറിച്ച് പറയുമ്പോൾ ഇന്നും വിഷമമാണ്. മരിക്കുന്നതിന് 15 ദിവസം മുമ്പ് നടിയെ ഫ്ലാറ്റിൽ പോയി കണ്ടിരുന്നെന്ന് രാജു പറയുന്നു. വിരുഗംപക്കം പൊലീസ് സ്റ്റേഷന് പിന്നിൽ ഒരു ഫ്ലാറ്റുണ്ടായിരുന്നു. അതിൽ അവരുടെ കസിനോ മറ്റോ ഉണ്ടായിരുന്നു. വാണി വിശ്വനാഥ് എന്ന നടിയുണ്ട്. അവരുടെ കസിൻ സിസ്റ്ററും ഞാനും നടക്കാൻ പോകുമ്പോൾ ഈ ഫ്ലാറ്റിന് മുന്നിൽ സിൽക് മാഡത്തിന്റെ വണ്ടി കണ്ടു.

ഞാനും വാണി അക്കയുടെ സഹോദരിയും ഫ്ലാറ്റിൽ കയറി. അവർ കൈയിൽ തല വെച്ച് കിടക്കുകയാണ്. ചുറ്റും മൂന്ന് നാല് പേരുണ്ട്. എന്താണ് അക്ക എന്ന് ചോദിച്ചപ്പോൾ സുഖമില്ല എന്ന് പറഞ്ഞു. അത് മാത്രമാണ് ഞങ്ങൾ സംസാരിച്ചതെന്നും രാജു പറയുന്നു. വളരെ നല്ല മനസിനുടമയാണ് സിൽക് സ്മിത. കൊച്ചുകുട്ടികളുടെ സ്വഭാവമായിരുന്നു നടിക്കെന്നും രാജു പറയുന്നു.വളരെയധികം സംസാരിക്കില്ലായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞാൽ വീട് എന്ന രീതിയായിരുന്നു. അവരെക്കുറിച്ച് വന്ന ഗോസിപ്പുകളെല്ലാം തെറ്റാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മേക്കപ്പ് ചെയ്ത് വന്നാൽ മാഡത്തിന്റെ ലുക്ക് തന്നെ മാറും. മേക്കപ്പ് അഴിച്ച് ഒരു ടീ ഷർട്ട് ധരിച്ച് കണ്ണടയും വെച്ച് വന്നാൽ ആദ്യത്തെ ആളുമായി ഒരു ബന്ധമില്ലെന്ന് തോന്നും. മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂമൊക്കെ ധരിച്ച് വന്നാൽ നമ്മൾ തന്നെ അമ്പരക്കും.
റാണിയെ പോലെയായിരുന്നു. കള്ളം പറയുന്നവരെ മാഡത്തിന് ഇഷ്ടമല്ല. ദേഷ്യം വന്നാൽ വഴക്ക് പറയും. പക്ഷെ ഞങ്ങൾ നിശബ്ദരായിരിക്കും. ഹെയർ ഡ്രസറെയാണ് കൂടുതൽ വഴക്ക് പറയുക. ഞാൻ അന്ന് ചെറുതാണ്. തന്നെ അധികം വഴക്ക് പറഞ്ഞിട്ടില്ലെന്നും രാജു ഓർത്തു.


Click it and Unblock the Notifications