മല്ലിക പറഞ്ഞിട്ടാണ് ഞാൻ പോയത്; ആ പ്രശസ്ത നടിയെ ഭർത്താവ് തല്ലുന്നത് കണ്ടു; മണിയൻപിള്ള രാജു
നടനായും നിർമാതാവായും മലയാള സിനിമാ ലോകത്ത് പ്രമുഖ സാന്നിധ്യമായി മാറാൻ മണിയൻപിള്ള രാജുവിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ നിരഞ്ജനും ഇന്ന് അഭിനയ രംഗത്ത് സജീവമാണ്. കരിയറിലെ തുടക്ക കാലം മണിയൻപിള്ള രാജുവിനെ സംബന്ധിച്ച് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അവസരങ്ങൾ തേടി നടന് ഒരുപാട് തവണ അലയേണ്ടി വന്നിട്ടുണ്ട്. തന്റെ സ്കൂൾ പഠനകാലത്തെക്കുറിച്ചും കരിയറിലെ തുടക്ക നാളുകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മണിയൻപിള്ള രാജു.
നടി മല്ലിക സുകുമാരനും താനും ഒരു സ്കൂളിൽ പഠിച്ചവരാണെന്ന് മണിയൻപിള്ള രാജു പറയുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് മുതൽ ഒരു സ്കൂളിൽ പഠിച്ചവരാണ്. ഞങ്ങളുടെ ക്ലാസ് ടീച്ചർ വരാത്തപ്പോൾ മോണിറ്ററായിട്ട് അടുത്ത ക്ലാസിലെ മല്ലികയാണ് വരുന്നത്. അന്ന് മോഹമല്ലിക എന്നാണ് പേര്. കൈനിക്കര ഫാമിലിയിൽ നിന്ന് വരുന്നതിന്റെ എടുപ്പും ജാഡയുമാെക്കെ ഉണ്ട്. എല്ലാവരെയും ഒരു പുച്ഛം. പഠിക്കാൻ മിടുക്കി.

പാടാനറിയാം. എന്തുകൊണ്ടും ടോപ് ആണവിടെ. ക്ലാസിൽ ഞാൻ സംസാരിക്കുന്നതിനാൽ മല്ലിക എന്റെ പേര് എഴുതി വെച്ച് അടി വാങ്ങിച്ച് തരും. പെൻസിൽ, കളർ പെൻസിലുമൊക്കെ മറ്റേ പിള്ളേർ കൈക്കൂലി കൊടുക്കും. ഞാൻ കൊടുക്കാത്തത് കൊണ്ടാണ് എന്റെ പേര് എഴുതുന്നതെന്ന് ഞാൻ പറയുമായിരുന്നു. എന്നാലും നമുക്കൊരു ആരാധന ഉണ്ടായിരുന്നു.
കഥാപ്രസംഗമുണ്ട്, ഗംഭീരമായി പാടും. നല്ല കലാകാരിയായതിനാൽ അന്നേ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നെന്ന് മണിയൻ പിള്ള രാജു ഓർത്തു. സിനിമാ ലോകത്ത് അവസരങ്ങൾ തേടി നടന്ന കാലത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശേഷം ചാൻസിന് വേണ്ടി കോടമ്പാക്കത്ത് വന്ന താമസിക്കുന്നു. ആദ്യം വിൻസെന്റ് മാഷിനെ കാണാൻ പോയി. പുള്ളിയുടെ വീട്ടിൽ പോയപ്പോൾ ഭാര്യയുമായി എന്തോ വഴക്ക് നടക്കുകയാണ്.

ഞാൻ വീടിന്റെ നടയിൽ ചെന്നപ്പോേൾ രണ്ട് ദോശയും ഒരു പ്ലേറ്റും എന്റെ തലവഴി പോയി. സർ ഇറങ്ങി വന്നു. എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഞാൻ സുധീർ കുമാർ, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ്. സർ പുതിയ ആൾക്കാരെ വെച്ച് പടം എടുക്കുന്നു എന്നറിഞ്ഞെന്ന് പറഞ്ഞു. അതൊന്നും ഇവിടെ ഇല്ല, പോകൂ എന്ന് അദ്ദേഹം. ഒരു സ്റ്റുഡിയോയിലും പോയാൽ അകത്തേക്ക് വിടില്ല.
അത് കഴിഞ്ഞ് ഞാൻ മലയാളത്തിൽ ഒരു പ്രശസ്ത നടിയുടെ വീട്ടിൽ പോയി. അവരുടെ ഭർത്താവ് സംവിധായകനാണ്. അവരുടെ വീട്ടിൽ ചെന്ന് തട്ടി. വാതിൽ ചാരിയിട്ടേ ഉള്ളൂ. ശബ്ദം കേട്ട് തുറന്ന് നോക്കിയപ്പോൾ. ഭർത്താവ് അവരെ കുനിച്ച് നിർത്തി ഇടിക്കുന്നു. പെട്ടെന്ന് എന്നെ കണ്ടു. എന്താ വേണ്ടതെന്ന് ചോദിച്ചു. അവസരത്തിന് വേണ്ടി വന്നതാണെന്ന് പറഞ്ഞപ്പോൾ അതിന് ഇങ്ങനെയാണോ ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇങ്ങനെ തിക്താനുഭവങ്ങളുടെ പട്ടിക കിടക്കുമ്പോഴാണ് മല്ലിക കോടമ്പാക്കത്ത് താമസമുണ്ടെന്ന് അറിയുന്നത്.
തപ്പിപ്പിടിച്ച് ഫോൺ നമ്പറിൽ വിളിച്ചു. ശ്രീകുമാരൻ തമ്പി സർ പടമെടുക്കുന്നുണ്ട്, ഞാനതിൽ അഭിനയിക്കുന്നുണ്ട്, സുധീർ കുമാർ ഒന്ന് പോയി കാണെന്ന് പറഞ്ഞു. എന്റെ നോക്കി ശ്രീകുമാരൻ തമ്പി സർ ആദ്യം ചോദിച്ചത് തന്റെ വീട്ടിൽ കണ്ണാടി ഇല്ലേ എന്നാണ്. രണ്ട് കൊല്ലം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചത് അച്ഛനെയും അമ്മയെയും ദ്രോഹിക്കാൻ വേണ്ടിയാണ്. തനിക്ക് സിനിമയിൽ ഒന്നും ആകാൻ പറ്റില്ലെന്ന് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങി.
ഉമ ലോഡ്ജിലെത്തിയപ്പോൾ ഫോൺ വന്നു. മോഹിനിയാട്ടം എന്ന സിനിമയിൽ തനിക്ക് നാളെ ഒരു വേഷമുണ്ടെന്ന് പറഞ്ഞു. താൻ ഇറങ്ങിയ ശേഷം ബസ് സ്റ്റോപ്പിൽ വെച്ച് കരയുന്നത് അദ്ദേഹത്തിന്റെ ഭാര്യ വീടിന്റെ മുകളിൽ നിന്ന് കണ്ടു. ഭാര്യ ഇക്കാര്യം പറഞ്ഞതോടയാണ് ശ്രീകുമാരൻ തമ്പി തന്നെ സിനിമയലേക്ക് വിളിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ഇക്കാര്യം താനറിഞ്ഞതെന്നും മണിയൻപിള്ള രാജു ഓർത്തു.


Click it and Unblock the Notifications