അമ്മ വേഷം ഇപ്പോൾ ചെയ്യണോ?, മഞ്ജു വാര്യർക്ക് സംശയം; സെറ്റിലേക്ക് അമലയെത്തിയപ്പോൾ; ചിത്രത്തിന് പിന്നിൽ
മഞ്ജു വാര്യരുടെ പിറന്നാൾ ദിനമായിരുന്ന കഴിഞ്ഞ ദിവസം നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. 46 കാരിയായി മഞ്ജുവിന് തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുണ്ട്. മലയാളം കടന്ന് തമിഴകത്തും മഞ്ജുവിന് ആരാധകർ കൂടുകയാണ്. ബിഗ് ബജറ്റ് തമിഴ് സിനിമളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ കരിയറിലേക്ക് തിരിച്ചെത്തിയത്. അന്ന് മലയാളികൾ ഒന്നടങ്കം ഈ തിരിച്ച് വരവ് ആഘോഷിച്ചു.
മികച്ച സിനിമകളുമായി നടി കരിയറിൽ സജീവമായി. 2017 ൽ മഞ്ജുവിന്റേതായി പുറത്തിറങ്ങിയ സിനിമയാണ് കെയർ ഓഫ് സെെറ ബാനു. ഷെയിൻ നിഗം, അമല അക്കിനേനി എന്നിവരാണ് ചിത്രത്തിൽ മഞ്ജുവിനൊപ്പം അഭിനയിച്ചത്. കെയർ ഓഫ് സൈറ ബാനുവിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആന്റണി സോണി. മഞ്ജു വാര്യരെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. സഫാരി ടിവിയോടാണ് പ്രതികരണം.

ആദ്യ ഓപ്ഷൻ മഞ്ജു ചേച്ചിയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ സിനിമ ചെയ്യാമെന്ന് മഞ്ജു ചേച്ചി പറഞ്ഞു. അമ്മയും മകനും എന്ന നിലയിലാണ് ആദ്യം കഥ പറഞ്ഞത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മഞ്ജു ചേച്ചിക്ക് സംശയം. അമ്മ വേഷം ഇപ്പോൾ ചെയ്യണോ, കാരണം നായികയായിരിക്കുമ്പോൾ ഇപ്പോഴേ അമ്മ വേഷം ചെയ്യണോ എന്ന കൺഫ്യൂഷനായി. അങ്ങനെ പെട്ടെന്ന് വന്ന ചിന്തയാണ് ഇത് ബയോളജിക്കൽ മകനല്ല എന്ന രീതിയിൽ കഥ മാറ്റുന്നത്. മഞ്ജു ചേച്ചിയോട് പറഞ്ഞപ്പോൾ അവർക്കും ഓക്കെയായി.
ഒരു സീനിൽ ഇവരുടെ ഭൂതകാലം ഇങ്ങനെയായിരുന്നു എന്ന് പറയണം. ആ ഡയലോഗ് നരേറ്റ് ചെയ്യണമെങ്കിൽ അത്രയും കേട്ടിരിക്കാൻ ഇഷ്ടമുള്ളയാൾ പറയണം. അപ്പോഴാണ് ഇംപാക്ടുണ്ടാവുക. അപ്പോഴാണ് സഫാരി ടിവിയിൽ ജോൺ പോൾ സാറുടെ സ്മൃതി എന്ന പരിപാടി വരാൻ തുടങ്ങിയത്. ജോൺ പോൾ സാർ ഡയലോഗ് നരേറ്റ് ചെയ്താൽ നന്നാകും എന്ന് തോന്നി അദ്ദേഹത്തെ സമീപിച്ചെന്നും ആന്റണി സോണി വ്യക്തമാക്കി.

ചിത്രത്തിൽ അമല അക്കിനേനി എത്തിയതിനെക്കുറിച്ച് നേരത്തെ മഞ്ജു വാര്യർ സംസാരിച്ചിട്ടുണ്ട്. അമലയെ പോലൊരു താരം ഈ സിനിമ ചെയ്യുമോ എന്ന് ആശങ്കപ്പെട്ടിരുന്നെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി. എന്റെയുള്ളിൽ നെഞ്ചിടിപ്പായിരുന്നു. അവരൊക്കെ സമ്മതിക്കുമോ, അവർക്ക് നമ്മളെ അറിയുമോ, തൃപ്തിയായില്ലെങ്കിൽ എന്തു ചെയ്യുമെന്നാെക്കയുള്ള പേടിയായിരുന്നു മനസിൽ. കഥ കേട്ടയുടനെ വളരെ സന്തോഷത്തോടെ ചെയ്യാമെന്ന് അവർ പറയുകയായിരുന്നു എന്നാണ് അറിഞ്ഞത്. എനിക്കത് വിശ്വസിക്കാൻ രണ്ട് ദിവസമെടുത്തു. ഈ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അവർ ചെയ്യാമെന്ന് സമ്മതിച്ചത്.
അമല മാം ഇങ്ങോട്ട് വന്നപ്പോൾ എന്റെ ഉത്തരവാദിത്വം പോലെയായിരുന്നു. ഒരു കുറവുകളും ഉണ്ടാവരുത്, മാമിന്റെ ഭക്ഷണ രീതികൾ ചോദിച്ച് മനസിലാക്കി. എനിക്കൊരു വെപ്രാളമായിരുന്നു. ഇവിടെ വന്നിട്ട് മാമിന് മോശമായ അനുഭവങ്ങളുണ്ടാകരുത്, ഒരു അതൃപ്തിയും ഉണ്ടാവരുത് എന്നൊക്കെ. പക്ഷെ ഞങ്ങളേക്കാൾ എത്രയോ ലാളിത്വത്തോടെയാണ് മുഴുവൻ യൂണിറ്റുമായും ഞാനുമായും അവർ ഇടപഴകിയത്.
കൊച്ചുകുട്ടികളുടെ കൗതുകത്തോടെയാണ് ഓരോ കാര്യങ്ങൾ മനസിലാക്കിയതെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. ഭാഷയറിയാതിരുന്നിട്ടും ഡയലോഗുകൾ പഠിച്ച് കൃത്യമായി സംസാരിക്കാൻ അമല അക്കിനേനിക്ക് സാധിച്ചെന്നും മഞ്ജു വാര്യർ പറഞ്ഞു. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications











