അവൾ ഭയങ്കര ഡാൻസുകാരിയല്ലേ; മോഹൻലാലിന്റെ ആശങ്ക; ഒടുവിൽ ആര് തോൽക്കുമെന്നായി; സംവിധായകൻ
അഭിനയിക്കുന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന പൂർണത സിനിമാ ലോകത്ത് ഒട്ടനവധി തവണ ചർച്ചയായതാണ്. വാനപ്രസ്ഥത്തിലെ കഥകളി രംഗം, കമലദളത്തിലെ നൃത്തം തുടങ്ങി ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ആക്ഷനും കട്ടിനുമിടയിലെ കുറച്ച് നേരത്തെ മാന്ത്രികതയായാണ് ലാലിന്റെ അഭിനയത്തെ ഫിലിം മേക്കേർസ് വിശേഷിപ്പിക്കാറ്.
രാജശിൽപ്പി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ എസ് സുകുമാരൻ. ഭാനുപ്രിയക്കൊപ്പം മോഹൻലാൽ ഡാൻസ് ചെയ്തതിനെക്കുറിച്ചും അപകടകരമായ സാഹചര്യത്തിൽ നടന്ന ഷൂട്ടിനെക്കുറിച്ചുമാണ് സംവിധായകൻ സംസാരിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ഭാനുപ്രിയ ഡാൻസ് ചെയ്യുന്ന ആളാണെന്ന് ലാലിനോട് പറഞ്ഞു. ഭാനുപ്രിയക്കൊപ്പം നിന്ന് ഡാൻസ് ചെയ്യാൻ പറ്റുമോ എന്ന ആശങ്ക ലാലിന് വന്നു. ഞങ്ങൾ ധൈര്യം കൊടുത്തു. അവൾ ഭയങ്കര ഡാൻസുകാരിയല്ലേ. രണ്ട് പേരും തമ്മിലുള്ള ഡാൻസ് ഭയങ്കരമായിരുന്നു. ആരാണ് തോൽക്കുക, ജയിക്കുക എന്നറിയാൻ പറ്റാത്ത ഡാൻസായിരുന്നെന്ന് എസ് സുകുമാരൻ ഓർത്തു. ഭാനുപ്രിയയുടെ ആദ്യ മലയാള സിനിമയായിരുന്നു 1992 ൽ പുറത്തിറങ്ങിയ രാജശിൽപ്പി. ക്ലാസിക്കൽ ഡാൻസിൽ മികവുള്ള ഭാനുപ്രിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന മലയാള സിനിമയിലുൾപ്പെടെ നൃത്ത രംഗങ്ങളിൽ തിളങ്ങി.
സിനിമയിൽ പാമ്പിനെ വെച്ച് ഷൂട്ട് ചെയ്ത മോഹൻലാലിന്റെ ഗാനരംഗത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. ഒരു ജ്വാലയുടെ മുമ്പിൽ നിന്ന് ലാൽ ഡാൻസ് ചെയ്യണം. ഡാൻസ് ചെയ്യുന്നിടത്ത് ഒരു സർപ്പം വേണം. സർപ്പത്തെ കിട്ടിയില്ല. അവസാനം ഒരുത്തൻ പിടിച്ച സർപ്പത്തെ കൊണ്ട് വന്നു. ഭയങ്കര സർപ്പമാണ്. സീനിൽ മോഹൻലാലിന്റെ കാലിനിടയിലൂടെ കടന്ന് പോകണം. പാമ്പ് കൊത്തുമോ എന്ന് എല്ലാവർക്കും പേടി.

ഒരു കുഴപ്പവും ഇല്ലെന്ന് കൊണ്ട് വന്ന ആൾ പറഞ്ഞു. ഡാൻസ് തുടങ്ങി. സർപ്പത്തെ കൂടയിൽ നിന്ന് പുറത്തെടുത്തു. ആദ്യം പാമ്പ് കാലിനിടയിൽ കൂടെ പോകാതെ വേറൊരു വഴിയിലൂടെ പോകാൻ നോക്കി. പിന്നെ അതിനെ കൊണ്ട് വന്ന് വീണ്ടും അഭിനയിപ്പിച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് കാലിൽ കൂടെ കടന്ന് പോയത്. ഞങ്ങളൊക്കെ വിറച്ച് പോയി. പക്ഷെ മോഹൻലാൽ ലാഘവത്തോടെ സീൻ പൂർത്തിയാക്കിയെന്നും സംവിധായകൻ വ്യക്തമാക്കി.
അതേസമയം അതേ അഭിമുഖത്തിൽ മോഹൻലാലിനെ വിമർശിച്ച് എസ് സുകുമാരൻ സംസാരിക്കുന്നുണ്ട്. കമലദളം എന്ന സിനിമ രാജശിൽപ്പിയുടെ കഥ മോഷ്‌ടിച്ച് എഴുതിയതാണെന്നാണ് സുകുമാരൻ ആരോപിച്ചത്. കമലദളത്തിലും മോഹൻലാലായിരുന്നു നായകൻ. രാജശിൽപ്പിയേക്കാൾ ജനശ്രദ്ധ ലഭിച്ചത് കമലദളത്തിനാണ്.
കമലദളം ഞങ്ങളുടെ സിനിമയെ ബാധിച്ചു. ആ സിനിമയിലും ഒരു പെണ്ണിന്റെ ദുഖമാണ് കാണിക്കുന്നത്. രണ്ടും തമ്മിൽ സാമ്യമുണ്ട്. പറ്റിപ്പോയത് ഞങ്ങളുടെ തിരക്കഥ കമലദളത്തിന്റെ ആളുകൾ വായിച്ചു എന്നതാണ്. തിരക്കഥ മോഷ്ടിച്ചതാണ്. സിബി മലയിലിന് തിരക്കഥ വായിക്കാൻ കൊടുത്തിരുന്നു. ലോഹിതദാസും തിരക്കഥ വായിച്ചിട്ടുണ്ട്. ലോഹിതദാസിനെ കൊണ്ടാണ് അവർ തിരക്കഥ എഴുതിച്ചത്.
ലാൽ കൂടെ അറിഞ്ഞ് കൊണ്ടാണ് കൊലച്ചതി നടന്നതെന്നും ലാലിനോട് ചോദിച്ചപ്പോൾ രണ്ടും തമ്മിൽ സാമ്യമില്ല, ഒന്ന് കൊണ്ടും വിഷമിക്കേണ്ടെന്നാണ് തനിക്ക് ലഭിച്ച മറുപടിയെന്നും എസ് സുകുമാരൻ തുറന്നടിച്ചു. കമലദളം റിലീസ് ചെയ്ത ശേഷമാണ് രാജശിൽപ്പി റിലീസ് ചെയ്യുന്നത്. മോനിഷയായിരുന്നു കമലദളത്തിലെ നായിക. രാജശിൽപ്പിയിൽ ഭാനുപ്രിയയെ പോലെ കമലദളത്തിലെ നൃത്ത രംഗങ്ങളിൽ മോനിഷ മികച്ച പ്രകടനം കാഴ്ച വെച്ചു.


Click it and Unblock the Notifications