ഉർവശിയും പാർവതിയും തമ്മിൽ മത്സരം; ആനിയുടെ കള്ളം കണ്ടുപിടിച്ചതിനെക്കുറിച്ചും മുകേഷ്
മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച് നിരവധി കഥകൾ ഇതിനോടകം നടനും എംഎൽഎയുമായ മുകേഷ് പങ്കുവെച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളുമായി വരെ അടുത്ത സൗഹൃദമുള്ള മുകേഷിൽ നിന്നാണ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെക്കുറിച്ചുള്ള രസകരമായ കഥകൾ ആരാധകർ അറിയാറ്. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ഇത്തരം നിരവധി അനുഭവ കഥകൾ നടൻ പങ്കുവെച്ചു. ഇപ്പോൾ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മുകേഷിന്റെ കഥകൾ ആരാധകർ കേൾക്കാറ്.
നടിമാരായ പാർവതി, ഉർവശി, ആനി തുടങ്ങിയവരെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉദ്ഘാടനങ്ങൾ ചെയ്യുന്ന താരങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മുകേഷ് ഇവരെക്കുറിച്ച് പരാമർശിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും ഏറ്റവും കൂടുതൽ മലയാളത്തിൽ ഉദ്ഘാടനത്തിന് വിളിക്കുന്നത് ഉർവശിയെയും പാർവതിയെയുമാണ്. ഇവരെ ബുക്ക് ചെയ്യുമ്പോൾ തന്നെ ഡയറക്ടർമാരും പ്രൊഡ്യൂസർമാരും ഷൂട്ടിംഗ് മുടങ്ങരുതെന്ന് പറയും. ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്ന് രണ്ട് പേരും മറുപടി നൽകും.

ഇതൊരു വരുമാനമാർഗം കൂടിയാണ്. ഉർവശിയും പാർവതിയും തമ്മിലുള്ള ആരോഗ്യകരമായ മത്സരം മൂത്ത് വീട്ടിലിരുന്ന് വിളക്ക് കത്തിക്കുന്നതൊക്കെ പ്രാക്ടീസ് ചെയ്യുമെന്ന് ഞാനൊക്കെ ഇടയ്ക്ക് തമാശ പറയും. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ വന്നാൽ രണ്ട് പേർക്കും വിളക്കുകൾ പല തരത്തിൽ കത്തിച്ച് നോക്കലാണ് പണിയെന്നു കളിയാക്കുമായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ ഉദ്ഘാടനം നടത്തുന്നത് ഹണി റോസാണെന്നും മുകേഷ് ചൂണ്ടിക്കാട്ടി.
നടി ആനിയെക്കുറിച്ചുള്ള രസകരമായ സംഭവവും മുകേഷ് പങ്കുവെച്ചു. ആനി അന്ന് ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയമാണ്. ഉദ്ഘാടനത്തിന് പോകാൻ ക്ഷണം നടിക്കും വന്നു. എന്നാൽ സംവിധായകനോട് ചോദിക്കാൻ ആനി മടിച്ചു. ഏറ്റവും അടുത്ത അമ്മാവൻ മരിച്ച് പോയി എന്ന് ആനി കള്ളം പറഞ്ഞു. ആനി വരുന്നത് വരെ മറ്റ് സീനുകൾ എടുക്കാമെന്ന് പറഞ്ഞ് നടിയെ സംവിധായകൻ വിട്ടു.

എന്നാൽ ആനി തിരുവനന്തപുരത്ത് ഉദ്ഘാടനത്തിന് എത്തിയത് സുഹൃത്ത് വഴി താനറിഞ്ഞു. ഇക്കാര്യം കണ്ടുപിടിക്കുമെന്ന് ആനി ഒരിക്കലും പ്രതീക്ഷിച്ചില്ല. നടി പിറ്റേന്ന് സെറ്റിൽ എത്തിയപ്പോൾ എല്ലാവരും നടിയെ കളിയാക്കിയെന്നും മുകേഷ് ഓർത്തു. ആണുങ്ങളിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്തത് നടൻ ജയറാമാണെന്നും മുകേഷ് വ്യക്തമാക്കി.
ഒരു കമൽ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിന് പോകാൻ ജയറാം നടത്തിയ ശ്രമങ്ങളെക്കുറിച്ചും മുകേഷ് സംസാരിച്ചു. സിനിമയ്ക്കിടെ ഉദ്ഘാടനത്തിന് പോകാൻ പറ്റില്ലെന്ന് കമൽ തീർത്ത് പറഞ്ഞു. ജയറാം ഏറെ ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെ സ്വർണക്കടയുടെ ഉടമകൾ തന്നെ സമീപിച്ചു. ജയറാമിനെ പ്രതീക്ഷിച്ചിടത്ത് താൻ പോയാൽ ജനം സ്വീകരിക്കുന്നില്ലെന്ന് കരുതി നടൻ ശ്രീനിവാസനെയും ഒപ്പം കൂട്ടി. ആദ്യം മടിച്ചെങ്കിലും ജയറാമിനെ രക്ഷിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ശ്രീനിവാസൻ ഒപ്പം വന്നു.
ജയറാമിനെ പ്രതീക്ഷിച്ച് നിന്ന ജനങ്ങളെ ശ്രീനിവാസൻ തന്റെ സംസാരം കൊണ്ട് കെെയിലെടുത്തു. പൊൻമുട്ടയിടുന്ന തട്ടാൻ എന്ന സിനിമയുമായി ബന്ധപ്പെടുത്തി ജ്വല്ലറിയെ പുകഴ്ത്തിക്കൊണ്ട് ശ്രീനിവാസൻ സംസാരിച്ചു. ഇതോടെ ജ്വല്ലറി ഉടമകൾക്കും വളരെ സന്തോഷമായെന്ന് മുകേഷ് ഓർത്തു. ജയറാമും ശ്രീനിവാസനുമായി അടുത്ത സൗഹൃദം മുകേഷിനുണ്ട്. മൂവരും ഒന്നിച്ച് അഭിനയിച്ച ഫ്രണ്ട്സ് എന്ന സിനിമ വൻ ഹിറ്റായിരുന്നു. 1999 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. മൂന്ന് പേരും സിനിമാ രംഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ല.


Click it and Unblock the Notifications