അമ്മയും മോനുമെന്ന് പറഞ്ഞവരുണ്ട്; തലേന്ന് വരെ ടെൻഷനായിരുന്നു; വിവാഹ നിശ്ചയത്തെക്കുറിച്ച് നൂറിൻ
ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് നൂറിൻ ഷെരീഫ്. ആദ്യ സിനിമയിൽ തന്നെയുണ്ടായ ചില വിവാദങ്ങളാൽ നടി വാർത്തകളിൽ നിറഞ്ഞിരുന്നു. സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയായിരുന്നു. ചെറിയ വേഷം ചെയ്ത പ്രിയ പി വാര്യർ സിനിമയുടെ റിലീസിന് മുമ്പ് പുറത്ത് വന്ന ഗാനത്തിലൂടെ വൻ പ്രശസ്തി നേടി. ഇതോടെ നായികാ സ്ഥാനത്ത് നൂറിന് പകരം പ്രിയയെത്തുന്ന സാഹചര്യവും ഉണ്ടായി.
ഒമർ ലുലു സംവിധാനം ചെയ്ത സിനിമ പക്ഷെ പ്രേക്ഷക പ്രീതി നേടിയില്ല. നൂറിനെ പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ല. അടുത്തിടെയാണ് നൂറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടൻ ഫാഹിം സഫർ ആണ് നൂറിന്റെ ജീവിത പങ്കാളി. പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിൽ ഫഹിം അഭിനയിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.
ധമാക്ക, വിധി, സാന്ത ക്രൂസ് തുടങ്ങിയ സിനിമകളിൽ നൂറിൻ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ഊലാല ഊലാല എന്ന സിനിമയിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. വെള്ളേപ്പം ആണ് നൂറിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ നൂറിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പെൺകുട്ടികൾ റോഡിൽ ഡ്രെെവ് ചെയ്യുമ്പോഴുള്ള പ്രശ്നത്തെക്കുറിച്ച് നൂറിൻ സംസാരിച്ചു. 'ഇപ്പോഴും പെൺകുട്ടികൾ വണ്ടി ഓടിക്കുന്നെന്ന് പറയുമ്പോൾ നമ്മളെ ഓവർ ടേക്ക് ചെയ്യുന്ന ഒരുപാട് പേരുണ്ട്. അത് കാറായിക്കോട്ടെ, ബൈക്കായി കോട്ടെ. ഒരു പെണ്ണാണ് അവളവിടെ നിൽക്കട്ടെ എന്ന ചിന്ത'
'നമ്മളുടെ കൈയിലെ പ്രശ്നമല്ലെങ്കിലും അവർ പറയുന്നത് നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ലെന്നാണ്. അതെനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. നമ്മൾ നിങ്ങളെ പ്രൊവോക്ക് ചെയ്യാനല്ല ഹോണടിക്കുന്നത്. അത്യാവശ്യം എവിടെയെങ്കിലും പോവേണ്ടി വരും. അവരുടെ ഈഗോയെ നമ്മളെന്തോ ചെയ്ത പോലെ'
വണ്ണം കൂടിയപ്പോൾ വന്ന കമന്റുകളെക്കുറിച്ചും നൂറിൻ സംസാരിച്ചു. 'വിവാഹ നിശ്ചയ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു വണ്ണം വെച്ചിട്ടുണ്ട്, മോശമാണെന്ന്. ആ സമയത്ത് നന്നായി ഭക്ഷണം കഴിക്കുന്നതോടൊപ്പം ടെൻഷനുമുണ്ടായിരുന്നു. ഫങ്ഷൻ ഞങ്ങൾ നടത്താം, നിങ്ങൾ സമാധാനമായിട്ട് സ്റ്റേജിലൊന്ന് വന്നാൽ മതിയെന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു. എല്ലാ സ്ട്രസുമെടുത്ത് ഞാൻ വണ്ണം വെച്ചിട്ടുണ്ടായിരുന്നു. പബ്ലിക് ഫിഗറാവുമ്പോൾ വണ്ണം വെച്ചെന്ന അഭിപ്രായമുണ്ടാവും'
'അമ്മയും മോനുമാണെന്ന രീതിയിലുള്ള സൈബർ ബുള്ളിയിംഗൊക്കെ വരുന്നുണ്ടായിരുന്നു. ഞാൻ കണ്ടിരുന്നെങ്കിലും പ്രതികരിച്ചില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്' ഭക്ഷണം നിയന്ത്രിക്കുന്നതിനേക്കാൾ കൂടുതൽ വർക്കൗട്ടിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും നൂറിൻ വ്യക്തമാക്കി.

സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നെന്നാണ് നൂറിൻ പറയുന്നത്. വീട്ടുകാർക്കും സമ്മതമായിരുന്നു. 24ാം വയസ്സിൽ വിവാഹം കഴിക്കണമെന്ന് തനിക്കുണ്ടായിരുന്നെന്നും നൂറിൻ പറഞ്ഞു. കുടുംബത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത് ഞാനാണ്. അതിൽ അഭിമാനമുണ്ട്. ഉമ്മയും ബാപ്പയും എപ്പോഴും നമ്മുടെ നല്ലതിന് വേണ്ടിയാണ് നിൽക്കുക.
തിരിച്ച് അവർക്കെന്തെങ്കിലും ചെയ്ത് കൊടുക്കാൻ പറ്റിയാൽ നല്ലതാണെന്നും നൂറിൻ പറഞ്ഞു. ജീവിതത്തിൽ അടിച്ച് പൊളിക്കുന്നതിനൊപ്പം സമ്പാദിക്കേണ്ടതുണ്ടെന്നും നൂറിൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടക്കം തനിക്കിഷ്ടമാണെന്നും നൂറിൻ പറഞ്ഞു. നമുക്ക് എന്തെങ്കിലും ആവശ്യം വന്നാലും അത് നമ്മളുടെ പണം വേണമെന്നും നൂറിൻ പറഞ്ഞു.


Click it and Unblock the Notifications











