സുരേഷ് ഗോപിയെ മാറ്റി; സൗന്ദര്യമുള്ള നടിയെ തേടി; മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ കാസ്റ്റിംഗിന് പിന്നിൽ
ദിലീപ് നായകനായ ജനപ്രിയ സിനിമകളിൽ ഒന്നാണ് 2010 ൽ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട്. ദിലീപ്, ഭാവന, ഇന്നസെന്റ്, ബിജു മേനോൻ, വിജയരാഘവൻ, വിനയ പ്രസാദ് തുടങ്ങിയ താരങ്ങൾ പ്രധാന വേഷം ചെയ്ത സിനിമ ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായി. ഷാഫിയായിരുന്നു സംവിധായകൻ. ഇന്നും ഈ സിനിമയിലെ കോമഡി രംഗങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
ബിജു മേനോൻ കരിയറിൽ ചെയ്ത വ്യത്യസ്തമായ വേഷമായിരുന്നു ഈ സിനിമയിലേത്. പരുക്കനായ ജോസ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ബിജു മേനോൻ അവതരിപ്പിച്ചു. യഥാർത്ഥത്തിൽ ആദ്യം ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചത് ബിജു മേനോനെ ആയിരുന്നില്ല. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. സഫാരി ടിവിയോടാണ് പ്രതികരണം.

സിനിമയിലേക്ക് ആദ്യം തീരുമാനിച്ചത് ദിലീപിനെയും സുരേഷ് ഗോപിയെയുമായിരുന്നു. സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചു. നേരിട്ട് ചെന്ന് കണ്ട് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹം വളരെ സന്തോഷത്തോടെ ചെയ്യാമെന്നേറ്റു. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എന്റെ മനസ്സിൽ മറ്റൊരു ചിന്ത വന്നത്.
സുരേഷേട്ടന് നായകപരിവേഷം ഉള്ളതിനാൽ സിനിമയുടെ തുടക്കത്തിൽ തന്നെ ഇദ്ദേഹം കുഴപ്പക്കാരനായിരിക്കില്ല, ക്ലെെമാക്സിൽ മാറുമെന്ന് പ്രേക്ഷകർക്ക് മുൻധാരണ വരും. സുരേഷേട്ടനോട് ഞങ്ങൾ വിളിച്ച് സംസാരിച്ചു. എന്നാൽ വിട്ടേക്ക് ബെന്നി, കുഴപ്പമില്ല എന്ന് പറഞ്ഞു. പിന്നീട് നെഗറ്റീവ് ഇമേജുള്ള ഒരാളെ വെച്ചാലോ എന്ന ചിന്ത വന്നെന്ന് ബെന്നി പി നായരമ്പലം ഓർത്തു. .

അങ്ങനെ ആലോചിച്ചത് നടൻ ലാലിനെയാണ്. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് സമ്മതിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ടൂർണമെന്റ് എന്ന സിനിമ വന്നതിനാൽ ഈ സിനിമയിൽ നിന്ന് ഒഴിവായി. മറ്റൊരാളെ കണ്ടെത്താനുള്ള ചർച്ചകളിൽ നിന്നാണ് ബിജു മേനോന്റെ പേര് വന്നത്.
അന്ന് ബിജു മേനോൻ വില്ലൻ വേഷങ്ങൾ ചെയ്യുന്നുണ്ട്. ബിജു മേനോനെ വിളിച്ച് കഥ പറഞ്ഞു. തലമുടി പറ്റെ വെട്ടണം എന്ന കണ്ടീഷനും പറഞ്ഞു. എന്ത് വേണമെങ്കിലും ചെയ്യാം, വേണമെങ്കിൽ തല തന്നെ വെട്ടിക്കളയാം എന്ന് പറഞ്ഞ് വളരെ ആവേശത്തിൽ ബിജു മേനോൻ സമ്മതിച്ചു.
പരമാവധി ഭക്ഷണം കഴിച്ചോ, തടി എത്ര കൂടിയാലും പ്രശ്മില്ല, കഥാപാത്രത്തിന് ആവശ്യമാണെന്നും ബിജുവിനോട് പറഞ്ഞു. താൻ ഇന്നുവരെ ഹ്യൂമർ ചെയ്തിട്ടില്ല. വർക്കൗട്ട് ആകുമോ എന്നൊരു ആശയക്കുഴപ്പം ബിജു മേനോന് ഉണ്ടായിരുന്നു. ബിജു ഗംഭീരമായിത്തന്നെ ആ ക്യാരക്ടർ ചെയ്തു. ഷോട്ട് എടുക്കുമ്പോൾ ലൊക്കേഷനിലുണ്ടാകുന്ന ചിരിയിൽ ബിജുവിന് ആവേശമായി.
ദിലീപിന്റെ കഥാപാത്രത്തിന്റെ അമ്മയായി ആര് വരുമെന്ന ചിന്തയുണ്ടായി. ഈ അമ്മയെ ചെറുപ്പകാലത്ത് ഇന്നസെന്റിന്റെ കഥാപാത്രം പ്രണയിച്ചിരുന്നു. പണ്ട് ആര് കണ്ടാലും നോക്കി നിന്ന് പോകും എന്ന് പറയുമ്പോൾ സുന്ദരിയായ അമ്മ വേണം. അങ്ങനെയാണ് വിനയ പ്രസാദിനെ അതിലേക്ക് കാസ്റ്റ് ചെയ്തതെന്നും ബെന്നി പി നായരമ്പലം പറഞ്ഞു.
ദിലീപ് തുടരെ ഹിറ്റ് സിനിമകൾ ചെയ്ത കാലഘട്ടത്തിലാണ് മേരിക്കുണ്ടൊരു കുഞ്ഞാടും റിലീസ് ചെയ്യുന്നത്. ബെന്നി പി നായരമ്പലത്തിന്റെ നിരവധി തിരക്കഥകൾ ദിലീപിന് ഹിറ്റുകൾ സമ്മാനിച്ചു. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ റിലീസിനൊരുങ്ങുന്ന സിനിമ. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. നടന്റെ മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പഴയ ജനപ്രിയ നായകനായി ദിലീപിന് തിരിച്ച് വരാൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications