ജയറാമിന്റെ നിർബന്ധം കൊണ്ടല്ല, പാർവതിക്ക് ഇഷ്ടമായിരുന്നില്ല, വിവാഹത്തിന് മുമ്പേ അവർ തീരുമാനിച്ചു: ഉർവശി
പരിമള ആന്റ് കോ എന്ന തമിഴ് സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ് ഹിറ്റ് ജോഡിയായ ജയറാമും ഉർവശിയും. ഉർവശിയുടെ മിക്ക ശ്രദ്ധേയ സിനിമകളിലും നായകൻ ജയറാമായിരുന്നു. മറ്റാരേക്കാളും ജയറാമായിരുന്നു ഉർവശിയുമായി ഏറ്റവും കെമിസ്ട്രിയുള്ള നായകൻ. ഇവരുടെ കോമഡി രംഗങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു. ജയറാമുമായും ഭാര്യ പാർവതിയുമായും അടുത്ത സൗഹൃദം ഉർവശിക്കുണ്ട്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇവരെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പാർവതി അഭിനയ രംഗം വിട്ടതിന് കാരണം ജയറാമിന്റെ നിർബന്ധമല്ലെന്ന് ഉർവശി പറയുന്നു.
പാർവതിക്ക് പണ്ടേ അഭിനയത്തോട് താൽപര്യമില്ലായിരുന്നെന്ന് ഉർവശി പറയുന്നു. ആദ്യം ഞങ്ങളായിരുന്നു ഫ്രണ്ട്സ്. അതിനിടയിൽ ജയറാം വന്ന് അവളെ കടത്തിക്കൊണ്ട് പോയി. വിവാഹത്തിന് മുമ്പേ പാർവതിക്ക് സിനിമയോട് താൽപര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം, അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊന്നുമില്ല. എനിക്ക് അന്ന് അഭിനയത്തോടേ താൽപര്യമില്ല.

എന്നാലും എന്റെ കുടുംബം കലയുമായി ബന്ധപ്പെട്ടവരായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നതിനാൽ അവസരങ്ങൾ വന്ന് കൊണ്ടിരുന്നു. അത് കൊണ്ട് സിനിമകൾ ചെയ്തു. പാർവതിയും ജയറാമും തമ്മിൽ വലിയ പ്രണയമാണ്. കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് അവർ അപ്പോഴേ തീരുമാനിച്ചതാണ്. ജയറാം നിർബന്ധിച്ചതല്ല. ജയറാമേ അഭിനയിക്കേണ്ടെന്ന് പറയുന്ന ആളാണ് അവൾ. നമ്മൾക്ക് രണ്ട് പേർക്കും അഭിനയിക്കേണ്ട, നിങ്ങൾ ബിസിനസ് ചെയ്തോ എന്ന് പറയുന്ന ആളാണ് പാർവതിയെന്നും ഉർവശി പറഞ്ഞു.
2005 ൽ ഞാൻ റി എൻട്രി നടത്തിയ പടമാണ് മധുചന്ദ്രലേഖ. എനിക്ക് അഞ്ചാമത് സ്റ്റേറ്റ് അവാർഡ് ലഭിച്ചത് ആ സിനിമയ്ക്കാണ്. വലിയ പേര് എനിക്ക് ലഭിച്ച സിനിമയാണ്. എന്നാൽ ഞാനിഷ്ടപ്പെടാതെ ചെയ്ത സിനിമയാണത്. ജയറാമും ഭാര്യയും നീ ചെയ്താലേ നന്നാകൂ എന്ന് നിർബന്ധിച്ചത് കൊണ്ട് ഞാൻ ചെയ്ത സിനിമയാണത്. ഭർത്താവിനെ മറ്റൊരു പെൺകുട്ടിക്ക് വിട്ട് കൊടുത്ത് അവരുടെ അഴക് നോക്കുന്ന ക്യാരക്ടറാണ്. എനിക്കത് ഉൾക്കാെള്ളാനേ കഴിഞ്ഞില്ല. പക്ഷെ ആ പടം നന്നായി വന്നു. പരിചയമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യുന്നത് ചലഞ്ചാണ്. എല്ലാ സിനിമകൾ കണ്ടാലും ഞാൻ അഭിനയിച്ചത് നന്നാക്കാമായിരുന്നു എന്ന് തോന്നുമെന്നും ഉർവശി പറയുന്നു.


Click it and Unblock the Notifications

