twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പീറ്റര്‍ ഹെയിന് അന്നുണ്ടായ പരിക്ക്! പൊട്ടികരഞ്ഞ് ഭാര്യ, അന്യന്‍ ലൊക്കേഷനിലുണ്ടായ ഭീകര അപകടം!കുറിപ്പ്

    |

    സൂപ്പര്‍ താരങ്ങള്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും ഡ്യൂപ്പുകളായിരിക്കും. പ്രേക്ഷകരുടെ കൈയടി കിട്ടുന്നത് താരങ്ങള്‍ക്ക് ആണെങ്കിലും പിന്നണിയിലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ വിജയമാണത്. ജീവന്‍ പണയം വെച്ച് ആക്ഷന്‍ ഡയറക്ടറോ അല്ലെങ്കില്‍ നടന്റെ ഡ്യൂപ്പോ ആയിരിക്കും ഇത് ചെയ്യുന്നത്.

    സിനിമാലോകം അധികം ചര്‍ച്ച ചെയ്യാത്ത കാര്യത്തെ കുറിച്ച് സഞ്ജു സുശീലന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ അന്യന്‍ സിനിമയുടെ ലൊക്കേഷനിലടക്കം നടന്ന വലിയ അപകടങ്ങളെ കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ്.

    വൈറലാവുന്ന കുറിപ്പ്

    സിനിമാ വീരന്മാര്‍

    ഈ കുറിപ്പിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. കണ്ണീര്‍ വാര്‍ത്തുകൊണ്ടു സംസാരിക്കുന്ന ഒരു യുവതിയാണ് അതിലുള്ളത്. ഇന്‍സൈറ്റില്‍ കാണുന്നത് അവരുടെ ഭര്‍ത്താവിന്റെ ഒരപകടത്തില്‍ പൊട്ടിത്തകര്‍ന്ന താടിയെല്ലുകളുമാണ്. ഇവര്‍ ആരാണെന്നല്ലേ ? അത് പറയുന്നതിന് മുമ്പ് ഈ ചിത്രത്തിന് പുറകിലുള്ള കഥ അറിയണം.

    വൈറലാവുന്ന കുറിപ്പ്

    അന്യന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ദ്വന്ദ വ്യക്തിത്വ പ്രശ്‌നങ്ങള്‍ കാരണം ഭ്രാന്തമായ അവസ്ഥയിലെത്തിയ അമ്പിയിലെ അന്യന്‍ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. ഡോജോ ഹോളില്‍ വച്ച് തനിക്കു നേരെ പാഞ്ഞടുക്കുന്ന കരാട്ടെ അഭ്യാസികളെ നേരിടുന്ന അയാള്‍ എല്ലാവരെയും അസാമാന്യ ശക്തിയോടെ അടിച്ചു തെറിപ്പിക്കുകയാണ്. പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന അവരെയെല്ലാം മുകളിലേക്ക് തെറിപ്പിച്ചുകൊണ്ട് ഒരു വിജയിയെ പോലെ ഉയര്‍ന്നു പൊന്തുന്ന അന്യന്‍.

    സംഘട്ടനം നടക്കുന്ന അരീനയ്ക്ക് ചുറ്റിനുമായി സജ്ജീകരിച്ചിട്ടുള്ള നൂറ്റിയിരുപത് ക്യാമറകള്‍ അതിന്റെ ഓരോ നിമിഷവും പിഴവില്ലാതെ ഒപ്പിയെടുത്തു. ആ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗമായിരുന്നു ആ സംഘട്ടനം. വന്‍ വിജയമായ ആ ചിത്രത്തില്‍ ഇപ്പോളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ത്രസിപ്പിക്കുന്ന ഒരു രംഗമായി ഇന്നും അത് തുടരുന്നു. എന്നാല്‍ ഇത് ഷൂട്ട് ചെയ്യുമ്പോള്‍ സംഭവിച്ച ഭീകരമായ ഒരു അപകടം പുറത്താരും അറിഞ്ഞില്ല.

    വൈറലാവുന്ന കുറിപ്പ്

    ചിത്രീകരണത്തിന് ടൈം സ്ലൈസ് മെത്തേഡ് ഉപയോഗിക്കുന്നത് കാരണം വളരെ ചെറിയ ഒരു ഏരിയ മാത്രമാണ് സംഘട്ടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കിട്ടുന്നത്. അതിനു ചുറ്റും വട്ടത്തിലായാണ് ക്യാമറകള്‍ വിന്യസിച്ചിരിക്കുന്നത്. സാങ്കേതികമായ ഈ സങ്കീര്‍ണ്ണത കാരണം കൂടുതല്‍ ഷോട്ടുകള്‍ക്കു പോകാനും കഴിയില്ല. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആക്ഷന്‍ കൊറിയോഗ്രാഫര്‍ എല്ലാം പ്ലാന്‍ ചെയ്തു. നായകന്റെ അടിയേറ്റ് പറന്നു പൊന്തേണ്ട എല്ലാ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെയും അരയില്‍ കയര്‍ കെട്ടി അതൊരു കപ്പി വഴി ഒറ്റ കയറില്‍ ബന്ധിപ്പിച്ചു. അതായത് ആ ഒറ്റക്കയര്‍ വലിച്ച് എല്ലാവരെയും ഒരുമിച്ചു പൊക്കുകയും താഴ്ക്കുകയും ചെയ്യാം. ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ഭാരം താങ്ങേണ്ടത് കൊണ്ട് ആ കയര്‍ അവര്‍ ഒരു ട്രക്കുമായി പിടിപ്പിച്ചു.

    വൈറലാവുന്ന കുറിപ്പ്

    ട്രക്ക് മുന്നോട്ടു ഓടിച്ചാല്‍ കയര്‍ വലിയും, ഇവരെല്ലാം ഉയര്‍ന്നു പൊന്തുകയും ചെയ്യും. നല്ലത് പോലെ റിഹേഴ്സല്‍ നടത്തി എല്ലാവരും റെഡിയായി. എന്നാല്‍ ടേക്ക് എടുത്തപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അത്യാഹിതം സംഭവിച്ചു. ട്രക്ക് മുന്നോട്ടെടുത്ത ഡ്രൈവര്‍ക്ക് ബ്രേക്ക് ചെയ്യുന്നതില്‍ ടൈമിംഗ് പിഴച്ചു. കയറില്‍ കെട്ടിയിരുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും മിന്നല്‍ വേഗത്തില്‍ ഉയര്‍ന്നു പൊന്തി മുകളിലത്തെ സീലിങ്ങില്‍ പോയി ഇടിച്ചു പലയിടത്തായി തെറിച്ചു വീണു. ചോരയില്‍ കുളിച്ചു കിടന്ന അവരുടെ കൂട്ടത്തില്‍ താടിയെല്ലുകള്‍ സാരമായി തകര്‍ന്ന സ്റ്റണ്ട് മാസ്റ്ററും ഉണ്ടായിരുന്നു. മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയ അദ്ദേഹം പിന്നീട് തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്ക് വിധേയമായാണ് എല്ലാം ശരിയാക്കിയെടുത്തത്.

     വൈറലാവുന്ന കുറിപ്പ്

    നിങ്ങള്‍ വിചാരിക്കും അദ്ദേഹം അതോടെ പണി നിര്‍ത്തി പോയെന്ന്. എന്നാല്‍ ഇതുകൊണ്ടൊന്നും കുലുങ്ങുന്നയാളായിരുന്നില്ല പുള്ളി. ഇതിലും വലിയ സാഹസങ്ങള്‍ മുമ്പും ചെയ്തു പണി വാങ്ങിയ ചരിത്രമുള്ളയാളായിരുന്നു അദ്ദേഹം. ശങ്കര്‍ സംവിധാനം ചെയ്ത മുദല്‍വന്‍ എന്ന സിനിമയിലെയും അസിസ്റ്റന്റ്‌റ് സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്നു ഈ മാസ്റ്റര്‍. മുദല്‍വനിലെ പ്രസിദ്ധമായ ഒരു രംഗമാണ് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ഗുണ്ടകള്‍ ശ്രമിക്കുമ്പോള്‍ വസ്ത്രം ഊരിയെറിഞ്ഞു രക്ഷപ്പെടുന്ന ഒരു നാള്‍ തലൈവര്‍ ആയ പുകഴേന്തി. ദേഹത്ത് തീയുമായി ഓടുന്ന അയാള്‍ അവസാനം പൂര്‍ണ നഗ്‌നനായി പുഴയിലേക്ക് ചാടുകയാണ്.

    വൈറലാവുന്ന കുറിപ്പ്

    സിനിമ കണ്ട ഒരാള്‍ക്ക് പോലും അത് യഥാര്‍ത്ഥത്തില്‍ ചെയ്തത് ഈ മാസ്റ്ററാണ് എന്ന് മനസ്സിലായില്ല. മുതുകില്‍ റബര്‍ സൊല്യൂഷന്‍ തേച്ച ശേഷമാണ് അതിനു മുകളില്‍ തീ കൊളുത്തുക. സീന്‍ കൂടുതല്‍ നന്നാകാന്‍ വേണ്ടി താന്‍ ഓടിത്തുടങ്ങുമ്പോള്‍ കുറച്ചു മില്ലി പെട്രോള്‍ മുതുകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയിലേക്ക് വീശിയെറിയണം എന്ന് തന്റെ അസിസ്റ്റന്റിനെ മാസ്റ്റര്‍ ശട്ടം കെട്ടി. പക്ഷെ മാസ്റ്റര്‍ ഓടുന്നതിന്റെ വേഗതയും അസിസ്റ്റന്റ് സമയം കണക്കുകൂട്ടിയതിലെ പിഴവും കാരണം കൂടുതല്‍ പെട്രോള്‍ തീയിലേക്ക് വീണ് അത് ആളിക്കത്തി. പുഴയിലേക്ക് ചാടുന്നതായാണ് സിനിമയില്‍ കാണിക്കുന്നതെങ്കിലും ഓട്ടത്തിന്റെ അവസാനം ഒരു സേഫ്റ്റി ടാങ്കിലേക്കാണ് യഥാര്‍ത്ഥത്തില്‍ അയാള്‍ ചാടുന്നത്.

    വൈറലാവുന്ന കുറിപ്പ്

    എല്ലാവരും ഓടിവന്ന് ടാങ്കില്‍ മാസ്റ്ററെ പുറത്തെടുത്തപ്പോളേക്കും അദ്ദേഹത്തിന്റെ മുതുകത്ത് നിന്ന് നല്ലൊരു ഭാഗം തൊലിയും വെന്തു പോയിരുന്നു. അത്രയും വേദന ഉണ്ടായിട്ടും ഓട്ടം നിര്‍ത്താതിരുന്നത് കൊണ്ട് ആ ടേക്ക് നല്ലതുപോലെ കിട്ടുകയും ചെയ്തു. തീയറ്ററില്‍ ഈ രംഗം കരഘോഷം സൃഷ്ടിക്കുമ്പോള്‍ വേദന തിന്നുകൊണ്ട് ചികിത്സ തേടുകയായിരുന്നു മാസ്റ്റര്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ആളെ പിടികിട്ടിയിട്ടുണ്ടാവും. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഇറങ്ങുന്ന വമ്പന്‍ ചിത്രങ്ങളിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ പീറ്റര്‍ ഹെയിന്‍ അല്ലാതെ മറ്റാരുമല്ല ഈ മാസ്റ്റര്‍. അദ്ദേഹത്തിന്റെ ഭാര്യയായ പാര്‍വതി ഹെയ്ന്‍ ആണ് മുകളിലത്തെ ചിത്രത്തിലുള്ളത്.

    വൈറലാവുന്ന കുറിപ്പ്

    നമ്മള്‍ കാണുന്ന സിനിമകളിലെ തട്ടുപൊളിപ്പന്‍ സംഘട്ടനങ്ങള്‍ക്ക് പിന്നില്‍ ഇതുപോലെ പലരുടെയും രക്തവും വിയര്‍പ്പും കണ്ണീരുമുണ്ട്. എന്നാല്‍ അതിനെപ്പറ്റി കേള്‍ക്കുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. ഇത്രയും റിസ്‌കുള്ള ഒരു ജോലി എന്തിനു ചെയ്യണം? ഇതൊക്കെ ചെയ്താല്‍ ഇവര്‍ക്ക് എന്ത് പ്രതിഫലം കിട്ടും? അവരുടെ കുടുംബങ്ങള്‍ എങ്ങനെയാണ് ഇതുപോലുള്ള ഒരു ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നത്? സിനിമക്ക് പുറത്തുള്ളവരുടെ ഇത്തരം ഒരുപാടു സംശയങ്ങളുടെ ഉത്തരം തേടിയുള്ള ഒരു യാത്രയാണ് രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ സംവിധാനം ചെയ്ത 'സിനിമാ വീരന്‍' എന്ന ഡോക്യൂമെന്ററി.

     വൈറലാവുന്ന കുറിപ്പ്

    സിനിമാ പത്രപ്രവര്‍ത്തകര്‍ക്കിടയിലെ ഏറ്റവും സീനിയറായ, അന്തരിച്ച, ഫിലിം ന്യൂസ് ആനന്ദനില്‍ നിന്നാരംഭിക്കുന്ന ഈ ഡോക്യൂമെന്ററി സ്റ്റണ്ട് കലാകാരന്മാരുടെ ഏറ്റവും പുതിയ തലമുറയില്‍ ചെന്ന് അവസാനിക്കുമ്പോള്‍ മാറാതെ നില്‍ക്കുന്നത് ഒന്നേയുള്ളൂ. ഷൂട്ടിങ് സെറ്റില്‍ അവര്‍ ജീവന്‍ പണയം വച്ച് നടത്തുന്ന കളികളും അതിനു കൊടുക്കേണ്ടി വരുന്ന വിലയും. അന്തരീക്ഷത്തില്‍ മലക്കം മറിയുകയും ഉയരത്തില്‍ നിന്ന് എടുത്തു ചാടുകയും വെറും തല കൊണ്ട് കണ്ണാടി ഇടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യുന്ന ഇവരുടെ പിന്നാമ്പുറ കഥകള്‍ പലതും നിറകണ്ണുകളോടെ മാത്രമേ കണ്ടിരിക്കാന്‍ കഴിയൂ.

     വൈറലാവുന്ന കുറിപ്പ്

    അപകടം പിടിച്ച രംഗങ്ങള്‍ സ്വയം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന താരങ്ങള്‍ വളരെ കുറച്ചേയുള്ളൂ. കോടികളുടെ വിലയുള്ള താരങ്ങള്‍ക്ക് അപകടം പിണഞ്ഞാല്‍ സിനിമയെ അത് ബാധിക്കുമെന്നതും ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യാനുള്ള മെയ്വഴക്കം അവര്‍ക്ക് ഇല്ലാതിരുന്ന സാഹചര്യത്തിലുമൊക്കെയാണ് ഡ്യൂപ്പ് എന്ന് വിളിക്കുന്ന ബോഡി ഡബിളുകളെ സിനിമയില്‍ ഉപയോഗിക്കുന്നത്. നമ്മുടെ സിനിമയില്‍ മാത്രമല്ല ഹോളിവുഡിലും അങ്ങനെ തന്നെയാണ്. ടോം ക്രൂസിനെ പോലെ ചിലര്‍ മാത്രമാണ് അതിനപവാദം. വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇങ്ങനെയുള്ള ആള്‍മാറാട്ടങ്ങള്‍ സിനിമയില്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. സ്വാഭാവികമായും അപകടങ്ങളും ജീവത്യാഗങ്ങളും ഒക്കെ അതിന്റെ ഭാഗമാവുകയും ചെയ്തു.

    വൈറലാവുന്ന കുറിപ്പ്

    ഒരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെയാണ് പണ്ടൊക്കെ അപകടം പിടിച്ച പല സംഘട്ടനങ്ങളും ചിത്രീകരിച്ചിരുന്നത്. ധൈര്യവും മാസ്റ്ററുടെ കണക്കു കൂട്ടലും മാത്രം കൈമുതലാക്കിയാണ് ജീവന്‍ പണയം വച്ച് അത്തരം രംഗങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കു പോലും ഇതായിരുന്നു അവസ്ഥ. ഒരു തീവണ്ടിയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ സാക്ഷാല്‍ രജനീകാന്ത് ഒപ്പം ഫൈറ്റ് ചെയ്യുന്ന ഒരു നടന്റെ തല ഒരു തുരങ്കത്തില്‍ ഇടിക്കാന്‍ പോകുന്നത് കണ്ടു സ്തബ്ധനായി നിന്ന് പോയതും കൃത്യ സമയത്ത് മറ്റൊരാള്‍ പിടിച്ചു മാറ്റിയതു കാരണം അദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപെട്ടതുമൊക്കെ പണ്ടത്തെ പ്രമുഖ സംഘട്ടന സംവിധായകനായ ശ്രീ. ജൂഡോ രത്തിനം വിവരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചു മാത്രമേ കേട്ടിരിക്കാനാവൂ.

    വൈറലാവുന്ന കുറിപ്പ്

    എന്തിനതുവരെ പോകണം. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോളുണ്ടായ ഒരു അനുഭവം മോഹന്‍ലാല്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. പൊരിഞ്ഞ ഫൈറ്റ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന ഒരു ലൈറ്റില്‍ പവര്‍ കൊടുക്കുന്ന വയര്‍ രണ്ടു തീപ്പെട്ടി കൊള്ളി ഉപയോഗിച്ചാണ് പിടിപ്പിച്ചു വച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെ അത് ഇളകി ടാങ്കിനു നേരെ വരുന്നത് മിന്നായം പോലെ അദ്ദേഹം കണ്ടു. എന്തോ ഭാഗ്യത്താല്‍ അത് വെള്ളത്തില്‍ തൊടാതെ മാറിപ്പോയി. ശക്തമായ വൈദ്യുത പ്രവാഹമുള്ള ആ വയര്‍ വെള്ളത്തില്‍ തൊട്ടിരുന്നെങ്കില്‍ ഇന്നിത് പറയാന്‍ താനുണ്ടാവുമായിരുന്നില്ല എന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞതെങ്കിലും നമ്മുടെ സിനിമാ സെറ്റുകളിലെ സുരക്ഷയൊക്കെ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.

    വൈറലാവുന്ന കുറിപ്പ്

    അതുപോലെ തന്നെ നമ്മുടെ സിനിമകളിലെ സ്റ്റണ്ട് സീനുകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ കേള്‍ക്കാറുള്ള വിമര്‍ശനമാണ് കയറില്‍ കെട്ടി തൂക്കി കാരക്കുന്ന് എന്നത്. ഈയിടെ ഇറങ്ങിയ മാമാങ്കത്തിലും ബിഗ് ബ്രദറിലുമൊക്കെ അത്തരം രംഗങ്ങള്‍ ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി വന്നിരുന്നു. സത്യത്തില്‍ ഇവിടെയൊക്കെ കയറല്ല ഉപയോഗിക്കുന്നത്. രണ്ടും മൂന്നും ടണ്‍ വരെ ഭാരം തങ്ങുന്ന നേര്‍ത്ത വയറുകളും അതില്‍ അവരെ സസ്പെന്‍ഡ് ചെയ്തു നിര്‍ത്താന്‍ പല ഉപകരണങ്ങളും ഉപയോഗത്തിലുണ്ട്. സേഫ്റ്റി ഹാര്‍നസ്സുകള്‍, ഇലക്ട്രോണിക് ആയി നിയന്ത്രിക്കാവുന്ന ക്രെയിനുകള്‍ തുടങ്ങി ഒരുപാടു സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്.

     വൈറലാവുന്ന കുറിപ്പ്

    പക്ഷെ പണ്ടതായിരുന്നില്ല അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ അവരെ കയറില്‍ കെട്ടി എറിയുകയായിരുന്നു. ഇത്തരം സംഘട്ടന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്ന ജാഫര്‍ എന്നൊരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ കഥ ഇതിലുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിലെത്തിയാല്‍ ഉമ്മയുടെയും മക്കളുടെയും ഒക്കെ മുന്നില്‍ എപ്പോളും ഷര്‍ട്ട് ധരിച്ചു മാത്രമേ അദ്ദേഹം പോകാറുള്ളൂ. അതിനു പുറകിലെ രഹസ്യം അദ്ദേഹത്തിന്റെ ഭാര്യക്ക് മാത്രമറിയാം. ഷര്‍ട്ട് ഊരിയാല്‍ ദേഹം മുഴുവന്‍ കയര്‍ വരിഞ്ഞമര്‍ന്നതിന്റെ പാടുകളാണ്. അത് കണ്ടാല്‍ ഒരുപക്ഷെ ഈ ജോലി ചെയ്യാന്‍ കുടുംബം സമ്മതിച്ചില്ലെങ്കിലോ എന്ന് ഭയന്നാണ് മുസ്തഫ അത് മറച്ചു വയ്ക്കുന്നത്.

    വൈറലാവുന്ന കുറിപ്പ്

    ഇതില്‍ വന്നു പോകുന്ന പല നടന്മാരും കോടമ്പാക്കത്തിന്റെ ഓരങ്ങളില്‍ താമസിക്കുന്നവരാണ്. സിനിമ എന്ന അത്ഭുത പ്രപഞ്ചത്തില്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാന്‍ കഴിയാതെ മറഞ്ഞു നില്‍ക്കുന്നവര്‍. മുടിയും വളര്‍ത്തി മസിലും പെരുപ്പിച്ച് സ്‌ക്രീനില്‍ വന്നു നമ്മളെ പേടിപ്പിക്കുന്നവര്‍ ജീവിതത്തില്‍ എത്ര പാവങ്ങളാണ് എന്നറിയാമോ? സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നവര്‍ അവര്‍ക്കിടയിലും ഒരുപാടുണ്ട്. കുടുംബം പട്ടിണിയിലാവാതിരിക്കാന്‍ ഈ ജോലി ചെയ്യുന്നവരുണ്ട്. ഇതേ ജോലി ചെയ്തിരുന്ന പിതാവ് അപകടം പറ്റി കിടപ്പിലായപ്പോള്‍ അവരെ രക്ഷിക്കാനും കുടുംബം നോക്കാനും വേണ്ടി സ്വന്തം സ്വപ്നങ്ങള്‍ പകുതി വഴിക്കുപേക്ഷിച്ച ഒരുപാടു മനുഷ്യരെ ഈ ഡോക്യൂമെന്ററി കാണിച്ചു തരുന്നുണ്ട്.

    വൈറലാവുന്ന കുറിപ്പ്


    ഒരു തൊഴില്‍ എന്നതിലുപരി ഇത്തരം സാഹസങ്ങള്‍ കാണിക്കുന്നത് ഒരു ഹരമായ ആള്‍ക്കാരാണ് സ്റ്റണ്ട് താരങ്ങളില്‍ കൂടുതലും. എത്ര മാരകമായ അപകടം സംഭവിച്ചാലും അവര്‍ അതിലേക്കു തന്നെ തിരിച്ചു പോകുന്നത് അങ്ങനെയാണ്. സത്യന്‍ അന്തിക്കാട് ഇതിനെപ്പറ്റി രസകരമായ ഒരു കഥ സ്വന്തം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. കണ്ണാടി ഇടിച്ചു പൊട്ടിക്കുന്ന ഐറ്റം ചെയ്യുന്ന ഒരു കലാകാരനുമായി എവിടെയോ പോയപ്പോള്‍ ഹോട്ടലിലെ തിളങ്ങുന്ന സ്ഫടിക വാതിലിലേക്ക് നിര്‍നിമേഷനായി നോക്കുന്ന അയാളോട് എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ആ ഗ്ലാസ്സ് ഇടിച്ചു പൊട്ടിക്കാന്‍ കൈ തരിക്കുന്നു സര്‍ എന്നായിരുന്നു പുള്ളിയുടെ മറുപടി. ജീപ്പ് ഓടിച്ചുകൊണ്ടു വന്നു മറിച്ചിടുന്ന ഒരാളും ഇതുപോലെ ഒരു ആഗ്രഹം പ്രകടിപ്പിച്ചതും അദ്ദേഹം അതില്‍ വിവരിച്ചിട്ടുണ്ട്.

     വൈറലാവുന്ന കുറിപ്പ്

    തമിഴ് സിനിമയിലെ അറിയപ്പെടാത്ത ഇത്തരം മനുഷ്യര്‍ക്കുള്ള ഒരു സമര്‍പ്പണം എന്ന നിലയിലാണ് ഐശ്വര്യ ഇത് അവതരിപ്പിച്ചിരിക്കുന്നത്. വളരെ പഴയ തലമുറയില്‍ പെട്ട ജൂഡോ രത്തിനം, പൊന്നമ്പലം മുതല്‍ ഏറ്റവും പുതിയ തലമുറയില്‍ പെട്ട പ്രശസ്തരായ പല ആക്ഷന്‍ സംവിധായകരും ഇതില്‍ വന്നു പോകുന്നുണ്ട്. തീയറ്ററില്‍ നമ്മള്‍ കയ്യടിച്ചാസ്വദിച്ച സീനുകളില്‍ ശരിക്കും അഭിനയിച്ച ഒട്ടും അറിയപ്പെടാത്ത സ്റ്റണ്ട് താരങ്ങളും ഇതിലുണ്ട്. സ്വന്തം പിതാവായ രജനീകാന്തിന് ശിവാജിയില്‍ ഡ്യൂപ്പ് ആയ സ്റ്റണ്ണര്‍ സാം എന്ന താരത്തിനെ വരെ ഇതില്‍ കാണിച്ചിട്ടുണ്ട്.

    ഇതിലെ വോയ്സ് ഓവര്‍ ചെയ്തിരിക്കുന്നത് രജനികാന്ത് തന്നെയാണ്. സംഗീതം പകര്‍ന്നത് എ ആര്‍ റഹ്മാനും. ഒരുപാടു വാര്‍ത്താ പ്രാധാന്യം നേടിയ ഈ ഫിലിം ഇറങ്ങിയതിനു പിന്നാലെയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ സംഘട്ടനം എന്ന വിഭാഗം കൂടി പുതുതായി ചേര്‍ക്കപ്പെട്ടത്. ദേഹത്തുള്ള ഉണങ്ങിയ മുറിവുകളും ശസ്ത്രക്രിയകളുടെ പാടുകളുമൊക്കെയാണ് 'അഭിനയിക്കുന്ന' സീന്‍ നന്നാക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന അംഗീകാരം.

    Recommended Video

    പീറ്റര്‍ ഹെയ്ന്‍ നല്‍കിയ മറുപടി | filmibeat Malayalam
     വൈറലാവുന്ന കുറിപ്പ്

    രണ്ടു വര്‍ഷം മുമ്പിറങ്ങിയ ഈ ഡോക്യൂമെന്ററി ഞാന്‍ കണ്ടത് ഹോട്ട്സ്റ്റാറിലാണ്. ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യൂ ഫിലിം ഹോട്ട്സ്റ്റാറില്‍ സൗജന്യമാണ്. ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണുക. അടുത്ത തവണ നിങ്ങളുടെ പ്രിയതാരത്തിന്റെ തകര്‍പ്പന്‍ സ്റ്റണ്ട് സീന്‍ കണ്ടു കയ്യടിക്കുമ്പോള്‍ ഓര്‍ക്കുക. അതിലെ യഥാര്‍ത്ഥ താരം അദ്ദേഹമാകണമെന്നില്ല.

    English summary
    Viral Post About Stunt Master Peter Hein
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X