'അഞ്ചാം ക്ലാസുവരെ മുസ്ലീം അതിനുശേഷം ഞാൻ വിശാല ഹിന്ദു, പ്രതികരണങ്ങൾ കൃത്യവും സത്യസന്ധവും'
കലാകാരന്മാർക്കിടയിലെ പോരാളിയെയാണ് മലയാളികൾക്ക് നഷ്ടമായിരിക്കുന്നത്. സലിം കുമാർ അതീവ ധൈര്യശാലിയായിരുന്നു. അഭിപ്രായങ്ങളും നിലപാടുകളും ഏത് പൊതുവേദിയിലും തുറന്ന് പറഞ്ഞിരുന്ന വ്യക്തിത്വം. ഇപ്പോഴിതാ നടനെ കുറിച്ച് ഫേസ്ബുക്ക് യൂസറായ യൂനസ് ഖാൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ കൃത്യവും സത്യസന്ധവുമായിരുന്നുവെന്ന് യൂനസ് ഖാൻ പറയുന്നു.
കുറിപ്പ് ഇങ്ങനെയായിരുന്നു... സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അച്ഛൻ. മക്കളുടെ മതവും ജാതിയുമൊന്നും ആരും തിരിച്ചറിയേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ടാണ് തനിക്ക് സലിം എന്ന് പേരിട്ടത്.

പക്ഷെ സ്‌കൂളിൽ ചെന്നപ്പോൾ അധികൃതർ പറഞ്ഞു... ഇതൊരു മുസ്ലീം കുട്ടിയുടെ പേരാണല്ലോയെന്ന്. എന്നിട്ട് അവർ തന്നെ പരിഹാരവും കണ്ടെത്തി. കുമാർ എന്ന് കൂടി ചേർക്കുക. അങ്ങനെ ഞാൻ സലിം കുമാറായി. പഴയൊരു ഇന്റർവ്വ്യൂവിൽ സലിം കുമാർ തന്റെ പേരിന്റെ കഥ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലിമായിരുന്നു. അതിന് ശേഷമാണ് ഞാൻ വിശാല ഹിന്ദുവായത്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളിലെല്ലാം അയാളുടെ പ്രതികരണങ്ങൾ കൃത്യവും സത്യസന്ധവുമായിരുന്നു.
അമേരിക്കയിൽ കറുത്ത വർഗക്കാരനെ ശ്വാസം മുട്ടിച്ച് കൊന്ന സമയത്തായാലും ലക്ഷ്വദീപ് നിവാസികൾക്കെതിരെ കേന്ദ്രം കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോഴായാലും അയാൾ ശക്തമായ നിലപാട് പറഞ്ഞു. ഇന്ത്യയിൽ പശുവിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും ഗൗരീലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിലും ഭരണകൂടത്തിനെതിരെ പരസ്യമായിത്തന്നെ അതിനെ അപലപിച്ചു.
വേഷം കൊണ്ട് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് മേൽ ഭീകരത ആരോപിക്കുന്നതിനെതിരെ പ്രതികരിച്ച ഒരു സംഭവമുണ്ട്. 2018ലാണ്. തിരുവനന്തരത്തെ സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ ജനം ടിവി ഒരു വ്യാജവാർത്ത പ്രചരിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ച് ഭീകരസംഘനയുടെ പേരിൽ റാലി നടത്തി എന്നായിരുന്നു ആരോപണം. സംഗതി അന്വേഷിച്ചപ്പോൾ അതിന്റെ സത്യം മറ്റൊന്നായിരുന്നു.
കോളേജിന്റെ ഒരു ആഘോഷ പരിപാടിക്ക് സലിം കുമാർ മുഖ്യാഥിതിയായി വരുന്നുണ്ടായിരുന്നു. കുറച്ച് വിദ്യാർത്ഥികൾ കറുത്ത ഷർട്ട് ധരിച്ച് നടനെ സ്വീകരിച്ചതായിരുന്നു സംഭവം. വിവാദവാർത്ത പരന്നപ്പോൾ അദ്ദേഹം തന്നെ അതിന്റെ സത്യാവസ്ഥ മാധ്യമങ്ങളോട് പറഞ്ഞു. കോളേജുകാർ വിശദീകരണം പറയും മുമ്പ് അയാൾ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഞാൻ തന്നെയാണ് ആ പരിപാടി ഉദ്ഘാടനം ചെയ്തത്.

ആ കുട്ടികൾ എന്റെ സിഐഡി മൂസ എന്ന സിനിമയിലെ കോമഡി രംഗമാണ് അവിടെ അനുകരിച്ചത്. അതിനാണ് ഈ മാധ്യമങ്ങൾ ഭീകരവാദ ബന്ധം എന്നൊക്കെ പറഞ്ഞ് വാർത്ത കൊടുക്കുന്നത്. എനിക്കറിയാം ഇത് മുസ്ലീം മാനേജ്‌മെന്റിന്റെ കോളേജാണ്. അവിടെ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും മുസ്ലീം കുട്ടികളാണ്. അതിനർത്ഥം അവർ രാജ്യദ്രോഹികളാണെന്നാണോ? അതെന്താ മുസ്ലീങ്ങൾക്ക് ഇവിടെ ജീവിക്കണ്ടേ?.
അവർക്ക് ഒന്നും ആഘോഷിക്കണ്ടേ?. ഒരു മുസ്ലീം കോളേജിൽ കുട്ടികൾ കറുത്ത വസ്ത്രം ധരിച്ച് റാലി നടത്തിയാൽ ഉടൻ അത് ഐഎസ്ആർഒ ആണെന്നോ അല്ലെങ്കിൽ ഐഎസ് ആണെന്നോ പറയുന്ന അവസ്ഥ കഷ്ടമാണ്. നമ്മുടെ നാട്ടിലെ പിള്ളേരല്ലേ അത്. അവർ അവരുടെ കോളേജ് ഡെ ആഘോഷിച്ചതാണ്. അതിന് തീവ്രവാദ ചാപ്പ കുത്തുന്ന ഇത്തരം മാധ്യമപ്രവർത്തനം തികച്ചും അപലപനീയമാണ്.
ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന വർഗീയ ചേരിതിരിവ് നാടിന് നല്ലതല്ല. ശേഷം ഒരു കറുത്ത തൊപ്പിയും വസ്ത്രവും ധരിച്ചൊരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു. അതേ വേഷം ധരിച്ച് ചാനൽ ചർച്ചയിലും വന്നു... വിട സലിം കുമാർ എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


