'പൃഥിരാജ് കടലിൽ കുടുങ്ങി; പേടി പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിച്ചു; പക്ഷെ കൈയിൽ നിന്ന് പോയി'
2015 ൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയാണ് അനാർക്കലി. പൃഥിരാജ്, ബിജു മേനോൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഏറെ ജനശ്രദ്ധ നേടി. തുടരെ ഹിറ്റുകളുമായി പൃഥിരാജ് കരിയറിൽ മുന്നേറവെയാണ് അനാർക്കലിയും പുറത്തിറങ്ങുന്നത്. പൃഥിരാജിന് മലയാള സിനിമ ഒന്നടങ്കം ആഘോഷിച്ച് തുടങ്ങിയ സമയം. സച്ചിയാണ് അനാർക്കലി സംവിധാനം ചെയ്തത്. വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ പിറന്ന അനാർക്കലിയിലെ ഗാനങ്ങളും ജനപ്രിയമായി.
ലക്ഷദ്വീപാണ് സിനിമയിലെ പ്രധാന ലൊക്കേഷൻ. ലക്ഷദ്വീപിന്റെ മനോഹാരിത കാണിച്ച ചുരുക്കം മലയാള സിനിമകളിൽ ഒന്നാണ് അനാർക്കലി. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അനാർക്കലിയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമ ഷൂട്ട് ചെയ്യാനെത്തിയപ്പോൾ പ്രദേശ വാസികളുടെ എതിർപ്പുണ്ടായിരുന്നെന്ന് ഷാഫി ചെമ്മാട് പറയുന്നു.

അഗത്തി എന്ന ദ്വീപിലാണ് ഞങ്ങൾക്ക് ഷൂട്ടിംഗിന് പെർമിഷൻ ലഭിച്ചത്. ഞാനാണ് 116 ആർട്ടിസ്റ്റുകളും ക്രൂവുമായി ദ്വീപിലേക്ക് പോകുന്നത്. വെളുപ്പിന് കപ്പൽ കരയിലേക്കടുത്തു. അപ്പോഴാണ് ഞങ്ങൾക്ക് ദ്വീപിലേക്ക് വരാനുള്ള പെർമിഷൻ റദ്ദാക്കി എന്ന് അറിയുന്നത്. ജനങ്ങളുടെ സമ്മർദ്ദം കാരണം അവിടത്തെ അഡ്മിനിസ്ട്രേഷൻ ഓഫീസർ എടുത്ത തീരുമാനമാണ്. ഒരു ദിവസം മുഴുവൻ ആ കപ്പലിൽ കഴിച്ച് കൂട്ടി. പിറ്റേന്ന് കവരത്തി ദ്വീപിൽ ഇറങ്ങാനുള്ള അനുവാദം ലഭിച്ചു.

ഞങ്ങൾ തിരിച്ച് വരികയായിരുന്നു. ഷിപ്പിലുള്ളവരുമായി ഞങ്ങൾ കമ്പനിയായി. പുതിയ ഷിപ്പാണ്. അതിൽ ലൈഫ് ബോട്ടുണ്ട്. ലൈഫ് ബോട്ട് ഇതുവരെ ഇറക്കിയിട്ടില്ല. സിനിമാ താരങ്ങളായതിനാൽ ലൈഫ് ബോട്ടിൽ കയറുന്നത് പ്രൊമോഷന്റെ ഭാഗമായി അവർക്ക് വീഡിയോ ആയി വേണം. അപകടം പറ്റിയാൽ രക്ഷപ്പെടാനുള്ള മാർഗം മാത്രമാണത്. ഒരു ക്യാപ്സൂൾ പോലെ. മുകളിലെ ചെറിയ ഹോളിലൂടെയാണ് ഉള്ളിലേക്ക് കയറുക. കയറിയാൽ ലോക്ക് ആവും.
പൃഥിരാജ്, ബിജു മോനോൻ, സുരേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ തുടങ്ങി ഞങ്ങൾ പത്തോളം പേർ ലൈഫ് ബോട്ടിൽ കയറി. വെള്ളത്തിലിറക്കി ലോക്ക് വിട്ടു. ഷൂട്ട് കഴിഞ്ഞിട്ടും തിരിച്ച് കപ്പലിൽ ലൈഫ് ബോട്ട് ലോക്ക് ആയില്ല. ഇത് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. പുറം ലോകം കാണുന്നുമില്ല. കൈയിൽ നിന്ന് പോയി. ഒരു ലോക്ക് കുടുങ്ങി. രണ്ടാമത്തെ ലോക്ക് കൂടി കുടുങ്ങിയാലേ പൊക്കാൻ പറ്റൂ.
എല്ലാവരും തളർന്ന് പോയി. വൊമിറ്റ് ചെയ്യാൻ അവർ ബക്കറ്റൊക്കെ തന്നു. വേറൊരു ബോട്ടിൽ ലൈഫ് ബോട്ടിനെ കണക്ട് ചെയ്താണ് ഞങ്ങളെ തിരിച്ച് കപ്പലിൽ എത്തിച്ചത്. ഡ്രിപ്പൊക്കെ ഇട്ടു. എല്ലാവരും പേടിച്ച് പോയി. പക്ഷെ ആദ്യം ഇത് പുറത്ത് വരാതിരിക്കാൻ പലരും ശ്രദ്ധിച്ചു. പക്ഷെ പിന്നെ കൈയിൽ നിന്ന് പോയെന്നും ഷാഫി ചെമ്മാട് ഓർത്തു. പൃഥിരാജ്-ബിജു മേനോൻ കോബോ വലിയ ജനശ്രദ്ധ നേടുന്നത് അനാർക്കലിയിലൂടെയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും ഇരുവരും ശ്രദ്ധേയ വേഷം ചെയ്തു.


Click it and Unblock the Notifications