സഹനടിയുടെ കാതിൽ നിന്ന് ചോര; തിരക്ക് പിടിച്ച് ഷൂട്ട് ചെയ്യുന്ന മണിരത്നം; ശ്രദ്ധയിൽ പെട്ട ഐശ്വര്യ റായ് ചെയ്തത്
പൊന്നിയിൻ സെൽവൻ സിനിമയുടെ രണ്ടാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. തമിഴ് ജനത നെഞ്ചിലേറ്റിയ നോവൽ സിനിമയായപ്പോൾ പ്രതീക്ഷിച്ചത് പോലെയുള്ള ദൃശ്യാനുഭവം തന്നെയാണ് സിനിമ നൽകിയത്. തമിഴ് സിനിമാ ലോകത്തിന് തങ്ങളുടെ അഭിമാനമായി ഉയർത്തിപ്പിടിക്കാവുന്ന സിനിമയാണ് മണിരത്നം ഒരുക്കിയിരിക്കുന്നതെന്ന് നിരൂപകരും സമ്മതിക്കുന്നു. തമിഴ്നാട്ടിലെ ഏതൊരാൾക്കും വായിച്ചറിഞ്ഞോ പറഞ്ഞ് കേട്ടോ സുപരിചിതമാണ് പൊന്നിയിൻ സെൽവന്റെ കഥ.
ഈ പ്രേക്ഷകർക്കൊപ്പം തന്നെ നോവൽ വായിച്ചിട്ടില്ലാത്ത പ്രേക്ഷകരെയും പിടിച്ചിരുത്തുക എന്നതായിരുന്നു മണിരത്നത്തിന് മുന്നിലുള്ള വെല്ലുവിളി. ആ ദൗത്യത്തിൽ ഇദ്ദേഹം ഏറെക്കുറെ വിജയിച്ചു. സിനിമയുടെ ആദ്യ ഭാഗം കണ്ടവർക്ക് പല സംശയങ്ങളും ഉണ്ടായിരുന്നെങ്കിലും രണ്ടാം ഭാഗത്തിൽ ഈ സംശയങ്ങെല്ലാം തീരുന്നുണ്ട്.
ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയറാം, പാർത്ഥിപൻ, പ്രഭു, ശരത്കുമാർ തുടങ്ങി വൻതാരനിര സിനിമയിൽ അണിനിരന്നിട്ടുണ്ട്. സിനിമയുടെ നെടുംതൂണായി നിൽക്കുന്നത് നന്ദിനി എന്ന കഥാപാത്രമാണ്. ഐശ്വര്യ റായ് ആണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഐശ്വര്യയല്ലാതെ മറ്റാർക്കും ഈ കഥാപാത്രം ചെയ്യാൻ പറ്റില്ലെന്ന് ആരാധകർ പറയുന്നു.

നന്ദിനിയുടെ തോഴിയായി സിനിമയിൽ കാണുന്ന കഥാപാത്രമാണ് വാസുകി. നടി വിനോദിനിയാണ് ഈ കഥാപാത്രം ചെയ്തത്. കുറച്ച് സമയമേ സ്ക്രീനിലുള്ളൂയെങ്കിലും മികച്ച രീതിയിൽ ഈ കഥാപാത്രത്തെ നടി അവതരിപ്പിച്ചു. സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിനോദിനിയിപ്പോൾ. ഐശ്വര്യ റായിയെക്കുറിച്ചും വിനോദിനി സംസാരിച്ചു. ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സിനിമയിൽ കാള വണ്ടി ഓടിക്കുന്നതിലായിരുന്നു പേടി. വലിയ ഉയരമുള്ള കാള വണ്ടിയായിരുന്നു. ഇതിനിടെ ഒരു കാള വിരണ്ടു. കാളയുടെ പുറത്ത് തുണി ഇടാമെന്ന് കരുതി അസിസ്റ്റന്റ് ഡയരക്ടർ കോസ്റ്റ്യൂം ഡിപ്പാർട്മെന്റിൽ നിന്നും തുണി കൊണ്ടുവന്നു. അത് പുറത്തിടാൻ നോക്കവെ ഒരു കാള വിരണ്ടു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല.
മണിരത്നം ഭംഗിയായി സീനുകൾ പറഞ്ഞ് തരും. സീനിന്റെ പിന്നാമ്പുറ കഥയും പറയും. ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തോടൊപ്പം സഞ്ചരിക്കുന്നതാണ് വാസുകി എന്ന കഥാപാത്രം. രാജകൊട്ടാരത്തിലുള്ള കഥാപാത്രമായതിനാൽ ബോഡി ലാംഗേജിൽ അത് വരാൻ ശ്രമിച്ചെന്നും വിനോദിനി വ്യക്തമാക്കി.
ഐശ്വര്യ വളരെ സ്വീറ്റായ വ്യക്തിയാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. അത് പോലെ തന്നെയായിരുന്നു. ഉദാഹരണത്തിന് ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റിന് കാതിൽ വലിയ കമ്മൽ ധരിച്ചതിനാൽ രക്തം വന്നു. ഈ വിഷയം മണി സാറുടെ കാതിൽ എത്തിയില്ല. അദ്ദേഹത്തിന്റെ തിരക്കിനിടെ ഇക്കാര്യം പറയണോ എന്ന് തോന്നി.
ഈ പെൺകുട്ടി രാവിലെ മുതൽ വേദനിച്ച് നിൽക്കുകയാണ്. ഇത് ഐശ്വര്യ റായ് ശ്രദ്ധിച്ചു. മേക്കപ്പ്, കോസ്റ്റ്യൂം ടീമിനെ വിളിച്ച് കാത് മറയ്ക്കുന്ന രീതിയിൽ ഹെയർസ്റ്റെെലോ മറ്റോ വെക്കാൻ പറഞ്ഞു. രണ്ട് ദിവസം ആ കമ്മലുകൾ ധരിക്കാതെയാണ് പെൺകുട്ടി അഭിനയിച്ചതെന്നും വിനോദിനി പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളോട് എന്നും താൽപര്യം കാണിച്ചിട്ടുള്ള നടിയാണ് ഐശ്വര്യ റായ്. കരിയറിന്റെ തുടക്കം തന്നെ ഇരുവർ എന്ന തമിഴ് സിനിമയിലൂടെയാണ്. പിന്നീട് കണ്ടുകൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ, ജീൻസ്, രാവണൻ, യന്തിരൻ തുടങ്ങി തെന്നിന്ത്യൻ സിനിമകളിൽ ഐശ്വര്യ റായ് അഭിനയിച്ചു. ബോളിവുഡിൽ തിരക്കേറിയ സമയത്തും തമിഴ് സിനിമയെ ഐശ്വര്യ മറന്നിരുന്നില്ല.


Click it and Unblock the Notifications