രോഹിണിയെ കുറ്റപ്പെടുത്തുന്നില്ല; അവർ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു; രഘുവരന്റെ സഹോദരൻ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടനാണ് അന്തരിച്ച രഘുവരൻ. അഭിനയ മികവ് കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ രഘുവരൻ ശ്രദ്ധേയമായ നിരവധി സിനിമകളിൽ വേഷമിട്ടു. ബാഷ, മുതൽവൻ, യാരടീ നീ മോഹിനി തുടങ്ങിയ സിനിമകളിലെ രഘുവരന്റെ പ്രകടനം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. കരിയറിനൊപ്പം രഘുവരന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയായിട്ടുണ്ട്. അമിതമായ മദ്യപാനമാണ് നടന്റെ ജീവിതം തകർത്തതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്.
നടി രോഹിണിയെയാണ് രഘുവരൻ വിവാഹം ചെയ്തത്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. ഋഷി വരൻ എന്ന മകനും ഇവർക്കുണ്ട്. രഘുവിന്റെ മദ്യപാനമാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് രോഹിണി മുമ്പ് പറഞ്ഞിട്ടുണ്ട്. രഘുവരനെ പൂർണമായും മനസ്സിലാക്കാൻ പറ്റിയില്ല, അതിന്റെ ദുഖമുണ്ടെന്നും രോഹിണി തുറന്ന് പറഞ്ഞു. രോഹിണിയെക്കുറിച്ച് രഘുവരന്റെ സഹോദരൻ രമേശ് വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രഘുവരന്റെ വിവാഹബന്ധം പരാജയപ്പെട്ടതിൽ രോഹിണിയെ കുറ്റപ്പെടുത്തില്ലെന്ന് സഹോദരൻ പറയുന്നു. അവർ പരസ്പരം മനസ്സിലാക്കുന്നവർ ആയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രോഹിണി മാമിനെ കുറ്റപ്പെടുത്താൻ പറ്റില്ല. രഘുവിനെയും. ആരെയും ഇതിൽ കുറ്റപ്പെടുത്താനില്ല. അങ്ങനെ സംഭവിച്ചതാണ്. എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. ഈ ഇന്റർവ്യൂ രോഹിണി കാണുകയും എന്നെ വിളിച്ച് സംസാരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും രമേശ് വ്യക്തമാക്കി.
രഘുവരന്റെ കുടുംബം ഇപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പറഞ്ഞ് നിരവധി പേർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സഹായം വേണ്ടന്നും രമേശ് വ്യക്തമാക്കി. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. രഘുവരനെക്കുറിച്ച് നടന്റെ അമ്മ കസ്തൂരിയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. രഘുവരൻ സിനിമകളിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ സൗമ്യനായിരുന്നെന്ന് കസ്തൂരി പറയുന്നു.

മകനെ സിനിമാ ലോകത്തേക്ക് വിട്ടത് ഞാനാണ്. അച്ഛന് താൽപര്യം ഇല്ലായിരുന്നു. സിനിമയിൽ അഭിനയിക്കാനാണ് താൽപര്യം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. മദ്രാസിൽ കുറച്ച് കഷ്ടപ്പെട്ടെങ്കിലും ദൈവ ഭാഗ്യത്താൽ അവന് പേരും പ്രശസ്തിയും ലഭിച്ചു. തന്നോട് വലിയ സ്നേഹം ആയിരുന്നു. എവിടെയും തന്നെ വിടില്ലായിരുന്നെന്നും രഘുവരന്റെ അമ്മ പറഞ്ഞു.
രഘുവരനെക്കുറിച്ച് അടുത്തിടെ രോഹിണി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടി. അഭിനയത്തിൽ പൂർണമായും ശ്രദ്ധ നൽകിയ രഘുവരൻ പലപ്പോഴും ആരോഗ്യം പോലും ശ്രദ്ധിച്ചില്ലെന്ന് രോഹിണി പറഞ്ഞു. പുറത്ത് അധികം സംസാരിക്കില്ലെങ്കിലും വീട്ടിൽ ഒരുപാട് സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകളായി ധാരാളം വീഡിയോകളുണ്ട്. പക്ഷെ മകൻ സമ്മതിക്കാത്തത് കാരണം അതൊന്നും പുറത്ത് വിട്ടിട്ടില്ല. മകനും ആ വീഡിയോകളിൽ ഉള്ളതിനാൽ അവന്റെ സ്വകാര്യതയെ ബാധിക്കുമെന്നും രോഹിണി ചൂണ്ടിക്കാട്ടി.
വിവാഹത്തിന്റെ ആദ്യ നാളുകളിലുണ്ടായ മറക്കാനാകാത്ത സംഭവവും അന്ന് രോഹിണി ഓർത്തു. അഭിമന്യു എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം മുകളിലേക്ക് വരുന്നില്ല. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. ഭയപ്പെടേണ്ട, ഏത് കഥാപാത്രമാണോ ചെയ്യുന്നത് അത് പോലെയാണ് രഘു പെരുമാറുകയെന്ന് രഘുവിന്റെ അമ്മ പറഞ്ഞു.
അഭിമന്യു എന്ന സിനിമ കണ്ട ശേഷമാണ് തനിക്കത് മനസിലായതെന്നും രോഹിണി തുറന്ന് പറഞ്ഞു. 2008 ലാണ് രഘുവരൻ മരിക്കുന്നത്. മരണം കുടുംബത്തെ ഏറെ ബാധിച്ചു. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും രഘുവരനെ പ്രേക്ഷകരും സിനിമാ ലോകവും ഓർമ്മിക്കുന്നു.


Click it and Unblock the Notifications











