'വിവാഹശേഷം ഭാര്യയോട് പറഞ്ഞു; അവളുടെ മകന് എന്റെ പേരാണിട്ടത്; വേറെയാരെയും കല്യാണം കഴിക്കില്ലെന്ന വാശി'
സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗമായി മാറിയ നടനാണ് റഹ്മാൻ. ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ റഹ്മാന് കഴിഞ്ഞു. തമിഴിലും മലയാളത്തിലും പ്രഗൽഭരായ ഫിലിം മേക്കേർസിനൊപ്പം അഭിനയിക്കാനുള്ള അവസരവും റഹ്മാന് ലഭിച്ചു. സൂപ്പർ താരമായി വളരുമെന്ന് ഏവരം കരുതിയെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ റഹ്മാന് വീഴ്ച സംഭവിച്ചു. ഇത് റഹ്മാനും തുറന്ന് സമ്മതിക്കുന്നുണ്ട്. റഹ്മാൻ സൂപ്പർ താര പദവിയിലേക്ക് ഉയരാതിരിക്കാൻ കാരണമെന്തെന്ന് സംബന്ധിച്ച് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചകളുണ്ടാകാറുണ്ട്.
ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്ന് വന്ന റഹ്മാൻ പലപ്പോഴും കരിയറിനെ ഗൗരവമായി എടുത്തിരുന്നില്ല. ഒരു ഘട്ടത്തിൽ കുടുംബ ജീവിതത്തിലേക്കും നടൻ ശ്രദ്ധ നൽകി. മെഹ്റുന്നീസ റഹ്മാൻ എന്നാണ് റഹ്മാന്റെ ഭാര്യയുടെ പേര്. റുഷ്ദ റഹ്മാൻ, അലിഷ റഹ്മാൻ എന്നിവരാണ് മക്കൾ. തന്റെ വിവാഹത്തെക്കുറിച്ചും ഒരു ആരാധികയെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ റഹ്മാൻ. ഇന്ത്യ ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

എന്റെ ഭാര്യയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. കരിയറിൽ വീഴ്ചകൾ ഒരുപാട് വന്നിട്ടുണ്ട്. അത് നല്ലതിനായിരുന്നു. ഞാൻ ജീവിതത്തെ അതിന് ശേഷം കണ്ടത് വ്യത്യസ്തമായാണ്. ആ സമയത്ത് എനിക്ക് വലിയ പിന്തുണ നൽകിയത് ഭാര്യയാണ്. 1993 ൽ ഞങ്ങൾ വിവാഹിതരായി. അതിന് മുമ്പ് ഒരു വിവാഹ ചടങ്ങിൽ വെച്ച് അവളെ കണ്ടിരുന്നു. 27 വയസാണ് അന്നെനിക്ക്. കല്യാണം കഴിക്കുകയാണെങ്കിൽ അത് പോലൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞു. അവർ മൂന്ന് സഹോദരിമാരും തട്ടമിട്ട് നടന്ന് പോകുന്നതാണ് ഞാൻ കണ്ടത്.
സിറ്റിയിൽ അങ്ങനെ കാണാൻ പറ്റില്ല. തമാശയായാണ് സുഹൃത്തിനോട് പറഞ്ഞതെങ്കിലും അവൻ അവന്റെ അമ്മയോട് പറഞ്ഞു. അമ്മ വന്ന് അവളുടെ അഡ്രസ് കണ്ടുപിടിച്ചു. ഉടനെ എന്റെ മാതാപിതാക്കളും വന്നു. ഇസ എന്നാണ് ആ സുഹൃത്തിന്റെ പേരെന്നും റഹ്മാൻ വ്യക്തമാക്കി. മറക്കാനാകാത്ത ആരാധികയെക്കുറിച്ചും നടൻ സംസാരിച്ചു.

എനിക്ക് ശ്രീലങ്കക്കാരിയായ ഒരു ആരാധിക ഉണ്ടായിരുന്നു. ഞാൻ ഒരിക്കൽ ശ്രീലങ്കയിൽ ഷൂട്ടിന് പോയപ്പോൾ ആ കുട്ടിയുടെ അച്ഛൻ എന്നെ ഫോൺ ചെയ്തു. ഒരു ദിവസം ഡിന്നറിന് അവളുടെ വീട്ടിൽ പോയി. റൂമിലും ബാത്ത് റൂമിലുമെല്ലാം എന്റെ ഫോട്ടോയാണ്.
പക്ഷെ അവൾ എന്നോട് സംസാരിക്കില്ല. ഒരിടത്തിരുന്ന് എന്നെ നോക്കും. എന്നെ കാണാതെ വേറെയാരെയും കല്യാണം കഴിക്കില്ലെന്നാണ് അവൾ പറയുന്നത്. അവളെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടു. ഞാൻ വിവാഹിതനാണ്. പക്ഷെ അവളുടെ സ്നേഹത്തിന് പകരം എന്തെങ്കിലും നൽകണമെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. എന്റെ ആദ്യത്തെ മകളുടെ പേര് ആ ആരാധികയുടെ പേരാണ്. ആരാധികയുടെ കല്യാണം നടന്നു. അവൾക്ക് ഒരു മകൻ പിറന്നപ്പോൾ തന്റെ പേരാണിട്ടതെന്നും റഹ്മാൻ വ്യക്തമാക്കി.
ഭാര്യയോട് എല്ലാ കാര്യങ്ങളും താൻ തുറന്ന് പറയാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന കാര്യങ്ങളെല്ലാം ഞാൻ ഭാര്യയോട് പറയും. എന്തെങ്കിലും വാങ്ങണമെങ്കിൽ പോലും ഭാര്യയോട് ചോദിക്കും. ഭാര്യയാണ് തീരുമാനങ്ങളെടുക്കാറെന്നും റഹ്മാൻ പറഞ്ഞു.


Click it and Unblock the Notifications