രാധാകൃഷ്ണൻ ഒഴിയാതെയാണ് ദിലീപ് സെറ്റിലെത്തിയത്; നടൻ ഒരുപാട് വേദന അനുഭവിച്ചു; റിയാസ് ഖാൻ
വില്ലൻ വേഷങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് റിയാസ് ഖാൻ. ബോളിവുഡ് താരങ്ങളെ പോലെയുള്ള ശരീര ഭംഗിയുമായി മലയാളത്തിലേക്ക് കടന്ന് വന്ന റിയാസ് ഖാന് തുടക്കകാലം മുതൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു. 2003 ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന ചിത്രമാണ് നടന് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് ജലോത്സവം, കൊച്ചിരാജാവ്, മായാമോഹിനി, വേഷം തുടങ്ങി നിരവധി സിനിമകളിൽ റിയാസ് ഖാൻ അഭിനയിച്ചു. മറുഭാഷകളിലും ശ്രദ്ധേയ വേഷങ്ങൾ റിയാസ് ഖാനെ തേടി വന്നു.
മുപ്പത് വർഷത്തിലേറെ നീണ്ട കരിയറിൽ നിരവധി പൊലീസ് വേഷങ്ങൾ റിയാസ് ഖാൻ ചെയ്തു. അഭിനയിച്ച 300 സിനിമകളിൽ 180 സിനിമകളിലും പൊലീസ് വേഷമാണ് ചെയ്തതെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദിലീപ് നായകനായ ഒരുപിടി ചിത്രങ്ങളിൽ റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇതുലേറ്റവും ഹിറ്റായ സിനിമ കൊച്ചിരാജാവാണ്. ഒപ്പം സ്പീഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് റിയാസ് ഖാൻ.

തനിക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് സ്പീഡ് എന്ന് റിയാസ് ഖാൻ പറയുന്നു. ദിലീപ് ചാന്തുപൊട്ട് കഴിഞ്ഞാണ് ആ ചിത്രത്തിലേക്ക് വരുന്നത്. ദിലീപിന്റെ ആ പെരുമാറ്റ രീതികൾ മാറിയിട്ടില്ല. ആ കഥാപാത്രത്തിൽ നിന്ന് മാറാൻ ഭയങ്കര പാടായിരുന്നു. സ്പീഡിൽ സ്പോർട്സ്മാനായാണ് അഭിനയിക്കേണ്ടത്. പക്ഷെ പുള്ളിയുടെ സ്ത്രെെണത മാറിയിട്ടില്ല. ദിവസവും രാവിലെ ഞങ്ങൾ ഓടാൻ പോകും. ഫിസിക്കലായി വലിയ പെയിൻ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. താനത് മറക്കില്ലെന്നും റിയാസ് ഖാൻ വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.
സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചാന്തുപൊട്ടിൽ അവതരിപ്പിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ വൻ ഹിറ്റായിരുന്നു. പക്ഷെ രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിൽ നിന്നും ഇറങ്ങാൻ ദിലീപ് ബുദ്ധിമുട്ടി. നടന്റെ പെരുമാറ്റത്തിൽ സ്ത്രെെണത വരുന്നത് സുഹൃത്തുക്കളും വീട്ടുകാരും ചൂണ്ടിക്കാണിക്കാൻ തുടങ്ങി.

അടുത്തിടെ ചാന്തുപൊട്ടിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രം ദിലീപിൽ നിന്ന് ഒഴിഞ്ഞ് പോകാതായി. രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഞങ്ങൾ കൗതുകത്തോടെയാണ് ഇത് കണ്ടത്. കുഴപ്പമാകുമോ, ഇവനിനി രാധയായി മാറുമോ എന്ന് ചോദിച്ച് ലാൽ ജോസ് കളിയാക്കുമായിരുന്നെന്നും ബെന്നി പി നായലമ്പലം പറഞ്ഞു.
ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നായാണ് ചാന്തുപൊട്ടിലെ രാധാകൃഷ്ണനെ ആരാധകർ കാണുന്നത്. അതേസമയം ഈ സിനിമ വിമർശനങ്ങളും ഏറ്റുവാങ്ങി. ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു എന്ന വിമർശനമാണ് സിനിമയ്ക്ക് കേൾക്കേണ്ടി വന്നത്. ഇതേക്കുറിച്ചും ബെന്നി പി നായരമ്പലം സംസാരിച്ചിട്ടുണ്ട്.
സിനിമയ്ക്ക് ശേഷം സ്ത്രെെണതയുള്ളവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വേദനിപ്പിച്ചു. ലെെംഗിക ന്യൂനപക്ഷത്തിൽ പെട്ട കഥാപാത്രമല്ല രാധാകൃഷ്ണൻ. ആണായി വളർത്തേണ്ടിടത്ത് പെണ്ണായി വളർത്തിയതിന്റെ വൈകല്യം തിരിച്ചറിയുന്നവനാണെന്നും ബെന്നി പി നായരമ്പലം ചൂണ്ടിക്കാട്ടി.
വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുതിയ സിനിമ. ഏറെനാളുകൾക്ക് ശേഷം ദിലീപ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ സിനിമ കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. റാഫി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications