'മുസ്ലിമല്ലേ, എങ്ങോട്ടാണ് അവന്റെ പോക്ക്; വീട്ടുകാർക്ക് ടെൻഷനുണ്ട്; സ്കൂൾ ബസിൽ എല്ലാവരും കളിയാക്കിയപ്പോൾ'
ബിഗ് ബോസിലൂടെ വൻ ജനശ്രദ്ധ നേടാൻ കഴിഞ്ഞ വ്യക്തിയാണ് റിയാസ് സലിം. എൽജിബിടിക്യു അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന റിയാസിന് നേരെ വ്യാപക സൈബർ ആക്രമണവും ഒരു കാലത്ത് വന്നിട്ടുണ്ട്. റിയാസ് സലിമിന്റെ മേക്കപ്പ് വീഡിയോകൾക്ക് നേരെ ട്രോളുകൾ വരാറുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച് മുന്നോട്ട് പോകാൻ റിയാസ് സലിമിന് സാധിക്കുന്നു. കുട്ടിക്കാലം മുതൽ നേരിട്ട ബുള്ളിയിങ്ങിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് റിയാസ് സലിം. ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് റിയാസ് മനസ് തുറന്നത്.
കുട്ടിക്കാലത്തെ മറക്കാനാകാത്ത ഒരു അനുഭവം റിയാസ് സലിം പങ്കുവെച്ചു. മറ്റുള്ള ആൾക്കാർ കഷ്ടപ്പെടുമ്പോൾ അവരെ സഹായിക്കേണ്ടത് ഒരു മനുഷ്യൻ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യമാണ്. ഞാൻ കുറേ കാര്യങ്ങളിലൂടെ കടന്ന് പോയപ്പോൾ എനിക്ക് വേണ്ടി നിന്നവരുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സ്കൂൾ ബസിലായിരിക്കും വരുന്നത്. വീടുള്ള ജംഗ്ഷനിൽ ഇറങ്ങിയപ്പോൾ സ്കൂൾ ബസ് ഡ്രെെവർ ഉൾപ്പെടെ ബസിലുള്ള എല്ലാവരും എന്നെ ഓരോ പേര് വിളിച്ച് ബുള്ളിയിംഗ് ചെയ്ത് അലറി.

അടുത്ത ദിവസം ഹെഡ് മിസിന്റെ അടുത്ത് പോയി പരാതിപ്പെട്ടു. സ്കൂളിലുള്ള എല്ലാ ക്ലാസിലേക്കും അവരെന്നെ കൊണ്ട് പോയി. ഇതെന്റെ കുട്ടിയാണ്, ഇവനെ ഒന്നും ചെയ്യാൻ ധൈര്യപ്പെടരുതെന്ന് പറഞ്ഞു. അത് തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും റിയാസ് വ്യക്തമാക്കി. തന്റെ ബന്ധുക്കളെക്കുറിച്ചും റിയാസ് സംസാരിച്ചു. ബിഗ് ബോസിലെ തുടക്ക നാളുകളിൽ എല്ലാവർക്കും തന്നോട് വെറുപ്പായിരുന്നു. വലിയ ബുള്ളിയിംഗ് ആയിരുന്നു. ബാപ്പ ആശുപത്രിയിൽ അഡ്മിറ്റായി. ഇതൊക്കെ നടക്കുമ്പോഴും കുടുംബത്തിൽ ആരും നോക്കുന്നില്ല.
ഷോ തീരാറായപ്പോഴേക്കും ആളുകൾ എന്നെ സ്നേഹിക്കാൻ തുടങ്ങി. അപ്പോൾ കുടുംബത്തിന് ഞങ്ങളുടെ കുട്ടിയാണെന്ന ചിന്തയായി. ബിഗ് ബോസിൽ നിന്നിറങ്ങിയപ്പോൾ എല്ലാവരും എന്റെ കാര്യത്തിൽ അഭിമാനിച്ചു. പക്ഷെ ഇപ്പോൾ കുറച്ച് നാളായി ഞാൻ എനിക്കിഷ്ടമുള്ളത് പോലെ ഡ്രസ് ചെയ്യുന്നു. മേക്കപ്പിടുന്നു. ഇപ്പോൾ ആളുകൾക്ക് പ്രശ്നമുണ്ട്. ഞാൻ കുടുംബത്തിന്റെ കൂടെയുണ്ടായിരുന്നപ്പോൾ എന്നെക്കുറിച്ച് കുറ്റം പറയാൻ ഉമ്മയുടെ അടുത്ത് നാട്ടുകാർക്കോ വീട്ടുകാർക്കോ സ്പേസ് ഉണ്ടാവില്ല.

കാരണം എനിക്കറിയാം എന്ത് മറുപടി പറയണമെന്ന്. ഇപ്പോൾ ഞാൻ വീട്ടിൽ നിന്നും മാറി നിൽക്കുന്നു. അവർക്കിഷ്ടമില്ലാത്ത കാര്യവും ചെയ്യുന്നു. എല്ലാവരും വന്ന് നമ്മൾ മുസ്ലിമല്ലേ, എങ്ങോട്ടാണ് അവന്റെ പോക്ക് എന്നൊക്കെ ചോദിക്കുന്നുണ്ട്. ഇപ്പോൾ ഉമ്മയ്ക്ക് ബാപ്പയ്ക്കും ടെൻഷനുണ്ടെന്നും റിയാസ് സലിം വ്യക്തമാക്കി. ഒരു മനുഷ്യനും അവരുടെ സെക്ഷ്വാലിറ്റി ഡിക്ലേർ ചെയ്യേണ്ട ആവശ്യം ഇല്ലെന്നും റിയാസ് സലിം വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഹെട്രോസെക്ഷ്വൽ വ്യക്തികൾ അവരുടെ സെക്ഷ്വാലിറ്റി തുറന്ന് പറയാറില്ല. പക്ഷെ നമ്മുടെ സമൂഹത്തിൽ എൽജിബിടിക്യു കമ്മ്യൂണിറ്റി ഒരുപാട് വേർതിരിവുകൾ നേരിടുന്നുണ്ടെന്ന് റിയാസ് സലിം ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും മുന്നിൽ എങ്ങനെ കം ഔട്ട് ചെയ്യുമെന്ന സ്ട്രഗിളിൽ ജീവിക്കേണ്ടി വരുന്നത് തന്നെ ദുരിത ജീവിതമാണ്.
നിങ്ങൾക്ക് സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് പറയാനാഗ്രഹിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. എനിക്ക് മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ പറയേണ്ട. പക്ഷെ പറയുന്നത് മാറ്റം ഉണ്ടാക്കുമെന്നതിന്റെ ഉദാഹരണമാണ് കാതൽ സിനിമയെന്നും റിയാസ് സലിം ചൂണ്ടിക്കാട്ടി. അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും റിയാസ് സലിം വ്യക്തമാക്കി. ഹീറോ ആകാൻ പറ്റില്ലെന്ന് എനിക്കറിയാം. എനിക്ക് ഹീറോയാകാനും താൽപര്യമില്ല.
പക്ഷെ എനിക്ക് കഴിവുണ്ടെന്നും നല്ല റോളുകൾ ചെയ്യാൻ പറ്റുമെന്നും അറിയാം. അതിന് ശ്രമിക്കുന്നുണ്ട്. നമ്മൾ വ്യത്യസ്തരാണെങ്കിൽ നമുക്ക് കിട്ടുന്ന റോളും വ്യത്യസ്തമായിരിക്കും. എനിക്ക് വലിയ സിനിമയിൽ ഒരു റോൾ വന്നു. ഒരു ഗേ കഥാപാത്രമായിരുന്നു. ഗേ കഥാപാത്രം ചെയ്യാൻ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ മാറി ചിന്തിക്കേണ്ടി വന്നു. നോ പറഞ്ഞു. ഒരു അവസരം വന്നിട്ട് നിരസിക്കേണ്ടി വന്നു. പക്ഷെ അത് കുഴപ്പമില്ലെന്ന് റിയാസ് വ്യക്തമാക്കി.


Click it and Unblock the Notifications