ഒരു കണ്ണ് എപ്പോഴുമുണ്ടാകും; ആ വക പരിപാടികളൊന്നും വേണ്ടെന്ന് നേരിട്ട് പറയും; സെറ്റിലെ സ്ത്രീ സുരക്ഷ; സാന്ദ്ര
മലയാള സിനിമാ രംഗത്തെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസിന് പ്രേക്ഷകർക്ക് മുമ്പിലെത്തിക്കാനായി. മാധ്യമ ശ്രദ്ധ ലഭിക്കുന്ന നിർമാതാവുമാണ് സാന്ദ്ര തോമസ്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കാൻ സാന്ദ്ര തോമസ് മടിക്കാറില്ല. ഇതിന്റെ പേരിൽ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. നിർമാതാക്കളുമായി അഭിനേതാക്കൾ സഹകരിക്കാത്തതിനെതിരെ സാന്ദ്ര തോമസ് ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്.
വനിതാ നിർമാതായതിനാലുള്ള വിവേചനങ്ങളെക്കുറിച്ചും സാന്ദ്ര തുറന്നടിച്ചു. പ്രശ്നങ്ങളെല്ലാം അഭിമുഖീകരിച്ച് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാന്ദ്രയ്ക്ക് കഴിഞ്ഞു. ക്ലബ് എഫ്എമ്മിന് സാന്ദ്ര തോമസ് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിർമാതാവെന്ന നിലയിൽ സിനിമയുടെ ക്രിയേറ്റീവ് ഘടകങ്ങളിൽ ഇടപെടുന്നത് പലപ്പോഴും സംവിധായകർക്കും ടെക്നീഷ്യൻസിനും ഇഷ്ടപ്പെടാറില്ലെന്ന് സാന്ദ്ര തോമസ് പറയുന്നു.

ഒരു ആർട്ടിസ്റ്റിനെ വെക്കാം എന്ന് പറയുമ്പോൾ സെയിലബിൾ ആർട്ടിസ്റ്റാണോ കഥാപാത്രത്തിന് അനുയോജ്യമാണോ എന്ന് ചിന്തിക്കും. ഇവർ പറയുന്ന അതേ ആർട്ടിസ്റ്റിനെ തന്നെ ചിലപ്പോൾ നമുക്ക് കിട്ടിയെന്ന് വരില്ല. പ്രൊഡ്യൂസർ എപ്പോഴും നോക്കുന്ന ഏറ്റവും നല്ല ആർട്ടിസ്റ്റിനെ കൊണ്ട് വരാനാണ്. അഭിപ്രായ വ്യത്യാസങ്ങൾ വരുന്നത് കഥയിലും മേക്കിംഗിലും അഭിപ്രായങ്ങൾ പറയുമ്പോഴാണ്. ഇവർ പൈസ മുടക്കിയാൽ പോരെ എന്തിനാണ് വേണ്ടാത്ത കാര്യങ്ങൾ ചെയ്യുന്നതെന്ന് അവർ ചിന്തിക്കുമെന്ന് സാന്ദ്ര പറയുന്നു.
സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് നൽകുന്ന പരിഗണനയെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. എനിക്ക് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് ബാത്ത് റൂമാണ്. ആണുങ്ങൾ പോയ ടോയ്ലറ്റിൽ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്കൊരു കാരവാൻ എന്തായാലും ഞാൻ മാറ്റിയിടും. ആദ്യമേ അക്കാര്യം പറയും. ആ കാരവാനിലെ ബാത്ത് റൂമിൽ സെറ്റിലെ സ്ത്രീകൾക്ക് പോകാം.

വേറൊരു ആർട്ടിസ്റ്റിന്റെ കാരവാനിൽ പോയി പ്രശ്നമുണ്ടാകേണ്ട എന്നാണ് താൻ ചിന്തിക്കുന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. സെറ്റിൽ സ്ത്രീകൾക്ക് നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. സെറ്റിൽ നമ്മുടെ കണ്ണ് എപ്പോഴുമുണ്ടാകും. ആ വക പരിപാടികളൊന്നും വേണ്ടെന്ന് അപ്പോൾ തന്നെ പറയും. ഞാൻ നേരിട്ട് പറയുന്ന ആളായത് കൊണ്ട് ആ രീതിയിൽ തന്നെ ഡീൽ ചെയ്ത് പോകുമെന്നും സാന്ദ്ര വ്യക്തമാക്കി.
അഭിനേതാക്കൾ നിർമാതാക്കളായി വരുന്നതിനേക്കാൾ ഏറ്റവും വലിയ ഭീഷണി കോർപ്പറേറ്റുകൾ നിർമാണ രംഗത്തേക്ക് വരുന്നതാണെന്നും സാന്ദ്ര തോമസ് പറയുന്നു. കോർപറേറ്റുകൾ വലിയ തോതിൽ പണമിറക്കും. ചെറിയ നിർമാതാക്കളെ അത് ബാധിക്കും. ചെറിയ സിനിമകൾ ഇല്ലാതാകും. മലയാള സിനിമാ രംഗത്ത് ഈ മാറ്റം നടന്ന് കൊണ്ടിരിക്കുകയാണെന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മലയാള സിനിമാ രംഗത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സാന്ദ്ര തോമസ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഷെയ്ൻ നിഗത്തെ സിനിമകളിൽ നിന്ന് വിലക്കിയപ്പോൾ നടനെ പിന്തുണച്ച് സാന്ദ്ര രംഗത്ത് വന്നു. ഷെയ്നിനേക്കാൾ പ്രശ്നക്കാരായവർ സിനിമാ രംഗത്തുണ്ടെന്ന് അന്ന് സാന്ദ്ര തോമസ് തുറന്നടിച്ചു.


Click it and Unblock the Notifications