നടിമാർ പെരുമാറുന്ന രീതിയും പ്രധാനമാണ്; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംഗീത കൃഷ്; അനുഭവം പങ്കുവെച്ച് നടി
നടി വിചിത്ര കഴിഞ്ഞ ദിവസം നടത്തിയ തുറന്ന് പറച്ചിൽ തമിഴകത്ത് വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കവെയുണ്ടായ അനുഭവമാണ് ബിഗ് ബോസ് തമിഴ് മത്സരാർത്ഥിയായ വിചിത്ര പങ്കുവെച്ചത്. ഒരു സൂപ്പർതാര ചിത്രത്തിൽ അഭിനയിക്കാൻ പോയ തനിക്ക് ഹീറോയിൽ നിന്നുൾപ്പെടെ മോശം അനുഭവം ഉണ്ടായെന്ന് വിചിത്ര തുറന്ന് പറഞ്ഞു. മുറിയിലേക്ക് വരാൻ ഹീറോ തന്നോട് ആവശ്യപ്പെട്ടെന്നും വിചിത്ര തുറന്ന് പറഞ്ഞു. വിചിത്രയുടെ ആരോപണങ്ങളെക്കുറിച്ച് നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി സംസാരിച്ചു.
തെലുങ്ക് താരം ബാലയ്യയാണ് വിചിത്ര ആരോപണമുന്നയിച്ച നടനെന്ന് സംസാരമുണ്ട്. തെലുങ്ക് സിനിമയിലും രാഷ്ട്രീയത്തിലും പ്രബലനായ ബാലയ്യക്കെതിരെ തിരിയാൻ സിനിമാ ലോകത്തെ ആരും പൊതുവെ ധൈര്യപ്പെടാറില്ല. വിചിത്രയുടെ ആരോപണങ്ങൾ ചർച്ചയായിരിക്കെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി സംഗീത കൃഷ്. നടിമാർ പെരുമാറുന്ന രീതിയും മോശം സമീപനങ്ങൾ വരാൻ ഒരു കാരണമാണെന്ന് സംഗീത പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

മോശം അനുഭവങ്ങൾ വലിയ തോതിൽ എനിക്ക് വന്നിട്ടില്ല. ആരും ആരുടെയും കൈക്ക് കയറി പിടിച്ച് ആക്രമിക്കുകയൊന്നുമില്ല. അതിനുള്ള ധൈര്യമൊന്നും ആർക്കുമില്ല. നമ്മൾ ഒരാളോട് ഇടപഴകുന്ന രീതിയാണ് പലരും മുതലെടുക്കുന്നതെന്ന് കരുതുന്നു. നമ്മൾ നന്നായി പെരുമാറിയാൽ എല്ലാവരും നല്ല രീതിയിലാണ് പെരുമാറുക. നമ്മൾക്ക് അവസരം തരുന്നെന്ന് കരുതി ചിരിച്ച് കൊണ്ട് നിന്നാൽ നമ്മൾ എന്ത് പറഞ്ഞാലും ഈ പെണ്ണ് കേൾക്കുമെന്ന് അവർ കരുതും.
നമ്മൾക്കും അതിലൊരു പങ്കുണ്ട്. ഞാനിങ്ങനെയാണ്, സിനിമ തരുന്നുണ്ടെങ്കിൽ തരൂ, ഇല്ലെങ്കിൽ വേണ്ട എന്ന് പറഞ്ഞാൽ ആരും അത്തരത്തിൽ നിങ്ങളോട് പെരുമാറില്ല. എനിക്ക് ഒന്ന് രണ്ട് സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ, ഞാൻ അങ്ങനെയുള്ള ആളല്ല, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ സോറി പറഞ്ഞ് പോയെന്നും സംഗീത കൃഷ് വ്യക്തമാക്കി. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകളിൽ സംഗീത കൃഷ് അഭിനയിച്ചിട്ടുണ്ട്.

നടിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് പിതാമകൻ. ഇതേക്കുറിച്ചും സംഗീത കൃഷ് സംസാരിച്ചു. പിതാമകൻ എന്ന സിനിമ എന്നെ സംബന്ധിച്ച് ഒരു ചോയ്സ് അല്ല. ജീവിതത്തിലെ വലിയ അവസരമാണ്. ആദ്യം എന്നെ വിളിച്ചപ്പോൾ ചില കാരണങ്ങളാൽ ഈ സിനിമ എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഒരുപാട് തെലുങ്ക് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. വീണ്ടും ഈ അവസരം വന്നപ്പോൾ ഞാൻ ചെയ്തു. ഇനിയും ഇങ്ങനെയാെരു അവസരം വന്നാൽ ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് അറിയില്ല. സംവിധായകൻ ബാലയ്ക്കാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്.
സിനിമയുടെ ബ്രെയ്ൻ അദ്ദേഹമാണ്. പിതാമകനിൽ വിക്രത്തിന്റെ കഥാപാത്രം എന്നെ അമ്മയെ പോലെ കാണുമെന്നാണ് ആദ്യം പറഞ്ഞത്. അതിന് ശേഷം കഥ വൺ സെെഡ് ലൗവിലേക്ക് കൊണ്ട് പോയി. സംവിധായകന്റെ മനസിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ കൃത്യമായി ധാരണയുണ്ടാകും. നമ്മൾ അഭിനയിക്കുമ്പോൾ കണ്ണ് എത്ര മാത്രം വിടരണമെന്ന് പോലും അദ്ദേഹം പറഞ്ഞ് തരുമെന്നും സംഗീത കൃഷ് വ്യക്തമാക്കി.


Click it and Unblock the Notifications