ദയനീയമായ പരാജയം; പൊട്ടിപ്പൊളിഞ്ഞ് നിർമാതാവ്; ജയറാം ചെയ്തത് എത്ര വിഷമിപ്പിച്ച് കാണും; ശാന്തിവിള ദിനേശൻ
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ജയറാം. ജയറാം ചിത്രങ്ങൾ വൻ ജനപ്രീതി നേടിയ ഒരു കാലഘട്ടവും സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. ഇന്ന് മലയാളത്തിൽ പഴയത് പോലെ സജീവമല്ലെങ്കിലും ജയറാമിന് ഇന്നും പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനം ഉണ്ട്.
മമ്മൂട്ടി, മോഹൻലാൽ എന്നീ നടൻമാർ മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് ജയറാം പ്രഗൽഭരായ സംവിധായകരോടൊപ്പം പ്രവർത്തിച്ച് തന്റേതായ ഇടം നേടുകയും ഇവരെ പോലെ തന്നെ താരമൂല്യം സ്വന്തമാക്കുകയും ചെയ്തു.
അതേസമയം കരിയറിൽ ചെറിയ പതർച്ചകളും അടുത്ത കാലത്തായി ജയറാമിന് സംഭവിച്ചു. നടന്റെ ഒരു മലയാള സിനിമ ഹിറ്റ് ആയിട്ട് നാളുകളായി. അതേസമയം തമിഴിൽ ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സിനിമ വലിയ ഹിറ്റ് ആയി. ജയറാം അഭിനയിച്ച മില്ലേനിയം സ്റ്റാർസ് എന്ന സിനിമയെ പറ്റി ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'മലയാളത്തിൽ ഒരു പടം വന്നു. അതുവരെ ഇത്രയും ബജറ്റിൽ ഒരു പടമെടുത്തിട്ടില്ലാത്ത, കൊച്ചു പടങ്ങൾ ചെയ്ത് കോടികൾ ഉണ്ടാക്കിയ നിർമാതാവ്. ചെറിയ സിനിമകളെടുക്കുന്ന ഒരുപാട് അവാർഡുകൾ വാങ്ങിയ സംവിധായകൻ. ഇവർ രണ്ട് പേരും കൂടി എവിടെയോ വെച്ച് ഒരു ആലോചന വന്നു'

'ഇരുപതാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ അടിപൊളി പടം ചെയ്യണം എന്ന് പറഞ്ഞിട്ട് ജയറാമിനെയും ബിജു മേനോനെയും നായകനാക്കി സിനിമ എടുത്തു. ഞാൻ എന്തിനാണ് ഒളിക്കുന്നത്. കിരീടം ഉണ്ണി ആയിരുന്നു പ്രൊഡ്യൂസർ. സല്ലാപം പോലുള്ള പണം വാരി പടങ്ങൾ എടുത്ത കിരീടം ഉണ്ണിയും സംവിധായകൻ ജയരാജും കൂടി ചേർന്ന് എടുത്ത സിനിമ ആയിരുന്നു. ചവറ് പടം ആയിരുന്നു'
'കിരീടം ഉണ്ണിയുടെ എല്ലാ പടത്തിന്റെയും കോസ്റ്റ്യൂമുകൾ ചെയ്തിരുന്നത് ഇന്ദ്രൻസോ ഇന്ദ്രൻസ് ജയനോ ആയിരുന്നു. കിരീടം ഉണ്ണി ഇന്ദ്രൻസ് ജയനെ കണ്ടപ്പോൾ തെല്ല് അഹങ്കാരത്തോടെ പറഞ്ഞത് ജയാ, കഴിഞ്ഞ പടത്തിന് എത്ര രൂപ ചെലവാക്കിയോ അത്രയും രൂപയാണ് ഈ പടത്തിൽ കോസ്റ്റ്യൂമിന് മാത്രം ചെലവാക്കിയതെന്ന്. എല്ലാം കോട്ടും സൂട്ടും ഇട്ടവർ ആയിരുന്നു'

'പടം ഏഴ് നിലയിൽ പൊട്ടി. ദയനീയമായി പൊട്ടി. കിരീടം ഉണ്ണിക്ക് തിരുവനന്തപുരത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി. പെട്ടെന്ന് ജയറാമിന്റെ സിനിമ തുടങ്ങിയാൽ പിടിച്ച് നിൽക്കാം എന്ന് കരുതി ജയറാം അഭിനയിക്കുന്ന സെറ്റിലേക്ക് ചെന്നു. ഞാൻ കേട്ട കാര്യമാണ് പറയുന്നത്'
'കണ്ടതല്ല. കാറിൽ നിന്ന് കിരീടം ഉണ്ണി ഇറങ്ങിയപ്പോൾ ആക്ഷേപ ഹാസ്യം പോലെ ജയറാം വളരെ ഉച്ചത്തിൽ കൂവൽ കൂവിയെന്ന്. പൊട്ടിപ്പാെളിഞ്ഞ പ്രൊഡ്യൂസർ ഇതാ വരുന്നേ എന്ന്. അയാളെ വെച്ച് സിനിമ ചെയ്ത നിർമാതാവ് ആണ് വരുന്നത്'
'കോടികൾ പോയി നിൽക്കക്കള്ളിയില്ലാതെ ജയറാമിനെ കണ്ട് കടാക്ഷത്തിന് നിൽക്കുമ്പോൾ പൊട്ടിപ്പൊളിഞ്ഞ പ്രാെഡ്യൂസറിതാ വരുന്നേ എന്ന് വിളിച്ച് കൂവുന്നു. കിരീടം ഉണ്ണിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഞാനപ്പോൾ ആലോചിച്ചു. ഇത് ജയറാം തന്നെ പരസ്യമായി പറയുകയോ ഞാനേതോ വീക്കിലിയിൽ വായിക്കുകയോ ചെയ്തതാണ്'
'ഇതിന്റേ പേരിൽ ജയറാമിന് എന്നോട് ദേഷ്യമൊന്നും വേണ്ട. തമാശയ്ക്ക് ചെയ്തത് ആയിരിക്കും. പക്ഷെ ആ മനുഷ്യന്റെ മനസ്സിലെ വേദന ഒന്നാലോചിച്ച് നോക്കിയേ,' ശാന്തിവിള ദിനേശൻ പറഞ്ഞു.


Click it and Unblock the Notifications