സിൽക് സ്മിത ഭയന്നത്; മരിക്കുന്നതിന് മുമ്പ് അവർ ആലോചിച്ചത് അതായിരിക്കും; ശാന്തിവിള ദിനേശ് പറയുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സിൽക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. മാദക നടിയായി വൻ ആരാധക വൃന്ദം സൃഷ്ടിച്ച സിൽക് സ്മിത നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. സിൽക് സ്മിതയുടെ ഡാൻസ് നമ്പർ ഉണ്ടെങ്കിൽ സിനിമയ്ക്ക് ആളുകൾ ഇടിച്ച് കയറുന്ന സാഹചര്യമായിരുന്നു അക്കാലത്ത്. സിനിമയേക്കാൾ നാടകീയമായാണ് പലപ്പോഴും സിൽക് സ്മിതയുടെ ജീവിതം മുന്നോട്ട് പോയത്. ടച്ച് അപ്പ് ഗേൾ ആയി സിനിമാ രംഗത്തേക്ക് കടന്ന് വന്ന സ്മിത പിന്നീട് സിൽക് സ്മിത എന്ന താരമായി മാറി.
1996 ൽ നടി ആത്മഹത്യ ചെയ്തപ്പോൾ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയർന്നു. ചിലർ നടി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് പറഞ്ഞപ്പോൾ മറ്റൊരു കൂട്ടർ ഈ വാദത്തെ എതിർത്തു. സിൽക് സ്മിതയെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജീവിതകാലമത്രയും വെളുക്കെ ചിരിച്ചവരെയൊക്കെ വിശ്വസിച്ച, സ്വീകരിച്ച ഗ്രാമീണ പെണ്ണായിരുന്നു സിൽക് സ്മിതയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
'കഥ പറയുന്ന കണ്ണുകൾ മാത്രമുള്ള നാടൻ പെണ്ണ്. കറുത്ത ശരീരത്തിൽ പാൻ കേക്ക് കൊണ്ട് പെയിന്റടിച്ച് ക്യാമറയ്ക്ക് മുന്നിൽ അവൾ തുള്ളിക്കളിച്ചപ്പോൾ നായകൻമാരേക്കാൾ ഗ്യാരണ്ടിയായിരുന്നു നിർമാതാക്കൾക്ക്. സിൽക് ഉണ്ടെന്ന് അറിഞ്ഞാൽ എത്ര പൊട്ട പടം ആണെങ്കിലും ആളുകൾ കയറും'
'പല നിർമാതാക്കളെയും ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് ഈ തെലുങ്കത്തി പെണ്ണായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ഊട്ടിയിലെ ഒരു സിനിമാ സെറ്റിൽ സിൽക് സ്മിത ഒരു കടിച്ച് വെച്ച ആപ്പിൾ എത്രയോ ആയിരം രൂപയ്ക്കാണ് ലേലം പോയത്. അത്രയും ആരാധകരായിരുന്നു അവരോട്,' ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

'ഫാനിൽ തൂങ്ങി ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള സിൽക് എന്തൊക്കെയായിരിക്കും ചിന്തിച്ചതെന്ന് കൂടെക്കൂടെ ഞാൻ ആലോചിച്ച് നോക്കാറുണ്ട്. ഡോക്ടറായ കാമുകന്റെ മകനെ സ്വന്തം മകനായി കണ്ടത് തെറ്റിപ്പോയോ എന്ന് തൂങ്ങുന്നതിന് മുമ്പെങ്കിലും സിൽക് ആലോചിച്ചിരിക്കും. ഭാര്യയും മക്കളും ഉള്ളയാളാണ് ആ ഡോക്ടർ. അയാളോട് അടുക്കരുതായിരുന്നു. ആരോട് പറയാൻ'
'അവസരങ്ങൾ കുറഞ്ഞപ്പോൾ സിനിമാ നിർമാണരംഗത്തേക്ക് അവർ തിരിഞ്ഞു. രണ്ട് സിനിമകൾ അവർ നിർമ്മിച്ച് തിയറ്ററിൽ എത്തിച്ചു. പടുകുഴിയിലാണ് അവർ വീണത് എന്ന് പറയേണ്ട കാര്യമില്ല. നല്ല പരാജയം ആയിരുന്നു. ഒന്ന് കൂടി പരീക്ഷിക്കാമെന്ന് പറഞ്ഞ് മൂന്നാമത്തെ സിനിമയും നിർമ്മിച്ചു. ഈ ചിത്രം പാതിവഴിയിൽ നിൽക്കുമ്പോഴാണ് 20 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന സിൽക് സ്മിത ഫാനിൽ ജീവിതം അവസാനിപ്പിച്ചത്. കുട്ടിക്കാലത്തെ പട്ടിണിയും കഷ്ടപ്പാടും വീണ്ടും തന്നെ പിടികൂടുമോ എന്ന ഭയം സിൽക് സ്മിതയ്ക്ക് വരുന്നത്. കാരണം അവസരങ്ങളും പഴയ ഗ്ലാമർ പരിവേഷവും പോയി'
'മൂന്ന് സിനിമ ചെയ്ത് 20 കോടിയുടെ കടം, വാടക വീട്ടിൽ താമസവും. ആ വീട്ടിൽ നിന്ന് കൂടെ ഇറക്കി വിട്ടാൽ പഴയ പട്ടിണിയുള്ള ആളായി മാറുമോ എന്ന് തോന്നിയിരിക്കാം. മദ്യത്തിന് അടിമയായത് ഇത്തരം ചിന്തകൾ കൊണ്ടാണ്. 36ാം വയസിലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ഒരു കോൾ ഷീറ്റിന് സിൽക് 50,000 രൂപ വരെ വാങ്ങിയ കാലം ഉണ്ടായിരുന്നു,' ശാന്തിവിള ദിനേശ് പറയുന്നു.
അന്നത്തെ സൂപ്പർ നായികമാർക്ക് പോലും ആ പ്രതിഫലം ഇല്ലായിരുന്നു. ഒരു ദിവസം തന്നെ നാല് കോൾ ഷീറ്റ് അഭിനയിക്കുമായിരുന്നു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു സാരിത്തുമ്പിൽ സ്മിത ജീവിതം അവസാനിപ്പിച്ചെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications