സരിതയെ അക്കാലത്തെ നായികമാർ വെറുത്തു; നായകൻമാർക്ക് പോലും ഭയമായിരുന്നു; ചെയ്യാറു ബാലു
80 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നായക നടിയാണ് സരിത. ശ്രദ്ധേയമായ സിനിമകളിൽ തുടരെ അഭിനയിക്കാനായതാണ് സരിതയെ കരിയറിൽ തുണച്ചത്. സരിത അഭിനയിച്ച കഥാപാത്രങ്ങളിൽ മിക്കതും പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. തമിഴ്നാട് സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് നാല് തവണയാണ് സരിതയ്ക്ക് ലഭിച്ചത്. കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സരിത തിരക്കുള്ള നടിയായി മാറി. നടി എന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റായും സരിയ പ്രവർത്തിച്ചിട്ടുണ്ട്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. സരിതയുടെ കരിയറിലെ സുവർണ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അഭിനയമികവ് കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന സരിതയെ അക്കാലത്തെ പല നായികമാരും വെറുത്തിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ആഗായം തമിഴ് ചാനലിനോടാണ് പ്രതികരണം.
നല്ല സിനിമകൾ സരിതയെ തേടി തുടരെ വന്നു. അതിന് പ്രധാന കാരണം സംവിധായകൻ കെ ബാലചന്ദറാണ്. സരിതയുടെ കഴിവുകൾ പുറത്തെടുത്തത് ബാലചന്ദറാണെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. എൺപതുകളിൽ സരിത അഭിനയ രംഗത്തേക്ക് വന്നപ്പോൾ ആരും ഗൗനിച്ചില്ല. രണ്ട് സിനിമകൾ ചെയ്ത് ഔട്ടാകുമെന്നാണ് കരുതിയത്. എന്നാൽ സരിതയ്ക്ക് തുടരെ സിനിമകൾ ലഭിച്ചു. മറ്റ് നടിമാർക്ക് സരിതയോട് ദേഷ്യമായി.

സരിതയോടൊപ്പം അഭിനയിക്കില്ലെന്ന് ചില നായികമാർ പറഞ്ഞു. അന്നൊക്കെ സരിതയ്ക്ക് വിഷമം തോന്നിയിരുന്നു. നീ കരിയറിൽ വളരുന്നത് കൊണ്ടാണ് എതിർപ്പുകൾ വരുന്നത്. അതെല്ലാം അവഗണിച്ച് നീ മുന്നോട്ട് പോകൂയെന്ന് സംവിധായകൻ ബാലചന്ദർ സരിതയോട് പറഞ്ഞു. ബാലചന്ദറിനെ ഗുരുവിനെ പോലെയാണ് സരിത കണ്ടതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
അഭിനയ മികവ് മൂലം ഒപ്പം അഭിനയിക്കുന്ന നായക നടൻമാർ പോലും സരിതയെ ഭയന്നു. രണ്ട് മൂന്ന് ഹീറോകൾ സരിതയുടെ കഥാപാത്രത്തെ ഡമ്മിയാക്കാൻ പറഞ്ഞു. ഒരു ഹീറോയ്ക്ക് സിനിമയുടെ റഫ് കട്ട് കണ്ടപ്പോൾ സരിതയാണ് സിനിമയിൽ തിളങ്ങുന്നതെന്ന് തോന്നി. ഇതോടെ സരിത അഭിനയിച്ച ഭാഗങ്ങളിൽ ചിലത് നീക്കാൻ ആ നടൻ സംവിധായകനോട് ആവശ്യപ്പെട്ടു. നിങ്ങൾ അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല, സരിതയുടെ സീനുകൾ മാറ്റാൻ പറ്റില്ലെന്ന് സംവിധായകൻ പറഞ്ഞെന്നും ചെയ്യാറു ബാലു ഓർത്തു.

വിവാഹമോചനത്തിന് ശേഷമുണ്ടായ പ്രശ്നങ്ങൾക്ക് ശേഷമാണ് സരിത കുട്ടികൾക്കൊപ്പം ദുബായിലേക്ക് പോയതെന്ന് ചെയ്യാറു ബാലു പറയുന്നു. സിനിമാ ലോകം സരിതയെ അക്കാലത്ത് മറന്നു. നടി പിന്നീട് തിരിച്ച് വരികയായിരുന്നു. പ്രൊഡക്ഷൻ ഡിസൈനറായാണ് തിരിച്ച് വരവിൽ സരിത സിനിമാ രംഗത്ത് പ്രവർത്തിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു.
ഏറെനാളുകൾക്ക് ശേഷം സരിത അഭിനയിച്ച സിനിമയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാവീരൻ. ശിവകാർത്തികേയൻ നായകനായ സിനിമയിൽ സുപ്രധാന വേഷമാണ് സരിതയ്ക്ക് ലഭിച്ചത്. ആന്ധ്രപ്രദേശിലാണ് സരിത ജനിച്ചത്. സരിതയുടെ സഹോദരിയാണ് നടി വിജി ചന്ദ്രശേഖർ. നടനും എംഎൽഎയുമായ മുകേഷിനെയാണ് സരിത വിവാഹം ചെയ്തത്. ശ്രാവൺ, തേജസ് എന്നീ രണ്ട് മക്കളും താരദമ്പതികൾക്ക് പിറന്നു. പിന്നീട് ഇരുവരും വേർപിരിയുകയാണുണ്ടായത്. 1988 ലായിരുന്നു വിവാഹം. 2011 ലാണ് ഇവർ നിയമപരമായി വേർപിരിയുന്നത്.


Click it and Unblock the Notifications