'തെറ്റ് പറ്റി, ക്ഷമ ചോദിക്കുന്നു'; കരച്ചിലടക്കാനാകാതെ ഷക്കീല; 'മൂന്ന് മാസം പ്രായം മുതൽ എന്റെ കൂടെയാണിവൾ'
ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിലെ നായികയായി തരംഗം സൃഷ്ടിച്ച ഷക്കീല പിന്നീട് ഇത്തരം സിനിമകൾ അഭിനയിക്കുന്നത് നിർത്തി. ബന്ധുക്കളിൽ പലരും ഷക്കീലയുടെ പണം മാത്രമായിരുന്നു ആഗ്രഹിച്ചത്. ഒരു ഘട്ടത്തിൽ ബന്ധുക്കളുമായി ഷക്കീല അകന്നു. എന്നാൽ അനിയനും അനിയത്തിയുടെ മകൾ ശീതളുമെല്ലാം ഷക്കീലയ്ക്കൊപ്പമുണ്ടായിരുന്നു, പക്ഷെ അടുത്തിടെ ഷക്കീലയ്ക്കെതിരെ ശീതൾ പരസ്യമായി രംഗത്ത് വന്നു. നടി തന്നെ മർദ്ദിച്ചെന്നും മദ്യപിച്ച് വഴക്കുണ്ടാക്കി എന്നുമായിരുന്നു ആരോപണം.
ഇപ്പോഴിതാ തന്റെ ആരോപണം തെറ്റായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശീതൾ. റെഡ് നൂൽ എന്ന തമിഴ് മീഡിയയിൽ ഷക്കീലയ്ക്കൊപ്പം സംസാരിക്കുകയായിരുന്നു ശീതൾ. വേദനിപ്പിച്ചതിന് ക്ഷമ ചോദിച്ച ശീതൾ തന്നെയും ചേച്ചിയെയും നന്നായി നോക്കിയ ആളാണ് ഷക്കീലയെന്നും വ്യക്തമാക്കി. നിറ കണ്ണുകളോടെയാണ് ഷക്കീല ഇത് കേട്ടത്. നീ എന്തിനാണങ്ങനെ ചെയ്തത്. നീ നന്നായിരിക്കണം എന്നല്ലേ ഞാനാഗ്രഹിച്ചതെന്ന് കരഞ്ഞ് കൊണ്ട് ഷക്കീല ചോദിച്ചു.

ഇവളുടെ പേര് ശീതൾ എന്നാണ്. എന്റെ സഹോദരിയുടെ പേരാണ് വെച്ചത്. സഹോദരി 23 വയസിൽ മരിച്ചു. ആയുസ് കുറവായിരുന്ന അവളുടെ പേര് ഇവൾക്ക് വെക്കേണ്ടെന്ന് പറഞ്ഞതാണ്. എന്നാൽ എന്റെ ചേച്ചി ഒന്ന് പറഞ്ഞാലും കേൾക്കില്ല. ശീതളെന്ന പേര് തന്നെയിട്ടു. എന്നാൽ ഇന്ന് വരെയും ആ പേര് ഞാനവിളെ വിളിച്ചിട്ടില്ല. ഇവളെ നന്നായി പഠിപ്പിക്കണമെന്നും നല്ലയിടത്ത് കല്യാണം കഴിച്ചയക്കണം എന്നും ആഗ്രഹിച്ചു.
കൊറോണ സമയത്ത് ഇവൾക്ക് കിഡ്നിക്ക് തകരാർ വന്നു. ഡയാലിസിസ് ചെയ്യണം. വേളാങ്കണ്ണി മാതാവിനെ ഞാനേറെ വിശ്വസിക്കുന്നു. മാതാവിന് എന്ത് നിറത്തിലുള്ള പുടവയാണ് വേണ്ടതെന്ന് മയക്കത്തിലുള്ള ഇവളോട് ഞാൻ ചോദിച്ചു. പച്ച നിറത്തിലുള്ളത് എന്ന് പറഞ്ഞു. അടുത്ത ദിവസം ഡോക്ടർ വിളിച്ച് മെഡിക്കൽ മിറാക്കിളാണിത് മാഡം, ഡയാലിസിസ് വേണ്ടെന്ന് പറഞ്ഞു. ഞാനുടനെ പുടവയുമായി വേളാങ്കണ്ണി മാതാവിനടുത്ത് പോയി മെഴുകുതിരി കത്തിച്ചു.

എന്റെ ചേച്ചിയുടെയും രണ്ട് ചേട്ടൻമാരുടെയും അച്ഛൻ വേറെയാണ്. ഞങ്ങളുടെ അച്ഛനല്ല. അമ്മ ഒരാളാണ്. ഞാനും എന്റെ അനിയനും അനിയത്തിയും ഒരു അച്ഛന് പിറന്നവർ. എന്റെയുള്ളിൽ ആ വ്യത്യാസം തോന്നിയിട്ടില്ല. ഇവൾ (ശീതൾ) ആശുപത്രിയിലായപ്പോൾ മൂന്ന് ലക്ഷം രൂപ ഞാൻ ചെലവാക്കി. നാല് ദിവസത്തിനുള്ളിൽ എല്ലാം മാറി അവൾ ഇരുന്നു. മൂന്ന് മാസം പ്രായമായ കുഞ്ഞായിരുന്നപ്പോൾ മുതൽ എനിക്കൊപ്പമാണ് ഇവൾ. എന്നെ വിട്ട് പോകില്ലായിരുന്നു. അങ്ങനെയൊരാളെ ചിലർ തെറ്റിദ്ധരിപ്പിച്ചെന്നും ഷക്കീല വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് മുമ്പിൽ ഇവളെന്നെ അന്ന് നാണം കെടുത്തിയെങ്കിലും ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തന്നെ സത്യം തുറന്ന് പറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഷക്കീല വ്യക്തമാക്കി. വീട്ടിലുണ്ടായ ചെറിയ വഴക്ക് പ്രശ്നമായി മാറുകയായിരുന്നെന്നാണ് ഷക്കീലയുടെ സുഹൃത്ത് അന്നത്തെ സംഭവത്തെക്കുറിച്ച് പറയുന്നത്.
സ്നേഹക്കൂടുതൽ കൊണ്ടുണ്ടായ വഴക്കാണിതെന്നും സുഹൃത്ത് പറയുന്നു. തമിഴ് ഷോകളിലൂടെയാണ് ഷക്കീല ഇന്ന് ലെെം ലെെറ്റിൽ സാന്നിധ്യമറിയിക്കുന്നത്. അഭിമുഖങ്ങളിൽ ഷക്കീല ആങ്കറായെത്തുന്നു. അഭിനയ രംഗത്ത് ഷക്കീല ഇന്ന് സജീവമല്ല. ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയ ശേഷം ചില സിനിമകളിൽ ക്യാരക്ടർ റോളുകൾ ഷക്കീല ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











