ഇനി പറയേണ്ടെന്ന് ഞാൻ തീരുമാനിച്ചതാണ്; അങ്ങനെയൊരു അനുഭവമുണ്ടെങ്കിലേ കണക്ട് ആകൂ; ഷെയ്ൻ
ആർഡിഎക്സ് എന്ന സിനിമയുടെ വിജയം ഷെയ്ൻ നിഗത്തിന്റെ കരിയർ ഗ്രാഫിന് പുതുജീവൻ പകർന്നിരിക്കുകയാണ്. വിവാദങ്ങളും വിലക്കുകളുമെല്ലാം അവസാനിച്ച് കരിയറിലെ മികച്ച സമയത്താണ് ഷെയ്നുള്ളത്. ആർഡിഎസ്കിന്റെ റിലീസിന് മുമ്പ് വരെ ഷെയ്നിന് നേരെ വ്യാപക വിമർശനമാണ് സിനിമാ രംഗത്ത് നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും നേരിടേണ്ടി വന്നത്. ഒന്നിലേറെ ആരോപണങ്ങൾ നടനെതിരെ വന്നു.
എന്നാൽ ആർഡിഎക്സിന്റെ വിജയത്തോടെ ആരോപണങ്ങളെല്ലാം കെട്ടടങ്ങി. നടനെതിരെയുള്ള വിലക്കും ഇതിനിടെ പിൻവലിച്ചു. വേലയാണ് ഷെയ്നിന്റെ പുതിയ സിനിമ. സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെ ഷെയ്‍ൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാദങ്ങളിൽ നിന്നെല്ലാം താൻ പല കാര്യങ്ങളും പഠിച്ചെന്ന് ഷെയ്ൻ നിഗം പറയുന്നു. സെെന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

അത്ര സ്ട്രോങ്ങായ വ്യക്തിയല്ല ഞാൻ. ഇമോഷണലി വൾനറബിൾ ആണ്. സിനിമാ പശ്ചാത്തലമുണ്ടെന്ന് വിശ്വസിക്കുന്നില്ല. വാപ്പിച്ചി മിമിക്രി ആർട്ടിസ്റ്റായിരുന്നു. സിനിമയിൽ ശ്രമിച്ചു എന്ന് മാത്രം. സാധാരണ ചിന്താഗതികളിലൂടെ കടന്ന് പോയ ചെറുപ്പക്കാരനാണ് ഞാൻ. കടന്ന് പോയ വഴികളിലൂടെ എല്ലാം മനസിലാക്കുന്നത്. ചിലപ്പോൾ ഒരു മൂന്ന് വർഷം കഴിഞ്ഞാൽ ഞാനിങ്ങനെ ആയിരിക്കില്ല. വേറൊരു സ്വഭാവവും ചിന്താഗതിയുമായിരിക്കും.
ഉമ്മച്ചിയും സഹോദരിമാരും അനുഭവങ്ങളുമൊക്കെയാണ് എന്നെ പാകപ്പെടുത്തിയത്. ഇഷ്ടപ്പെട്ട രീതിയിൽ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇന്ന് കിട്ടുന്നുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. കുറേ കാര്യങ്ങൾ മനസിലായി. ഈ അനുഭവങ്ങളിലൂടെയേ എനിക്കത് മനസിലാവുകയുള്ളൂ. അതുകൊണ്ടായിരിക്കും ഇത്തരം സംഭവങ്ങളുണ്ടായത്. ജീവിതം ഒരു പരീക്ഷയാണ്. ആ പരീക്ഷയിൽ വ്യക്തമായി പഠിച്ച് പോകാനുള്ള ഓപ്ഷൻ ഇല്ല.

നാളെയെന്താണെന്ന് നമുക്ക് അറിയാത്തത് കൊണ്ട് വളരെ അൺപ്രെഡിക്ടബിൾ ആണ്. ഒരു പക്വതയിലേക്ക് താനെത്തിക്കൊണ്ടിരിക്കുകയാണെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. അടുത്തിടെ ലെന ആത്മീയതയെക്കുറിച്ച് സംസാരിച്ചതിനെക്കുറിച്ചും ഷെയ്ൻ നിഗം പരാമർശിച്ചു.
ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊതുവിടങ്ങളിൽ പറയുന്നത് സെൻസിബിൾ അല്ലെന്ന് ഷെയ്ൻ പറയുന്നു. താനിത്തരത്തിൽ സംസാരിച്ചപ്പോൾ പിന്നീട് വേണ്ടായിരുന്നെന്ന് തോന്നിയിരുന്നെന്നും ഷെയ്ൻ തുറന്ന് പറഞ്ഞു. നമ്മൾ സംസാരിക്കുന്നത് അനുഭവങ്ങൾ വെച്ചാണ്. പ്രേക്ഷകർ എങ്ങനെയെടുക്കുമെന്ന് ചിന്തിച്ചില്ല. അവരുടെ തെറ്റല്ല. കാരണം അവർക്ക് അങ്ങനെയൊരു അനുഭവമുണ്ടെങ്കിലേ അവർക്കത് കണക്ട് ആവൂ. ട്രോൾ വന്നപ്പോൾ ഇനിയിത് പറയേണ്ട എന്ന തോന്നലുണ്ടായി. അതൊരു ഗുണമായെന്നും ഷെയ്ൻ നിഗം പറഞ്ഞു.
കഴിഞ്ഞ ദിവസം ലെന അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ജന്മത്തിൽ താൻ ബുദ്ധ സന്യാസിയായിരുന്നെന്നും മുൻജന്മത്തിലെ പല കാര്യങ്ങളും തനിക്ക് ഓർമ്മയുണ്ടെന്നാണ് ലെന പറഞ്ഞത്. ആത്മീയതയെക്കുറിച്ചുള്ള തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. അഭിമുഖത്തിൽ ക്ലിനിക്കൽ സെെക്കോളജിയെക്കുറിച്ച് നടി ലെന പറഞ്ഞ വാക്കുകൾ വിമർശനത്തിന് വഴിവെച്ചു. ആന്റി ഡിപ്രസന്റുകൾ ഉൾപ്പെടെയുള്ള മരുന്നുകൾക്കെതിരെയാണ് ലെന സംസാരിച്ചത്.
നവംബർ പത്തിനാണ് ഷെയ്ൻ നിഗത്തിന്റെ വേല റിലീസ് ചെയ്യുന്നത്. നവാഗതനായ ശ്യാം ശശിയാണ് സിനിമ സംവിധാനം ചെയ്തത്. അതിഥി ബാലനാണ് നായിക. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ വരുന്ന സിനിമയിൽ ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications