അവരുടെ ആത്മബന്ധം അങ്ങനെയായിരുന്നു; അസുഖ വിവരം ദിലീപിനെ തളർത്തി; സിദ്ദിഖ്
മലയാള സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം വിഷമിപ്പിച്ച സംഭവമായിരുന്നു നടൻ ഇന്നസെന്റിന്റെ മരണം. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് ഇന്നസെന്റിന്റെ മരണം. രണ്ട് തവണ അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്നസെന്റ് ഇത്തവണയും മടങ്ങി വരുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ നടന്റെ മരണ വാർത്തയറിഞ്ഞ് മലയാളികൾ ഞെട്ടി.
സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദം ഇന്നസെന്റിനുണ്ടായിരുന്നു. സംവിധായകരുമായും നടീ നടൻമാരുമായെല്ലാം തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് മുമ്പ് ഇന്നസെന്റ് സംസാരിച്ചിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തിരുന്നപ്പോഴും നടന് ശത്രു പക്ഷമില്ലായിരുന്നെന്നത് കൗതുകരമാണ്. ഇന്നസെന്റിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച താരങ്ങളിലൊരാളാണ് നടൻ ദിലീപ്.
മൃതദേഹത്തിനരികെ കണ്ണീരണിഞ്ഞ മുഖവുമായി നിൽക്കുന്ന ദിലീപിനെയാണ് പ്രേക്ഷകർ കണ്ടത്. നടന്റെ ഭാര്യ കാവ്യ മാധവനും കരയുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാമായിരുന്നു. ദിലീപുമായി വലിയ ആത്മ ബന്ധം ഇന്നസെന്റിനുണ്ടായിരുന്നു. ദിലീപ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായപ്പോഴും ഇന്നസെന്റിന്റെ പിന്തുണയുണ്ടായത്രെ. അന്ന് അമ്മ സംഘടനയുടെ തലപ്പത്ത് ഇന്നസെന്റാണ്. ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യമുയർന്നിട്ടും ഇന്നസെന്റോ സഹഭാരവാഹികളോ അതിന് തയ്യാറായില്ല.

അന്ന് ഇതിന്റെ പേരിൽ വ്യാപക വിമർശനം ഇന്നസെന്റിന് കേട്ടു. നടന്റെ മരണ ശേഷവും ഡബ്ലുസിസി സംഘടന ഇക്കാര്യം സൂചിപ്പിച്ചു. ഇപ്പോഴിതാ ഇന്നസെന്റും ദിലീപുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഫിൽമിബീറ്റ് മലയാളോത്തോട് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. 'ആഴത്തിലുള്ള ബന്ധം അവർ തമ്മിലുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവർ രണ്ട് പേരുമുണ്ടായിരുന്നു. ആ അടുപ്പം എനിക്കും വ്യക്തമായി അറിയാവുന്നതാണ്'
'ദിലീപിനെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞതാണ് ഇന്നസെന്റ് ചേട്ടന്റെ അസുഖ വിവരം. ഇന്നസെന്റ് ചേട്ടന്ന വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു. ഓരോരുത്തരായി കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുകയല്ലേ. പല സിനിമകൾ കാണുമ്പോഴും എൻജോയ് ചെയ്യുന്നതിനേക്കാൾ കൂടുതൽ വിഷമമാണ് തോന്നുക. അവരിന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നാണ് പെട്ടെന്ന് തോന്നുക,' സിദ്ദിഖ് പറഞ്ഞു. ഇന്നസെന്റും ദിലീപും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കല്യാണരാമൻ, പാപ്പി അപ്പച്ചാ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് കൊണ്ട് ദിലീപ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. 'വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു'

'പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല'
'ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും,' ദിലീപ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ. കേസിനും വിവാദങ്ങൾക്കുമിടെ സിനിമാ രംഗത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. പറക്കപം പപ്പൻ, ബാന്ദ്ര എന്നീ സിനിമകളാണ് നടന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇതുവരെ അവസാനിച്ചിട്ടില്ല.


Click it and Unblock the Notifications