'സ്റ്റേജിൽ അങ്ങനെ പറയാൻ കഴിഞ്ഞില്ല, ദാസങ്കിൾ എന്നെ തിരുത്തി; കാലിൻമേൽ കാൽ കയറ്റി വെച്ചപ്പോൾ'
പിന്നണി ഗാനരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ ഗായികയാണ് മഞ്ജരി. ഒരു കാലത്ത് സെൻസേഷനായിരുന്നു മഞ്ജരിയുടെ പാട്ടുകൾ. കരിയറിലെ തുടക്കകാലം മുതൽ പ്രഗൽഭരായ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ മഞ്ജരിക്ക് കഴിഞ്ഞു. തുടക്ക കാലത്തെ വിജയം മഞ്ജരിക്ക് കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല എന്ന അഭിപ്രായം ചിലർക്കെങ്കിലുമുണ്ട്. താൻ അധികമാരോടും സംസാരിക്കാത്ത ആളാണെന്നും ഇത് ഒരുപരിധി വരെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നുമാണ് മഞ്ജരി പറയുന്നത്. മനോരമ ന്യൂസിനോടാണ് പ്രതികരണം.
അതേസമയം സീനിയർമാരായ ഗായകരിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മഞ്ജരി പറയുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജരിയിപ്പോൾ. തന്റെ കരിയറിൽ ഓരോ ചുവടിലും ചിത്ര ചേച്ചിയുടെ ഗൈഡൻസ് ഉണ്ട്. അത് നേരിട്ട് അല്ലെങ്കിലും. ആദ്യം ഓർക്കുന്നത് എട്ട് വയസിൽ ചിത്ര ചേച്ചിയുടെ സ്റ്റേജിൽ പാടിയതാണ്. അന്ന് മെെക്കൊന്നും പിടിക്കാൻ അറിയില്ല. അപ്പോൾ ചിത്ര ചേച്ചി ഓടി വന്ന് മൈക്ക് പ്ലേസ്മെന്റ് പറഞ്ഞ് തന്നു.

സ്റ്റേജിൽ വെച്ച്. അവിടെ നിന്നാണ് ആ ഗൈഡൻസ് തുടങ്ങുന്നത്. അതിന് ശേഷം രാജാ സാറുടെ ഒരു ഡ്യുയറ്റ് പാട്ട് എനിക്കും ചിത്ര ചേച്ചിക്കും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പാട്ട് പഠിക്കുന്നത്. ചില ഭാഗത്ത് ചിത്ര ചേച്ചി പറഞ്ഞ് തന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവർ വളരെ സ്വീറ്റാണ്. സുജാത ചേച്ചിയും ചിത്ര ചേച്ചിയും എന്നെ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് സ്റ്റേറ്റ് അവാർഡ് എത്ര വലിയ അംഗീകരമാണെന്ന് ഞാൻ തിരിച്ചറിയുന്നത്.
ഒരു പുതുമുഖ ഗായികയ്ക്ക് കിട്ടാവുന്ന പരമാവധി പിന്തുണ എനിക്ക് ചിത്ര ചേച്ചിയിൽ നിന്നും സുജാത ചേച്ചിയിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും മഞ്ജരി വ്യക്തമാക്കി. യേശുദാസിനൊപ്പം എല്ലാമല്ലേ എന്ന പാട്ട് ഒരു ഗാനമേളയിൽ പാടിയപ്പോൾ പാട്ടിനിടയിൽ പോടാ എന്ന് പറയാൻ കഴിയാതെ ബുദ്ധിമുട്ടിയെന്ന് മഞ്ജരി പറയുന്നു. സ്റ്റുഡിയോയിൽ നിന്നാണെങ്കിൽ കുഴപ്പമില്ല. പക്ഷെ കൂടെ നിന്ന് പാടുമ്പോൾ പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു.

പറഞ്ഞേ പറ്റൂ എന്ന് പറഞ്ഞ് വീണ്ടും അങ്കിൾ പാടിച്ചു. പക്ഷെ പറയാൻ പറ്റില്ല. സ്റ്റേജിൽ വെച്ച് തന്നെ അദ്ദേഹം കറക്ട് ചെയ്ത് തന്നു. ആരാണ് കൂടെ പാടുന്നത് എന്നല്ല. പാട്ടിനാണ് പ്രാധാന്യമെന്ന് യേശുദാസ് ഉപദേശിച്ചെന്നും മഞ്ജരി ഓർത്തു. കരിയറിലെ തുടക്കകാലത്ത് അഭിനയിക്കാൻ അവസരം വന്നെങ്കിലും അത് നിരസിച്ചെന്നും മഞ്ജരി വ്യക്തമാക്കി. പാട്ടിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാൻ ദാസങ്കിൾ പറഞ്ഞിരുന്നു. അന്നത്തെ കാലത്ത് കലാകാരൻമാർ ഒന്നിൽക്കൂടുതൽ മേഖലകളിൽ ശ്രദ്ധ കൊടുക്കാറില്ലായിരുന്നു. എന്നാൽ ഇന്നത് മാറിയെന്നും മഞ്ജരി ചൂണ്ടിക്കാട്ടി.
പ്രസാദ് സ്റ്റുഡിയോയിൽ ഇളയരാജയെ കാത്തിരുന്നപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ചും മഞ്ജരി സംസാരിച്ചു. വലിയൊരു ഡോറുണ്ട്. ആ ഡോർ തുറക്കുമ്പോൾ ശബ്ദമുണ്ട്. ആരെങ്കിലും വരുമ്പോൾ സാറാണെന്ന് കരുതി എഴുന്നേറ്റ് നിൽക്കും. സാർ കുറേ കഴിയുമായിരിക്കും വരാനെന്ന് കരുതി. ഞാൻ താഴെയാെക്കെ നോക്കി ഇരുന്നു. അപ്പോൾ അതുവഴി ഒരാൾ കടന്ന് പോയി. ഇളയരാജ സാറാണതെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും പിന്നീട് പോയി അനുഗ്രഹം വാങ്ങിയെന്നും മഞ്ജരി ഓർത്തു.
കാലിൽ മേൽ കാൽ കയറ്റി ഇരിക്കുന്നത് അക്കാലത്ത് വലിയ പ്രശ്നമായിരുന്നു. ഒന്നും സംസാരിക്കാത്തതിനാൽ അഹങ്കാരിയെന്ന പേര് വന്നു. കുറെ നേരം ഇരിക്കുമ്പോൾ സ്ട്രെയ്ൻ ആകുമ്പോൾ കാലിൻമേൽ കാൽ കയറ്റി ഇരിക്കും. ആ സമയത്ത് ആരെങ്കിലും വരും. അത് കണ്ടും തനിക്ക് അഹങ്കാരമാണെന്ന് ചിലർ
പറഞ്ഞിട്ടുണ്ടെന്ന് മഞ്ജരി വ്യക്തമാക്കി.


Click it and Unblock the Notifications











