'മമ്മൂട്ടിയെ കാണാൻ വന്നവർ എന്റെ വീടിന് കല്ലെറിഞ്ഞു; മോഹൻലാലിന് വന്ന കല്ലേറിന് നഷ്ടപരിഹാരം കൊടുത്തു'
മലയാള സിനിമയിലെ പ്രമുഖ താരമാണ് ശ്രീനിവാസൻ. അസുഖ ബാധിതനായ നടൻ ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ വീടിന് കല്ലേറ് കിട്ടിയ ഒരു സംഭവത്തെക്കുറിച്ച് ശ്രീനിവാസൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ വീട്ടിനടുത്തുള്ള ഒരു സാംസ്കാരിക സംഘടന ഓണാഘോഷ പരിപാടി ഗംഭീരമായി നടത്തുന്നതാണ്. ഒന്ന് രണ്ട് വർഷം ഞാനവിടെ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവർ പല തവണ എന്നോട് പറഞ്ഞിരുന്നു മമ്മൂട്ടിയെ ഒന്ന് ഞങ്ങളുടെ പരിപാടിക്ക് ക്ഷണിച്ചാൽ നന്നായിരുന്നു എന്ന്'
'അങ്ങനെ ഗുരുവായൂരിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഞാൻ മമ്മൂട്ടിയോട് ചോദിച്ചു ഞങ്ങളുടെ നാട്ടിൽ ഒരു പരിപാടിക്ക് പങ്കെടുക്കാൻ പറ്റുമോ എന്ന്. ഡേറ്റ് പറഞ്ഞപ്പോൾ മമ്മൂട്ടി വരാം എന്ന് പറഞ്ഞു'

'ഞങ്ങളുടെ പ്രദേശത്ത് അത് പോലുള്ള ആരും വന്നിട്ടില്ല. എന്റെ വീട് കഴിഞ്ഞിട്ടാണ് പരിപാടി നടക്കുന്ന സ്ഥലം. സ്വാഭാവികമായും എന്റെ വീട്ടിൽ കയറണമെന്ന് മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചാൽ കയറേണ്ടി വരും. ആളുകളെ നിയന്ത്രിക്കാൻ പ്രയാസപ്പെടും എന്ന് മനസ്സിലാക്കി ഞാൻ പറഞ്ഞു'
'അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു പോറൽ പോലുമേൽപ്പിക്കാതെ കൈകാര്യം ചെയ്യേണ്ടി വരും, പത്തിരുപത് വളണ്ടിയേർസും പൊലീസും വേണ്ടി വരുമെന്ന്. അതൊന്നും ഒരു പ്രശ്നമല്ല, മമ്മൂട്ടി വരുന്നത് തന്നെ ഞങ്ങളുടെ വലിയ ഭാഗ്യമാണെന്ന് അവർ പറഞ്ഞു'

'അങ്ങനെ അന്നേ ദിവസം മമ്മൂട്ടി തന്നെ കാർ ഡ്രെെവ് ചെയ്ത് ഗുരുവായൂരിൽ നിന്ന് എന്റെ വീടിനടുത്ത് ആദ്യമെത്തി. ഏഴര മണി ആയിക്കാണും. ഞങ്ങൾ നോക്കുമ്പോൾ കടൽ പോലെ ആളുകൾ നിൽക്കുകയാണ്. ഞാനാദ്യം ഇറങ്ങി. നോക്കുമ്പോൾ സംഘാടകരമാണ് മമ്മൂട്ടിയെ കാണാൻ തിക്കും തിരക്കും ഉണ്ടാക്കുന്നത്'
'എന്റെ വീടിനും അകത്തുമൊക്കെ അവരാണ് കുഴപ്പക്കാർ. ഒരു വിധത്തിൽ ഞാൻ മമ്മൂട്ടിയെ അകത്തേക്ക് കയറ്റി. ഭയങ്കര തിക്കും തിരക്കും. അകത്തിരിക്കാൻ വയ്യ, പുറത്തിരിക്കാൻ വയ്യ, അവസാനം ഒരു കല്ല് എന്റെ വീടിന് നേരെ എറിഞ്ഞു. മദ്യപാനി ആവാം നാട്ടുകാരനാവാം. ആരാണെന്ന് എനിക്കറിയില്ല. ജനാലയുടെ ചില്ല് പൊട്ടി'

'കൾച്ചർ ഈസ് ദ കൺസേൺ ഫോർ അദേഴ്സ് ആണ്. നിങ്ങളുടെ സ്വാതന്ത്ര്യം എന്റെ മൂക്കിന്റെയടുത്ത് അവസാനിക്കുന്നു. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. അവരുടേതായ പ്രെെവസി ഉണ്ട്. അതിന് ശേഷം മറ്റാെരാളെ അങ്ങനെ വിളിച്ച് കൊണ്ട് പോവുന്നത് ശരിയല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്'
'ഞങ്ങളുടെ സംരഭമായ ചിന്താവിശിഷ്ടമായ ശ്യാമള എന്ന സിനിമയുടെ 25ാം ദിവസത്തെ ആഘോഷം കൂത്ത് പറമ്പ് ശൈല തിയറ്ററിൽ നടത്താൻ തീരുമാനിച്ചു'
'മോഹൻലാലിനെ പങ്കെടുപ്പിച്ചാൽ കലക്ഷൻ കൂടും എന്ന് തോന്നി ലാലിനോട് സംസാരിച്ചു. ഏഴര മണി ആയിരുന്നു പറഞ്ഞത്. കഷ്ട കാലത്തിന് അനൗൺസ് ചെയ്ത ആൾ പറഞ്ഞത് നാല് മണി എന്നായിരുന്നു'

'നാല് മണി മുതൽ ആളുകൾ പ്രവഹിക്കാൻ തുടങ്ങി. മോഹൻലാലിനെ കാണാനുള്ള ആകാംക്ഷ മൂലം നേരത്തെ ഇങ്ങനെ ആളുകൾ വരികയാണെന്നാണ് കരുതിയത്. ഏഴര മണിയായപ്പോൾ ഞങ്ങൾ വന്നു'
'നാല് മണി ആയപ്പോൾ കാത്ത് നിൽക്കുന്ന ആളുകൾ മോഹൻലാൽ വരാതെ ചതിച്ചതാണെന്ന് കരുതി തിയറ്ററിന് കല്ലെറിഞ്ഞു. അവരെ സമാധാനിപ്പിക്കാൻ മേലെയുള്ള പ്ലാറ്റ്ഫോമിൽ മോഹൻലാലിനെ എത്തിക്കാൻ ശ്രമിച്ചപ്പോൾ അവിടെ കല്ല് വീണ് കൊണ്ടിരിക്കുകയാണ്. അടുത്തുള്ള കടകളടക്കം ആളുകൾ തല്ലിപ്പൊളിച്ചു. കുറേ ആയിരം രൂപ തിയറ്ററുമടയ്ക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നു,' ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications