രണ്ട് തവണ ഗർഭം അലസി; കുഞ്ഞിനെ ദത്തെടുക്കാമെന്ന് ഭർത്താവ്; സംഘവി പറയുന്നു
90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടിയാണ് സംഘവി. തമിഴ്, തെലുങ്ക് സിനിമകളിലാണ് നടി കൂടുതൽ സജീവമായിരുന്നത്. വിവിധ ഭാഷകളിലായി എൺപതോളം സിനിമകളിൽ സംഘവി അഭിനയിച്ചു. പിൽക്കാലത്ത് സിനിമകളുടെ തിരക്കുകളിൽ നിന്ന് മാറിയ സംഘവി ചില ടെലിവിഷൻ ഷോകളിൽ സാന്നിധ്യം അറിയിച്ചു. ഐടി പ്രൊഫഷണലായ വെങ്കിടേശിനെയാണ് സംഘവി വിവാഹം ചെയ്തത്.
2016 ലായിരുന്നു വിവാഹം. 2020 ൽ ദമ്പതികൾക്ക് മകളും ജനിച്ചു. ഐബിസി മങ്കെയ് എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഘവി. ജീവിതത്തിൽ പ്ലാൻ ചെയ്ത പോലെയല്ല ഒരു കാര്യവും നടക്കുകയെന്ന് സംഘവി അഭിപ്രായപ്പെട്ടു. 27 വയസ്സിൽ കല്യാണം കഴിക്കാം, ഒപ്പം അച്ഛനും അമ്മയും ഉണ്ടാവുമെന്നാണ് പണ്ട് കരുതിയത്. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. എനിക്ക് 25 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന്റെ മരണത്തോടെ അമ്മ ഒറ്റയ്ക്കാവരുതെന്ന് കരുതി കുടുംബത്തിന് വേണ്ടി ജീവിച്ചെന്ന് നടി തുറന്ന് പറഞ്ഞു.

വളരെ വൈകിയാണ് എന്റെ കല്യാണം നടന്നത്. രണ്ട് തവണ ഗർഭം അലസിപ്പോയി. രണ്ട് തവണയും ഗർഭിണിയായി ഏഴാമത്തെ ആഴ്ചയാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ആദ്യ തവണ എനിക്ക് വളരെ വിഷമമായി. ഭർത്താവാണ് ആശ്വസിപ്പിച്ചത്. ആ സമയത്ത് പല ചിന്തകൾ വരും. നമ്മൾ ചെയ്ത എന്തെങ്കിലും തെറ്റ് കൊണ്ടാണോ അങ്ങനെ സംഭവിച്ചതെന്ന് തോന്നും. ശത്രുക്കൾ പറയുന്നത് പോലും ശരിയാണോയെന്ന് നമ്മൾ ആലോചിക്കും.
അന്ന് ഞാൻ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിലെ പങ്കാളിയായിരുന്നു. ആ സമയത്ത് ഞാൻ ഓടി നടക്കുകയായിരുന്നു. അത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ചിന്തിച്ചു. രണ്ടാമത്തെ തവണ ഗർഭിണിയായപ്പോൾ ഞാൻ ഒന്നും ചെയ്യാതെ ഇരുന്നു. പക്ഷെ കൃത്യം ഏഴാമത്തെ ആഴ്ച ഗർഭഛിദ്രം സംഭവിച്ചു. സാരമില്ല, ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന് ഭർത്താവ് പറഞ്ഞു. ഭാഗ്യവശാൽ വീണ്ടും ഗർഭിണിയാവുകയും മകൾ പിറക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് മകളെ കാണുന്നതെന്നും സംഘവി വ്യക്തമാക്കി.

കരിയറിൽ തുടരെ സിനിമകൾ ചെയ്യവെ ആക്സിഡന്റ് സംഭവിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. കൈനിറയെ സിനിമകൾ അന്നുണ്ടായിരുന്നു. അപകടം പറ്റിയതോടെ ആറേഴ് സിനിമകളുടെ അഡ്വാൻസ് തിരികെ കൊടുക്കേണ്ടി വന്നു. കുറച്ച് പേർ മാത്രമാണ് എന്റെ തിരിച്ച് വരവിന് കാത്തിരുന്നതെന്നും നടി ഓർത്തു. 2005 ലാണ് സംഘവിക്ക് വാഹനാപകം സംഭവിച്ചത്.
തന്റെ സുഹൃത്തുക്കളായ മീന, രംഭ എന്നിവരെക്കുറിച്ചും സംഘവി സംസാരിച്ചു. ആരെയും വിഷമിപ്പിക്കാതെ പറയാനുള്ള കാര്യങ്ങൾ പറയാൻ മീനയ്ക്ക് അറിയാം. രംഭ വളരെ ബുദ്ധിശാലിയാണ്. വളരെ ക്യൂട്ടായാണ് സംസാരിക്കുക. പക്ഷെ ഷാർപ്പാണ്. ആവശ്യമില്ലാതെ സംസാരിക്കില്ല. ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും സംഘവി പറഞ്ഞു. സഹപ്രവർത്തകരായിരുന്ന രംഭയ്ക്കും മീനയ്ക്കുമൊപ്പമുള്ള സംഘവിയുടെ ഫോട്ടോ അടുത്തുടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ സൗഹൃദം ഇവർ നിലനിർത്തുന്നു. കഴിഞ്ഞ വർഷം നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചപ്പോൾ സംഘവിയുൾപ്പെടെയുള്ള സുഹൃത്തുക്കൾ മീനയെ ആശ്വസിപ്പിക്കാൻ ഓടിയെത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയാണ് വിഷമഘട്ടത്തെ അതിജീവിക്കാൻ തന്നെ സഹായിച്ചതെന്ന് മീന അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications