'അച്ഛനെ ജനം ആഘോഷിച്ചിട്ടില്ല; മകനായല്ല പറയുന്നത്; വേദിയിലെ ആർപ്പുവിളി കേട്ട് അദ്ദേഹമെന്നോട് പറഞ്ഞത്'
സംഗീത സംവിധാന രംഗത്ത് പകരം വെക്കാനില്ലാത്ത വിദ്യാസാഗറിന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് ശ്രദ്ധ നേടി വരികയാണ് മകൻ ഹർഷവർധൻ. അടുത്ത കാലം വരെയും വിദ്യാസാഗറിന്റെ മകനെക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ അടുത്തിടെ വിദ്യാസാഗർ നടത്തിയ മ്യൂസിക് കൺസേർട്ടിന് ശേഷം ഹർഷവർധൻ സെൻസേഷനായി മാറിയിരിക്കുകയാണ്. മികച്ച ശബ്ദത്തിനുടമയായ ഹർഷവർധൻ വലിയ ആരാധക വൃന്ദം ഇപ്പോഴുണ്ട്.
ഹർഷവർധന്റെ മ്യൂസിക്, ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹർഷവർധൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2022 ന് മുമ്പ് മുഴുവൻ സമയവും സംഗീതത്തിനായി മാറ്റി വെച്ചിട്ടില്ല. സംഗീത സംവിധായകരുടെയൊപ്പം പ്രോഗ്രാമറായാണ് പ്രവർത്തിച്ചത്.

സ്റ്റാർ കിഡ് എന്നതിനപ്പുറം സ്വന്തം പ്രയത്നത്തിൽ കരിയറിലേക്ക് കടന്ന് വരണമെന്നാണ് തുടക്കം മുതൽ ആഗ്രഹിച്ചത്. അച്ഛൻ ഒരുപാട് പറഞ്ഞെങ്കിലും നിങ്ങൾ ഈ ഭാഗത്തേക്ക് വരരുത് ഞാൻ തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞു. സംഗീത സംവിധായകരോടൊന്നും ഞാൻ വിദ്യാസാഗറിന്റെ മകനാണെന്ന് പറഞ്ഞിരുന്നില്ല. ആരെങ്കിലും പറഞ്ഞ് അവർ തന്നെ അറിയാറായിരുന്നു പതിവെന്നും ഹർഷവർധൻ വ്യക്തമാക്കി.
വിദ്യാസാഗർ അടുത്തിടെ നടത്തിയ മ്യൂസിക് കൺസേർട്ടിനെക്കുറിച്ചും ഹർഷവർധൻ സംസാരിച്ചു. വർഷങ്ങളായി ഞാനും ആഗ്രഹിച്ചതാണത്. ഇതിന് വേണ്ടി ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് ഞാൻ. ചെന്നെെയിൽ അദ്ദേഹത്തിന്റെ എൻട്രി കണ്ട് എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. അത്രയും കാലം ആഗ്രഹിച്ചതാണ്. അതിലും എനിക്ക് അവസരം തന്ന് പാടിച്ചു.

കരിയറിൽ എനിക്ക് എന്താണ് വേണ്ടതെന്ന് അറിയില്ല. പക്ഷെ മ്യൂസിക് എന്റെ കുടുംബത്തിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾക്ക് പ്രശംസ ലഭിച്ചു. അപ്പോഴാണ് തനിക്ക് സംഗീത കരിയറിലേക്ക് കൂടുതൽ ആത്മവിശ്വാസം വന്നതെന്നും ഹർഷവർദ്ധൻ വ്യക്തമാക്കി. പിതാവ് വിദ്യാസാഗറിനെക്കുറിച്ചും ഹർഷവർധൻ സംസാരിച്ചു.
മകനെന്ന നിലയിൽ അല്ലാതെ ഒരു ആരാധകനായി പറയുകയാണെങ്കിൽ അദ്ദേഹത്തെ ആരാധകർ ആഘോഷിച്ചിട്ടില്ല. അദ്ദേഹത്തിന് സംഗീതത്തെക്കുറിച്ചുള്ള അറിവിനെക്കുറിച്ച് പുറംലോകത്തിന് അറിയില്ല. ആളുകൾ മറന്ന് പോയ അദ്ദേഹത്തിന്റെ പഴയ പാട്ടുകൾ വീണ്ടും റിക്രിയേറ്റ് ചെയ്യുന്നതിന് കാരണം അതാണെന്നും ഹർഷവർധൻ വ്യക്തമാക്കി.
മലേഷ്യയിലെ കൺസേർട്ടിൽ വെച്ച് കാണികൾ തന്റെ പേര് ആർത്ത് വിളിച്ചതിനെക്കുറിച്ചും ഹർഷവർധൻ സംസാരിച്ചു. എന്റെ പേരാണ് അവർ വിളിക്കുന്നതെന്ന് മനസിലായിരുന്നില്ല. ആദ്യ രണ്ട് പാട്ടിന് ശേഷം ശിവാംഗിയുടെയോ ശ്വേത മോഹൻ അക്കയുടെ കൂടെയോ ആണ് പാട്ട് പാടുന്നത്. അവർക്കാണ് ആർപ്പുവിളിയെന്ന് ഞാൻ കരുതി. എന്നെ അതിന് മുമ്പ് കാണികൾ കണ്ടിട്ട് പോലുമില്ല.
അടുത്തുള്ള അച്ഛൻ കൈ വീശിക്കാണിക്ക് എല്ലാവരും നിന്റെ പേരാണ് പറയുന്നതെന്ന് പറഞ്ഞു. അടുത്ത പാട്ടിന് ഒറ്റയ്ക്ക് വേദിയിലെത്തിയപ്പോഴാണ് തനിക്കാണ് ആർപ്പുവിളിയെന്ന് മനസിലായതെന്നും ഹർഷവർധൻ ഓർത്തു. തേൻ തേൻ എന്ന പാട്ട് പാടിയപ്പോൾ ഉദിത് നാരായണന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ അനുകരിക്കുന്നതല്ലെന്നും ഹർഷവർധൻ ചൂണ്ടിക്കാട്ടി.
ഇവനെന്ത് ചെയ്യുമെന്ന് അറിയില്ലെന്ന് പറഞ്ഞ് ചെറുപ്പത്തിലേ എന്നെ മ്യൂസിക് ക്ലാസിന് ചേർത്തിട്ടുണ്ട്. വലിയ താൽപര്യമില്ലായിരുന്നെങ്കിലും ഒരു വശത്ത് കൂടി ക്ലാസ് നടന്നു. ഇന്ന് ഈ സംഗീത ക്ലാസാണ് തനിക്ക് തുണയായതെന്നും ഹർഷവർധൻ ചൂണ്ടിക്കാട്ടി. ഒരു വർഷം മുമ്പാണ് സംഗീതമാണ് തന്റെ കരിയറെന്ന് മനസിലാക്കിയത്. പ്രാക്ടീസ് ചെയ്യുക പഠിക്കുക എന്നാണ് അച്ഛൻ എപ്പോഴും ഉപദേശിക്കാറെന്നും ഹർഷവർധൻ വ്യക്തമാക്കി.


Click it and Unblock the Notifications











