'മണിക്കുട്ടനോട് സംസാരിച്ചപ്പോൾ മണി ഉരുണ്ടുകളിച്ചു'; കായംകുളം കൊച്ചുണ്ണിയെ മോശക്കാരനാക്കിയതിനെ കുറിച്ച് വിനയൻ!
തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരുടേയും പ്രകടനവും വിനയന്റെ സംവിധാനവും അതിഗംഭീരമെന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. സിനിമ മേഖലയിലെ ചില കളികൾ മൂലം എപ്പോഴും ഒറ്റപ്പെടലുകൾ അനുഭവിച്ചിട്ടുള്ള കലാകാരനാണ് വിനയൻ.
സാമൂഹിക പരിഷ്കർത്താവായിരുന്ന വേലായുധപ്പണിക്കരെയാണ് സിജു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിജുവിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
നങ്ങേലിയുടേയും ചിരുകണ്ടന്റേയും പ്രണയം ചിത്രീകരിക്കുന്ന കറുമ്പനിന്നിങ്ങു വരുമോ കാറെ എന്ന ഗാനവും കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
തീയേറ്ററുകളിലേക്ക് എല്ലാത്തരം പ്രേക്ഷകരെയും സിനിമ ആകര്‍ഷിക്കുന്നുണ്ട്. സിജു വില്‍സണിന് പുറമെ ചിത്രത്തില്‍ കയാദു ലോഹര്‍, ദീപ്തി സതി, അനൂപ് മേനോന്‍, പൂനം ബജ്‌വ, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

വളരെ നാളുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ വിനയൻ ചിത്രമെന്ന പേരിലും പത്തൊമ്പതാം നൂറ്റാണ്ട് ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയെ ഹീറോ ഇമേജില്‍ അവതരിപ്പിക്കുന്നതിന് പകരം നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
മുമ്പിറങ്ങിയ സിനിമയിലെല്ലാം ഹീറോ ഇമേജിലാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ചിരുന്നത്. എന്നാൽ തന്റെ സിനിമയിൽ ഒരു മാറ്റം കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ വിനയൻ. പോപ്പര്‍ സ്റ്റോപ് മലയാളം
ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വിനയന്‍ കാരണം വെളിപ്പെടുത്തിയത്.

'പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ കാണിച്ചതാണ് കായംകുളം കൊച്ചുണ്ണിയുടെ സത്യകഥ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധ പണിക്കരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.'
'അത് പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധ പണിക്കരാണെന്നും അതുകൊണ്ടാണ് പണിക്കര്‍ പട്ടം കൊടുത്തതെന്നും ഗൂഗിളിലൊക്കെ ചില രേഖകളില്‍ പറയുന്നുണ്ട്.'
'ഇതുമായി ബന്ധപ്പെട്ട് കുറേ പേരോട് സംസാരിച്ചു. അതിനകത്ത് സിനിമാറ്റിക്കായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ വിശ്വസിച്ചു. ഓരോരുത്തതരും ഓരോ തലത്തിലാണ് സംസാരിച്ചത്.'

'എഴുപത്തൊന്നാം വയസിൽ കായംകുളം ജയിൽ കിടന്ന് കായകുളം കൊച്ചുണ്ണി മരിച്ചെന്നും ജയിലിൽ പിടിച്ചിട്ടത് വേലായുധ പണിക്കരാണെന്ന് പറഞ്ഞിട്ടുള്ള പുസ്തകങ്ങളുമുണ്ട്. വളരെ കുറച്ച് പുസ്തകങ്ങളിൽ മാത്രമെ വേലായുധ പണിക്കരെ കുറിച്ച് എഴുതിയിട്ടുള്ളു. മാത്രമല്ല എത്ര ആളുകൾക്ക് നന്മ ചെയ്താലും മോഷണം മോഷണം അല്ലേ?.'
'അത് തന്നെയായിരുന്നു വേലായുധ പണിക്കരുടേയും ചിന്ത. കൊച്ചുണ്ണിയെ വെറുതെ വിട്ടതിന് പിന്നിൽ അയാളുടെ പ്രവൃത്തകളിലെ നന്മയാണെന്നും സിനിമയിൽ പറഞ്ഞിട്ടുണ്ടല്ലോ. മണിക്കുട്ടന് കായം കുളം കൊച്ചുണ്ണി നൽകിയില്ലെങ്കിലും അവന് പറ്റുന്ന മറ്റ് കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു.'

'സിനിമയിലേക്ക് മണിക്കുട്ടനെ വിളിച്ചതുമാണ്. അന്ന് മണിക്കുട്ടൻ ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിൽപ്പെട്ടുപോയിരുന്നു മണിക്കുട്ടൻ. ഞാൻ സംസാരിച്ചപ്പോൾ പിന്നെ മണിക്കുട്ടൻ ഉരുണ്ട് കളിച്ചു. പിന്നെ ഒന്നും പറയാൻ പറ്റില്ല. ബിഗ് ബോസ് നല്ല കാഷ് കിട്ടുന്ന പരിപാടിയാണ്.'
'അവന് സാമ്പത്തീക ബുദ്ധിമുട്ടുള്ളതുമാണ്. പിന്നെ ഇനി സിനിമ വരുമ്പോഴും വേഷങ്ങൾ ചെയ്യാമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. എന്റെ കൂടെ വന്ന എല്ലാവരേയും എപ്പോഴും ചേർത്ത് നിർത്താൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. ആവശ്യം ഉള്ളവരെ. ജയസൂര്യയ്ക്കും പൃഥ്വിരാജിനവുമൊന്നും അതിന്റെ ആവശ്യം ഇന്നില്ല. മണിക്കുട്ടനും സുരേഷ് കൃഷ്ണയുമൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമുള്ളവരാണ്' വിനയൻ പറഞ്ഞു.


Click it and Unblock the Notifications