പൃഥ്വിയുടെ പേര് അവസാന നിമിഷം മാത്രം പുറത്ത് വിട്ട് തന്ത്രപരമായി നീങ്ങി, ആ വേദന ഇന്നും മനസിലുണ്ട്; വിനയൻ
മലയാളികൾ ഇന്നും അത്ഭുതത്തോടെ റീവാച്ച് ചെയ്യുന്ന സിനിമകളിൽ ഒന്നാണ് വിനയന്റെ സംവിധാനത്തിൽ 2005ൽ തിയേറ്ററുകളിലേക്ക് എത്തിയ അത്ഭുതദ്വീപ് സിനിമ. വ്യത്യസ്തവും അസാധാരണവുമായ കഥപറച്ചിലിൽ മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ച് വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകൻ പൃഥ്വിരാജ് ആയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവിയെന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിൽ ഗിന്നസ് പക്രുവും പൃഥ്വിരാജിനൊപ്പം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചില ഓർമകൾ കുറിപ്പായി പങ്കുവെച്ചിരിക്കുകയാണ് വിനയൻ. താരസംഘടനയായ അമ്മ പൃഥ്വിരാജിനെ വിലക്കിയിരുന്ന സമയത്തായിരുന്നു അത്ഭുതദ്വീപ് സംഭവിക്കുന്നത്.

അതുകൊണ്ട് സിനിമയുടെ റിലീസ് തടസങ്ങൾ വരാതിരിക്കാൻ വിനയൻ ചില തന്ത്രപരമായ നീക്കങ്ങൾ നടത്തിയിരുന്നു. സിനിമയുടെ ഇരുപതാം വാർഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പിൽ പ്രതിസന്ധികൾ എങ്ങനെ മറികടന്നുവെന്നും വിനയൻ വിവരിക്കുന്നുണ്ട്. ഇന്ന് അത്ഭുതദ്വീപ് റിലീസ് ആയിട്ട് 20 വർഷം. മുന്നൂറിലധികം കുഞ്ഞന്മാരെ അണിനിരത്തിയ ആ ചിത്രത്തിലൂടെ പക്രു ഗിന്നസ് റിക്കോർഡ് നേടി.
ഇന്ന് സിനിമാരംഗത്ത് വിവാദ പുരുഷനും മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടി റെക്കോഡ് ഇടുന്ന എമ്പുരാന്റെ സംവിധായകനുമായ പൃഥ്വിരാജും പക്രുവുമായിരുന്നു അത്ഭുത ദ്വീപിലെ നായകന്മാർ. ഈ ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തൽ കൂടിയുണ്ട്. അന്ന് താര സംഘടനയായ അമ്മ പൃഥ്വിരാജിനെ വിലക്കിയിരിക്കുന്ന സമയമായിരുന്നു.
പക്രുവാണ് ചിത്രത്തിലെ നായകനെന്ന് അനൗൺസ് ചെയ്ത് മറ്റ് താരങ്ങളുടെ എഗ്രിമെന്റ് വാങ്ങിയ ശേഷം അവസാന നിമിഷം മാത്രം പൃഥ്വിയുടെ പേര് പുറത്ത് വിട്ട് തന്ത്രപരമായി ആ വിലക്കിനെ മറികടന്ന രസകരമായ കാര്യം ഇന്നത്തെപോലെ ഓർക്കുന്നു. നടീ നടൻമാർ അഡ്വാൻസ് മേടിക്കുമ്പോൾ എഗ്രിമെന്റ് ഇടണമെന്ന ന്യായമായ അഭിപ്രായത്തിന്റെ കൂടെ നിന്നതിന്റെ പേരിൽ ഒരു നടനെ ആര് വിലക്കിയാലും അതിനെതിരെ ഏതറ്റം വരെ പോകാനും അന്ന് ഞാൻ തയ്യാറായിരുന്നു.
അതിന്റെയൊക്കെ ദേഷ്യം മനസിൽ വെച്ചിട്ടാണല്ലോ താരാധിപത്യത്തിനെതിരെ വിരൽ ചൂണ്ടിയതിന്റെ പേരിൽ താരസംഘടനയും അവരേക്കാളും ആവേശത്തിൽ ഫെഫ്ക്കയും ചേർന്ന് 2008ൽ എന്നെ വിലക്കിയത്. സുപ്രീം കോടതി വരെ പോയി കേസ് പറഞ്ഞ് അവർക്കെല്ലാം ഫൈൻ മേടിച്ച് കൊടുത്ത് തിരിച്ചുവന്നെങ്കിലും ഒരു വിഷമം മനസിൽ ഇന്നും നിൽക്കുന്നു.

ഭയംകൊണ്ടോ എന്തോ..? തെഴിൽ നിഷേധം ശരിയല്ല വിനയന്റെ വിലക്കുമാറ്റണമെന്ന് പത്ത് വർഷം വിലക്ക് നീണ്ടിട്ടും മലയാള സിനിമയിലെ ഒരു ധീരൻ പോലും പറയാൻ ധൈര്യം കാണിച്ചില്ല എന്നത് മനസിൽ സൂക്ഷിക്കുന്ന വേദന തന്നെയാണ്. ഇപ്പോൾ നടക്കുന്ന സിനിമാ വിവാദത്തെ കുറിച്ച് പറയുകയാണങ്കിൽ... എന്ത് ന്യൂനത ആർക്ക് തോന്നിയാലും ഒരു സിനിമയുടെ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തെറ്റാണ്.
അത് നിർത്തണമെന്നാണ് എന്റെ വ്യക്തമായ അഭിപ്രായം എന്നായിരുന്നു വിനയന്റെ കുറിപ്പ്. എമ്പുരാൻ സിനിമയിലെ ചില സീനുകളുടെ പേരിൽ റിലീസിനുശേഷം വലിയ വിമർശനവും സൈബർ ആക്രമണവുമാണ് പൃഥ്വിരാജും കുടുംബവും നേരിടുന്നത്. നാനാഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നതോടെ സിനിമയുടെ റീസെൻസറിങ് നടക്കുകയാണ്.
മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വീകരണവും ഹൈപ്പുമാണ് എമ്പുരാന് ലഭിച്ചത്. മാത്രമല്ല സെൻസർ ബോർഡ് സിനിമയിൽ കത്തിവെക്കും മുമ്പ് വിവാദമായ രംഗങ്ങൾ അടങ്ങിയ ഉള്ളടക്കം കാണാനും പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ട്. ഇതുവരെ കാണാത്ത രീതിയിലാണ് ടിക്കറ്റ് ബുക്കിങ് നടക്കുന്നത്.


Click it and Unblock the Notifications











