'അബിയുടെ കൈയിലിരിപ്പായിരുന്നു പ്രശ്നം; മമ്മൂട്ടിയുടെ സെറ്റിൽ ചെയ്തത്; അത് കണ്ടെങ്കിലും ഷെയ്ൻ പഠിക്കണ്ടേ'
മലയാള സിനിമയിൽ സംഘടനകളെല്ലാം നടൻ ഷെയ്ൻ നിഗത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് തലവേദന തുടങ്ങിയവയാണ് ഷെയ്നിനെതിരെ വന്നിരിക്കുന്ന ആരോപണം. നേരത്തെയും ഷെയ്നിനെതിരെ സംഘടനകൾ തിരിഞ്ഞിരുന്നു. വീണ്ടും ആക്ഷേപങ്ങൾ വന്നിരിക്കുന്ന സാഹചര്യത്തിൽ നടന് കരിയറിൽ വലിയ തിരിച്ചടിയാണ് ഷെയ്നിന് സംഭവിക്കുകയെന്നാണ് വിലയിരുത്തൽ. ഷെയ്നിന്റെ ബന്ധുക്കളും സിനിമകളിൽ ഇടപെടുന്നെന്ന ആരോപണം ഉണ്ട്. അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയ്ൻ നിഗം.
കഴിവുണ്ടായിട്ടും ഉയരങ്ങളിലെത്താതെ പോയ നടനായാണ് മരിക്കുന്നത് വരെയും അബി അറിയപ്പെട്ടത്. ദിലീപ്, കലാഭവൻ മണി, ജയറാം, സലിം കുമാർ തുടങ്ങ മിമിക്രി കലാ രംഗത്ത് അബിയുടെ ഒപ്പം പ്രവർത്തിച്ചവരിൽ ഭൂരിഭാഗം പേരും സിനിമയിലെ മുൻനിര താരങ്ങളായി. എന്നാൽ അപ്പോഴും അബിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചില്ല.
മകൻ ഷെയ്നിന് ഈ സ്ഥിതി കരിയറിൽ ഉണ്ടാവരുതെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. തുടക്ക കാലത്ത് ഏറെ പ്രതീക്ഷ നൽകുന്ന നടനായി ഷെയ്ൻ ഉയർന്ന് വരികയും ചെയ്തു. എന്നാൽ പിന്നീട് കരിയറിൽ വിവാദങ്ങൾ ഷെയ്നിനെ തേടി ഒന്നിന് പിറകെ ഒന്നായി എത്തി. ഒടുവിൽ നടന് മേൽ വിലക്കും വന്നിരിക്കുകയാണ്.

ഷെയ്നിന് വേണ്ടി സിനിമാ രംഗത്ത് ചുരുക്കം പേർ മാത്രമാണ് ഇപ്പോഴത്തെ വിവാദങ്ങളിൽ സംസാരിച്ചിട്ടുള്ളത്. ഷെയ്ൻ നിഗം മാത്രമല്ല പ്രശ്നക്കാരൻ, താൻ മറ്റ് നടൻമാർക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവ ഒതുക്കി തീർക്കുകയാണുണ്ടായതെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞിരുന്നു.
ഷെയ്ൻ നിഗത്തെയും പിതാവ് അബിയെയും കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബിയുടെ കൈയിലിരിപ്പ് മോശമായിരുന്നു. അത് കൊണ്ടാണ് സിനിമ കിട്ടാഞ്ഞത്. അന്നേ അമിതാഭ് ബച്ചനെന്ന് പറഞ്ഞാണ് നടന്നിരുന്നതെന്ന് ശാന്തിവിള ദിനേശൻ ആരോപിച്ചിരുന്നു. ഈ പരാമർശം വിമർശിക്കപ്പെട്ടപ്പോൾ വീണ്ടും അബിക്കെതിരെ അദ്ദേഹം സംസാരിച്ചു. 'അബി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ ശരിയല്ലാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല'
'കാരണം ഞാൻ കരുതുന്നത് ഞാൻ അമിതാഭ് ബച്ചനും മോഹൻലാലുമാണെന്ന്. അങ്ങനെ നർമ്മത്തോടെ പറയുന്ന അബിയെയാണ് എനിക്കിഷ്ടം. അബി ആർക്കും വഴങ്ങില്ലായിരുന്നു. എന്റെ അഭിമുഖം കണ്ടിട്ട് ഒരു സംവിധായകൻ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സിനിമയിൽ മമ്മൂക്കയുടെ കൂടെ ഒരു നല്ല വേഷം ചെയ്തിരുന്നു'
'പക്ഷെ റിഹേഴ്സൽ എല്ലാം കഴിഞ്ഞ് ടേക്ക് എന്ന് പറയുമ്പോൾ ഒരു മിനുട്ട് എന്ന് പറഞ്ഞ് അബി ടോയ്ലറ്റിൽ പോവും. ആദ്യമാദ്യം ഇത് സെറ്റിലുള്ള ആർക്കും മനസ്സിലായില്ല. മൂത്രമാെഴിക്കാൻ പോവുന്നെന്ന് വിചാരിക്കും. വാസ്തവത്തിൽ അങ്ങനെയല്ല, രണ്ട് മൂന്ന് മിനുട്ട് മമ്മൂക്ക ലൈറ്റിന് മുന്നിൽ നിൽക്കട്ടെയെന്നാണ്. ബോധപൂർവമാണോ അല്ലെയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അയാളത് എൻജോയ് ചെയ്തിരുന്നു'

'അതൊക്കെയാണ് അബിയുടെ മൈനസെന്നത്. മിമിക്രി രംഗത്ത് തല തൊട്ടപ്പനായി വളരേണ്ട ആളായിരുന്നു അബി. നല്ല സുന്ദരനായിരുന്നു, നല്ല ശബ്ദവുമാണ്. വലിയ നടനാവേണ്ട ആളായിരുന്നു. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സ്വഭാവമായിരിക്കാം വളർച്ച തടഞ്ഞത്. അതിൽ നിന്നും മകനത് പഠിക്കേണ്ടതാണ്. എന്തുകൊണ്ട് എന്റെ അച്ഛൻ അർഹിക്കുന്ന രീതിയിൽ വളർന്നില്ല'
'അങ്ങനെ ആലോചിച്ചാൽ ആ നിമിഷം തന്നെ ഷെയ്ൻ നിഗം തിരുത്തേണ്ടതാണ്. പ്രായത്തിന്റെ പ്രശ്നമുണ്ട്. കൂട്ടുകാരൊക്കെ നീയാണിനി മലയാള സിനിമയിൽ ഒന്നാമതെന്ന് പറയുമ്പോൾ വഴി തെറ്റി പോയതായിരിക്കാം. ഷെയ്ൻ നിഗം ഒരു നല്ല നടനായി മലയാള സിനിമയിൽ ഉണ്ടാവുമെന്ന്,' അന്ന് ശാന്തിവിള ദിനേശൻ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications