അല്ലെങ്കിൽ നാല് ഉറക്കഗുളികകൾ വേണ്ടി വന്നേനെ; അത് ഉൾക്കൊണ്ടേ പറ്റൂ; ഐശ്വര്യ ഭാസ്കരൻ പറഞ്ഞത്
സിനിമാ ലോകത്ത് ഉയർച്ചയും പതനവും സംഭവിച്ച താരങ്ങൾ ഏറെയാണ്. പഴയ കാല നടി സാവിത്രിയുടെ ജീവിതമാണ് ഇന്നും ഇതിലേറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറ്. സാവിത്രിക്ക് സമാനമായി പല താരങ്ങളും ജീവിതത്തിൽ വിഷമഘട്ടങ്ങളിലൂടെ കടന്ന് പോയി. നടി ഐശ്വര്യ ഭാസ്കരനും ജീവിതത്തിൽ ഇത്തരം പ്രതിസന്ധികൾ നേരിട്ടു. പ്രശ്സത നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്കരൻ സിനിമാ ലോകത്ത് ഒരു കാലത്ത് മുൻനിര നായിക നടിയായിരുന്നു.
രാവണപ്രഭു, പ്രജ, ദ ഫയർ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഐശ്വര്യ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. സിനിമകളിൽ തിരക്കേറിയ സമയത്തായിരുന്നു ഐശ്വര്യയുടെ വിവാഹം. തൻവീൻ അഹമ്മദിനെയാണ് നടി വിവാഹം ചെയ്തത്. 1994 ലായിരുന്നു വിവാഹം. രണ്ട് വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സോപ്പു നിർമാണത്തിലേക്കിറങ്ങിയ ഐശ്വര്യ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് തനിക്കിഷ്ടമെന്നും അധ്വാനിച്ച് ജീവിക്കുന്നതിൽ അഭിമാനമേയുള്ളൂയെന്നും ഐശ്വര്യ ഭാസ്കരൻ പറഞ്ഞു. ഇപ്പോഴിതാ ഐശ്വര്യ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രംഗനാഥനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു നടി. റിപ്പോർട്ടർമാരുടെ ജോലിയാണ് ബയിൽവൻ രംഗനാഥൻ ചെയ്യുന്നതെന്നും അതിൽ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഐശ്വര്യ ഭാസ്കരൻ അഭിപ്രായപ്പെട്ടു.

പൊതുജനത്തിന് മുന്നിലേക്ക് വന്നാൽ അവർ നമ്മളെക്കുറിച്ച് നല്ലതും മോശവും സംസാരിക്കും. അത് ഉൾക്കൊള്ളാനുള്ള പക്വത വേണം. എന്നാൽ മാത്രമേ സമാധാനം ലഭിക്കൂ. അല്ലെങ്കിൽ ഞാൻ ഡിപ്രഷൻ വന്ന് മരിച്ചേനെ, അതുമല്ലെങ്കിൽ നാല് ഉറക്കഗുളികകൾ കഴിക്കേണ്ടി വന്നേനെയെന്നും ഐശ്വര്യ ഭാസ്കരൻ പറഞ്ഞു.
പൊതുവെ സിനിമാ രംഗത്തുള്ള നിരവധി പ്രമുഖർ ബയിൽവൻ രംഗനാഥനെ രൂക്ഷമായി വിമർശിക്കാറുണ്ട്. എന്നാൽ ഐശ്വര്യ മാത്രം ഇയാളെ പിന്തുണച്ചത് അന്ന് ഏവർക്കും അമ്പരപ്പായി. സിനിമാ താരങ്ങളെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞ് പരത്തുന്നു എന്നാണ് ബയിൽവൻ രംഗനാഥനെതിരെയുള്ള ആരോപണം. പ്രത്യേകിച്ചും നടിമാരെയാണ് ബയിൽവൻ രംഗനാഥൻ ലക്ഷ്യം വെക്കാറ്.

ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഈ നടിമാരെക്കുറിച്ച് യൂട്യൂബ് ചാനലുകളിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഉണ്ട്. ഒന്നിലേറെ പരാതികൾ ബയിൽവൻ രംഗനാഥനെതിരെ വന്നിട്ടുണ്ട്. എന്നാൽ താൻ പറയുന്നതെല്ലാം വാസ്തവമാണെന്നാണ് ഇയാളുടെ വാദം.
സൂപ്പർസ്റ്റാറുകളെക്കുറിച്ച് സംസാരിക്കാനും ബയിൽവൻ രംഗനാഥൻ മടിക്കാറില്ല. വിജയ്, അജിത്ത് തുടങ്ങിയ സൂപ്പർസ്റ്റാറുകളെക്കുറിച്ചും അധിക്ഷേപകരമായ പ്രസ്താവനകൾ ബയിൽവൻ രംഗനാഥൻ നടത്തി.
വാന്മതി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച സ്വാതി എന്ന നടിയെ അജിത്ത് വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നെന്ന് ബയിൽവൻ രംഗനാഥൻ വെളിപ്പെടുത്തി. വിവാഹ ആലോചനയുമായി വന്ന അജിത്തിനെ നടിയുടെ അമ്മ ആട്ടിയിറക്കിയെന്നും ഇയാൾ പറഞ്ഞു.
സമാനമായി നടൻ വിജയ്നെയും ബയിൽവൻ രംഗനാഥൻ പരിഹസിച്ചു. വിജയ് ഏഴ് വർഷത്തോളമായി വിഗ് ധരിച്ചാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. നടൻ സൂര്യക്ക് ഉയരക്കുറവ് മൂലം സിനിമകളിൽ പ്രശ്നമായെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്. സിങ്കം എന്ന സിനിമയിൽ അനുഷ്കയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഉയരം ഒത്തുവരാത്തതിനാൽ സ്റ്റൂളിൽ കയറി നിന്ന് ഒരു ഷോട്ട് എടുത്തിട്ടുണ്ടെന്നായിരുന്നു വാദം. ഈ താരങ്ങളുടെ ആരാധകർ ബയിൽവൻ രംഗനാഥനെതിരെ രംഗത്ത് വന്നു. എന്നാൽ ഇതൊന്നും ഇയാൾ കാര്യമാക്കിയില്ല. ഇപ്പോഴും യൂട്യൂബ് ചാനലിലൂടെ വിവാദ പരാമർശങ്ങൾ ബയിൽവൻ രംഗനാഥൻ നടത്താറുണ്ട്.


Click it and Unblock the Notifications











