'ആ നടി വെറുതെയല്ല അദ്ദേഹത്തെ പ്രണയിച്ചതെന്ന് തോന്നി; എനിക്ക് വെറുപ്പായിരുന്നു; മുഖത്ത് തുറിച്ച് നോക്കി'
ഡബ്ബിംഗ് രംഗത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഒരു കാലഘട്ടത്തിൽ മലയാളത്തിൽ മിക്ക നായികമാർക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. രേവതി, ശോഭന, ഉർവശി, അമല തുടങ്ങിയ നടിമാരുടെ ശ്രദ്ധേയ മലയാള സിനിമകളെടുത്താൽ ശബദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. മലയാള ഭാഷ അറിയാത്ത പല നായികമാരെയും ഭാഗ്യലക്ഷ്മിയുടെ ഡബ്ബിംഗ് മികവ് തുണച്ചിട്ടുണ്ട്. വെട്ടം സിനിമയിലെ വീണ, ചന്ദ്രലേഖയിലെ ലേഖ എന്നീ നായിക കഥാപാത്രങ്ങൾ ഇതിനുദാഹരണമാണ്.
വെട്ടത്തിൽ അഭിനയിച്ച ഭാവ്ന പാനിക്കും ചന്ദ്രലേഖയിലെ പൂജ ബദ്രയ്ക്കും ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. ഒരു കാലത്ത് പ്രിയദർശൻ സിനിമകളിലെ മിക്ക നായികമാർക്കും ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നതിലുപരി പല സാമൂഹിക വിഷയങ്ങളിലും ഭാഗ്യലക്ഷ്മി ഇടപെടാറുണ്ട്. സിനിമാ രംഗത്തെ നിരവധി പ്രശ്നങ്ങൾക്കെതിരെ ഇവർ ശബ്ദമുയർത്തി. ചിലപ്പോൾ വിവാദങ്ങളിലും ഭാഗ്യലക്ഷ്മി അകപ്പെട്ടിട്ടുണ്ട്. അപമര്യാദയായി സംസാരിച്ച യൂട്യൂബറെ ഭാഗ്യലക്ഷ്മി കൈയേറ്റം ചെയ്ത സംഭവം നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു.

ഒരു പ്രമുഖ സംവിധായകനെക്കുറിച്ച് ഭാഗ്യലക്ഷ്മി മുമ്പൊരിക്കൽ സഫാരി ടിവിയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്തരിച്ച ബാലു മഹേന്ദ്രയെക്കുറിച്ചാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. യാത്ര എന്ന സിനിമയിൽ ഡബ് ചെയ്യുമ്പോൾ എനിക്കദ്ദേഹത്തെ പരിചയമേ ഇല്ല. മദ്രാസിലായിരുന്ന സമയത്ത് ഞങ്ങളൊക്കെ കണ്ട് ആരാധിച്ചിരുന്ന ശോഭ എന്ന നടി മരിച്ചപ്പോൾ അവരുടെ മരണത്തിന് ഉത്തരവാദി ഇദ്ദേഹമാണെന്ന് തോന്നി വെറുപ്പുണ്ടായിരുന്ന കാലത്താണ് യാത്ര എന്ന സിനിമയുടെ ഡബ്ബിംഗിന് എന്നെ വിളിക്കുന്നത്.
ഡബ്ബിംഗിന് പോയപ്പോൾ ഞാനദ്ദേഹത്തെ തുറിച്ചാണ് നോക്കുന്നത്. ദുഷ്ടൻ, മഹാപാപി എന്നാെക്കെ പറഞ്ഞാണ് കഥ കേൾക്കാനിരിക്കുന്നത്. കഥ ഒരു നായികയ്ക്ക് എങ്ങനെ പറഞ്ഞ് കൊടുക്കുമോ അതേ പോലെ എന്നെ ഇരുത്തി മനോഹരമായി പറഞ്ഞ് തന്നു. പുള്ളി തമിഴിലാണ് പറയുന്നത്. പക്ഷെ തമിഴാണെന്ന് പോലും തോന്നാത്ത രീതിയിൽ മനോഹരമായി പറഞ്ഞ് അവസാനിപ്പിച്ച് ആരംഭിക്കലാമാ എന്ന് ചോദിച്ചു. അദ്ദേഹം ആ കഥ പറഞ്ഞ് തീർന്നപ്പോൾ വെറുതെയല്ല ശോഭ ഇദ്ദേഹത്തെ പ്രണയിച്ചതെന്ന് തോന്നി.

അത്രയ്ക്ക് നമുക്ക് അദ്ദേഹത്തോട് വല്ലാത്തൊരു പ്രണയം തോന്നിപ്പോകും. ഡബ് ചെയ്യുന്നവർക്ക് ശ്രുതിയും താളബോധവും വേണമെന്ന് രണ്ട് പേരേ എന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് ബാലു മഹേന്ദ്ര സാറും ഒരാൾ വേണു നാഗവള്ളി സാറും. കംഫർട്ട് സോണിലേക്ക് നമ്മളെ അറിയാതെ നമ്മളെ കൊണ്ട് വരുന്ന സംവിധായകനാണ് ബാലു മഹേന്ദ്ര സർ. വേണു നാഗവള്ളിയും അങ്ങനെയായിരുന്നെന്ന് ഭാഗ്യലക്ഷ്മി ഓർത്തു.
ബാലു മഹേന്ദ്രയുടെ രണ്ടാം ഭാര്യയായിരുന്നു നടി ശോഭ. 17ാം വയസിൽ തൂങ്ങി മരിക്കുകയായിരുന്നു നടി. മരണത്തിന് പിന്നിൽ ബാലു മഹേന്ദ്രയാണെന്ന് അന്ന് ആരോപണം വന്നിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ശോഭയെ മാനസികമായി ബാധിച്ചിരുന്നു. 1983 ൽ പുറത്തിറങ്ങിയ ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയിൽ ഈ സംഭവകഥ ആശയമാക്കിയിട്ടുണ്ട്. കെജി ജോർജാണ് ഈ ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications