ഇത്രയും കാലം ഞാനിതെല്ലാം മിസ് ചെയ്തു; കരഞ്ഞ് കൊണ്ട് ഇന്ദ്രജ; ശ്രദ്ധ നേടി വാക്കുകൾ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് ഇന്ദ്രജ. മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ഇന്ദ്രജയ്ക്ക് ലഭിച്ചു. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ ഇന്ദ്രജ ചെയ്ത ഭവാനി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. വില്ലൻ വേഷത്തിൽ അവിസ്മരണീയ പ്രകടനം ഇന്ദ്രജ കാഴ്ച വെച്ചു. ഉസ്താദ്, മയിലാട്ടം, എഫ്ഐആർ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ഇന്ദ്രജയ്ക്ക് ലഭിച്ചു.
ചെന്നെെയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ ജേർണലിസ്റ്റ് ആകാനാണ് ആഗ്രഹിച്ചത്. അതേസമയം കലാപാരമ്പര്യമുള്ള കുടുംബമായിരുന്നു ഇന്ദ്രജയുടേത്. കർണാട്ടിക് സംഗീതത്തിലൂടെ പേരെടുത്ത വരാണ് ഇന്ദ്രജയുടെ കുടുംബാംഗങ്ങൾ. ക്ലാസിക്കൽ ഡാൻസിൽ പരിശീലനം നേടിയ ഇന്ദ്രജ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട്. ജന്തർ മന്തറാണ് ഇന്ദ്രജ നായികയായെത്തിയ ആദ്യ സിനിമ. ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് ഇന്ദ്രജ. നടി ഇത് സ്വന്തം പേരായി സ്വീകരിക്കുകയായിരുന്നു. രാജാത്തി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

യമലീല എന്ന തെലുങ്ക് ചിത്രത്തിലൂടെ ഇന്ദ്രജയുടെ താരമൂല്യം കുതിച്ചുയർന്നു. ഒരു വർഷം തിയറ്ററിലോടിയ സിനിമയാണിത്. തെലുങ്കിൽ വിജയ സിനിമകളിലെ നായികയായ ഇന്ദ്രജയ്ക്ക് തമിഴിൽ കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. 90 കളിൽ സിനിമാ രംഗത്ത് സജീവമായിരുന്ന ഇന്ദ്രജ വിവാഹശേഷം കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകി. ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയെങ്കിലും പഴയത് പോലെ ശ്രദ്ധേയ സിനിമകൾ വിരളമായേ നടിക്ക് ലഭിച്ചുള്ളൂ.
ടെലിവിഷൻ രംഗത്ത് ഇന്ദ്രജ ഇന്ന് സജീവ സാന്നിധ്യമാണ്. ഇന്ദ്രജ ജഡ്ജായി എത്താറുള്ള ശ്രീദേവീസ് ഡ്രാമ കമ്പനി എന്ന ഷോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷോയുടെ പുതിയ പ്രൊമോയിൽ ഇന്ദ്രജ കരയുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഷൂട്ട് ചെയ്ത പ്രത്യേക എപ്പിസോഡാണിത്. ആഘോഷത്തിന്റെ ഭാഗമായി നടി ഷോയിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.

ഷോയിൽ ഏവരുടെയും കൈയടി വാങ്ങിയ പ്രകടനമാണ് ഇന്ദ്രജ കാഴ്ച വെച്ചത്. പ്രശംസകൾ തുടരെ വന്നതോടെ ഇന്ദ്രജയ്ക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു. ഇനിയൊരിക്കലും ഒരു വേദിയിൽ തനിക്ക് ഡാൻസ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല, ഇത്രയും വർഷങ്ങൾ താനിതെല്ലാം മിസ് ചെയ്തു എന്ന് പറഞ്ഞാണ് ഇന്ദ്രജ കരഞ്ഞത്. നിരവധി പേരാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ പഴയ സിനിമാ അനുഭവങ്ങൾ ഇന്ദ്രജ പങ്കുവെച്ചിട്ടുണ്ട്.
ബിക്കിനിയും ടു പീസും ധരിക്കില്ല എന്നീ രണ്ട് കണ്ടീഷനുകളാണ് സിനിമകളിൽ വെച്ചത്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് നായികയായി അഭിനയിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് സിനിമാ രംഗത്തേക്ക് വന്നത്. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ മിക്ക താരങ്ങൾക്കും സമാന സാഹചര്യമായിരുന്നു. എന്റെ കൂടെ സിനിമയിലെത്തിയ നിരവധി പേർക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ടി വന്നിരുന്നെന്നും ഇന്ദ്രജ ചൂണ്ടിക്കാട്ടി.
ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ വിജയത്തിന്റെ വില അറിയില്ലായിരുന്നു, അത് കൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഞാനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ഗുണം. പക്ഷെ സിനിമാ മാർക്കറ്റിനെക്കുറിച്ച് അധികം അറിയാത്തതിനാൽ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ തുടങ്ങിയവയെക്കുറിച്ചൊന്നും ബോധ്യം ഉണ്ടായിരുന്നില്ലെന്നും ഇന്ദ്രജ ചൂണ്ടിക്കാട്ടി. മുഹമ്മദ് അബ്സർ എന്നാണ് ഇന്ദ്രജയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും സാറ എന്ന മകളുമുണ്ട്.


Click it and Unblock the Notifications











