പറ്റില്ലെങ്കിൽ പോകാം; കരച്ചിലടക്കാനാകാതെ കാവ്യ; മനസ്സില്ലാമനസോടെ സമ്മതിച്ചു; അന്ന് നടന്നത്
മലയാള സിനിമയുടെ മുഖശ്രീയായി ഒരു കാലത്ത് അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ രംഗത്ത് കാവ്യ മാധവനുണ്ടാക്കിയ തരംഗം ചെറുതല്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യ ആദ്യമായി നായികയായെത്തിയപ്പോൾ തന്നെ മലയാളത്തിെല മുൻനിര നായികയായി കാവ്യ വളരുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചു. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് പക്വതയുള്ള കഥാപാത്രത്തെ മികച്ച രീതിയിൽ കാവ്യ അവതരിപ്പിച്ചത്.
പിന്നീട് കൈനിറയെ അവസരങ്ങൾ കാവ്യയെ തേടി വന്നു. നീലേശ്വരത്തെ ഒരു സാധാരണക്കാരിയുടെ ജീവിതം മാത്രം സ്വപ്നം കണ്ട കാവ്യ സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ടു. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ എന്നും കാവ്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അത്രയധികം കാവ്യക്ക് ലഭിച്ചിട്ടില്ല. പെരുമഴക്കാലം, അനന്തഭദ്രം, ഗദ്ദാമ തുടങ്ങിയ ഒരുപിടി സിനിമകളിലാണ് കാവ്യക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത്. അതേസമയം സൂപ്പർസ്റ്റാർ ചിത്രങ്ങളിലെ നായികയാകാൻ കാവ്യക്ക് കഴിഞ്ഞു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അധികം ലഭിക്കാത്തതിലുള്ള വിഷമം കാവ്യ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ക്ലാസ് മേറ്റ്സ് എന്ന സിനിമയിൽ അഭിനയിക്കാൻ കാവ്യ മടിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ ലാൽ ജോസ് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. 2006 ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. പൃഥിരാജ്, കാവ്യ മാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്, രാധിക, ബാലചന്ദ്രമേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
താര കുറുപ്പ് എന്ന കഥാപാത്രത്തെയാണ് കാവ്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ രാധിക ചെയ്ത റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു കാവ്യ ആഗ്രഹിച്ചത്. ഇതേക്കുറിച്ചാണ് ലാൽ ജോസ് സംസാരിച്ചത്. സിഎംഎസ് കോളേജിലെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് കഥ മനസ്സിലായില്ലെന്ന് പറഞ്ഞ് കാവ്യ വന്നു. കഥ പറയാൻ ജെയിംസ് ആൽബർട്ടിനെ ഞാൻ ഏൽപ്പിച്ചു.

കാവ്യയും നരേനും പൃഥിയും ഒരുമിച്ചുള്ള സീനാണ് ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങാൻ നേരം കാവ്യയെ കാണാനില്ല. കാവ്യയെ തിരക്കവെ ജെയിസ് ആൽബർട്ട് ഓടി വന്നു. കഥ കേട്ട ശേഷം കാവ്യ കരച്ചിൽ നിർത്തുന്നില്ലെന്ന് പറഞ്ഞു. പിന്നീടുണ്ടായ സംഭവവും ലാൽ ജോസ് വിശദീകരിച്ചു.
ഞാൻ കാവ്യയുടെ അടുത്ത് ചെന്ന് കാര്യം തിരക്കി. ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയ ചെയ്താൽ മതിയെന്ന് കരച്ചിലടക്കാനാകാതെ കാവ്യ പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. നേരത്തെ ഒരു ഇമേജുള്ളയാൾ റസിയ എന്ന കഥാപാത്രം ചെയ്താൽ നിൽക്കില്ല. അതവൾക്ക് മനസ്സിലായില്ല. റസിയയെ മാറ്റാൻ പറ്റില്ല, നിനക്ക് താര എന്ന കഥാപാത്രം ചെയ്യാൻ പറ്റില്ലെങ്കിൽ പോകാം എന്ന് ഞാൻ പറഞ്ഞു. അത് കേട്ടതോടെ കാവ്യയുടെ കരച്ചിൽ കൂടിയെന്ന് ലാൽ ജോസ് ഓർത്തു.
ഒടുവിൽ കഥയുടെ പ്രാധാന്യം ചെറിയ ഉദാഹരണത്തോടെ പറഞ്ഞപ്പോൾ കാവ്യ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. സിനിമ ശ്രദ്ധ നേടിയപ്പോഴും കാവ്യ ചിത്രം കണ്ടില്ല. റിലീസ് ചെയ്ത് 75 ദിവസം പിന്നിട്ടപ്പോഴാണ് കാവ്യ കാണുന്നത്. തന്നെ വിളിച്ച് നല്ല സിനിമയാണെന്ന് നടി പിന്നീട് പറഞ്ഞെന്നും ലാൽ ജോസ് വ്യക്തമാക്കി. മുമ്പൊരിക്കൽ സ്റ്റാർ ആന്റ് സ്റ്റെെൽ മാഗസിനിലാണ് സംവിധായകൻ ക്ലാസ്മേറ്റ്സിലെ ഈ അറിയാക്കഥ പങ്കുവെച്ചത്.


Click it and Unblock the Notifications











