രണ്ടാം ഭർത്താവ് സെക്രട്ടറിയുമായി പ്രണയത്തിലായി; ആദ്യ ഭർത്താവിന് ആശ്രയം നൽകേണ്ടി വന്നു; കുട്ടി പത്മിനി
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ബാലതാരമായി ജനപ്രീതി നേടിയ താരമാണ് കുട്ടി പത്മിനി. മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ സിനിമയിൽ മുഖം കാണിച്ച് തുടങ്ങിയ കുട്ടി പത്മിനി കുട്ടിക്കാലത്ത് സിനിമാ രംഗത്ത് സജീവമായിരുന്നു. ജെമിനി ഗണേശൻ എംജിആർ, ജയലളിത, സാവിത്രി തുടങ്ങിയ പ്രഗൽഭർക്കൊപ്പം കുട്ടി പത്മിനി അഭിനയിച്ചിട്ടുണ്ട്. പിൽക്കാലത്ത് തമിഴ് സിനിമാ, സീരിയൽ രംഗത്ത് പ്രമുഖ സാന്നിധ്യമായി കുട്ടി പത്മിനി മാറി.
സിനിമാ രംഗത്തെ പഴയ കാല ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് നടി സംസാരിക്കാറുണ്ട്. സാവിത്രി, ജയലളിത തുടങ്ങിയവരെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ കഥകൾ വലിയ ജനശ്രദ്ധ നേടി. ഇപ്പോഴിതാ സ്വന്തം ജീവിതത്തെക്കുറിച്ച് കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രണ്ട് വിവാഹബന്ധങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്.

രണ്ട് തവണയാണ് താൻ വിവാഹം ചെയ്തത്. ആദ്യ ഭർത്താവ് മദ്യപാനിയായിരുന്നു. അതിനാൽ വേർപിരിയേണ്ടതായി വന്നെന്ന് കുട്ടി പത്മിനി വ്യക്തമാക്കി. പ്രഭു നേപാൽ എന്നാണ് രണ്ടാമത്തെ ഭർത്താവിന്റെ പേര്. എന്നാൽ ഈ ബന്ധവും പിരിയേണ്ടി വന്നു. രണ്ടാമത്തെ ഭർത്താവ് സെക്രട്ടറിയുമായി പ്രണയത്തിലായി. അവരെ വിവാഹം ചെയ്യാനാഗ്രഹിച്ചു. താനതിന് സമ്മതിച്ചെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.
ഒരു പെണ്ണിനും അവരുടെ ഭർത്താവിനെ പങ്കുവെക്കാൻ പറ്റില്ല. മറ്റെന്തും അവർ പങ്കുവെക്കും. പക്ഷെ പുരുഷനെ പങ്കുവെക്കുന്നത് താങ്ങാൻ പറ്റാത്ത വേദനയാണെന്നും നടി പറഞ്ഞു. ആദ്യ ഭർത്താവിന് ആശ്രയം നൽകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

യുഎസിൽ നിന്ന് എന്റെ മകൾ ഫോൺ ചെയ്തു. അച്ഛനെ ആരും നോക്കാനില്ല, എന്തോ വഴക്കുണ്ടായി, ആശുപത്രിയിൽ എത്തിക്കണം എന്ന് പറഞ്ഞു. ഉടനെ ഞാൻ പോയി കണ്ടു. അദ്ദേഹത്തെ ആശുപത്രിയിലാക്കി. മദ്യത്തിന് അദ്ദേഹം അടിമപ്പെട്ടിരുന്നു. എന്റെ ഓഫീസിലെ ഒരു റൂമിൽ താമസിപ്പിച്ചു. വീണ്ടും എനിക്ക് അദ്ദേഹവുമായി ബെഡ് ഷെയർ ചെയ്യാൻ പറ്റില്ല. മനസ് മാറിപ്പോയി. ഒരിക്കലും അതിന് സാധിക്കില്ല.
രണ്ടാം ഭർത്താവ് പ്രഭുവുമായി പിരിഞ്ഞ ശേഷമാണ് ആദ്യ ഭർത്താവിനെ വീട്ടിൽ എത്തിച്ചത്. പുറംലോകം എന്ത് പറയുമെന്ന് പലരും ചോദിച്ചു. അത് ഗൗനിക്കില്ലെന്ന് താൻ മറുപടി നൽകി. ഇത് എന്റെ ജീവിതമാണ്. ആദ്യ ഭർത്താവിന് റൂമും ജോലിയും മാസം 30000 രൂപയും ശമ്പളം നൽകി. അത് മനുഷ്യത്വമാണെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
രണ്ടാം ഭർത്താവ് പ്രഭു ഇതിന്റെ പേരിൽ തന്നോട് എതിർപ്പ് പ്രകടിപ്പിച്ചെന്നും കുട്ടി പത്മിനി പറയുന്നു. നീ ആദ്യ ഭർത്താവിനൊപ്പം സന്തോഷിക്കുകയാണല്ലേ എന്ന് അദ്ദേഹം ഫോൺ വിളിച്ച് ചോദിച്ചു. അതെ, നിങ്ങൾക്കെന്തിനാണ് അസൂയ തോന്നുന്നതെന്ന് ഞാൻ തിരിച്ച് ചോദിച്ചു. മനസ് മാറിയ ഭർത്താവ് ഇപ്പോഴും തന്നെ വിളിക്കാറുണ്ടെന്നും നീയാണ് എന്റെ ഗുരുവെന്ന് പറയാറുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
പ്രഭുവുമായി വിവാഹ ജീവിതം നയിക്കുന്ന കാലത്ത് തനിക്ക് തീരെ പക്വത ഇല്ലായിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. പ്രഭു തെറ്റ് ചെയ്താലും ഞാൻ സ്വന്തം കൈയിൽ മുറിവേൽപ്പിക്കുമായിരുന്നു. ഞാൻ വേദനിച്ചാൽ എന്റെ ഭർത്താവിന്റെ മനസും വേദനിക്കുമെന്ന് ഞാൻ കരുതി. പക്ഷെ അവർക്ക് വേദനിക്കില്ല, നമ്മൾക്കേ വേദനിക്കൂ.
ഇന്ന് തിരിഞ്ഞ് ചിന്തിക്കുമ്പോൾ അയ്യോ ഇവരെയാണോ ഞാൻ പ്രണയിച്ചത്, ഇവർക്ക് വേണ്ടിയാണോ ഈ മണ്ടത്തരങ്ങളെല്ലാം ചെയ്തതെന്ന് എനിക്ക് തോന്നുന്നുണ്ട്. അവർ തിരിച്ച് വന്ന് കാലിൽ വീണ് പറഞ്ഞാലും ഇനി അവരുടെ അടുത്ത് പോലും പോകാൻ പറ്റില്ലെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications