മറ്റൊരു ഭാര്യയുമായി ഭർത്താവ് മനോരമയ്ക്ക് മുമ്പിൽ; ഗർഭം അലസിപ്പിക്കാൻ നടി തയ്യാറായില്ല; വെളിപ്പെടുത്തൽ
തെന്നിന്ത്യൻ സിനിമാ ലോകത്തിന് ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് മനോരമ. ആച്ചിയെന്ന് സഹപ്രവർത്തകർ സ്നേഹത്തോടെ വിളിച്ച മനോരമ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എംജിആർ, ജയലളിത തുടങ്ങിയ പ്രഗൽഭർക്കൊപ്പം അഭിനയിച്ച മനോരമ പിന്നീട് സിനിമാ രംഗത്തെ നിരവധി തലമുറകൾക്കൊപ്പം അഭിനയിച്ചു. ആയിരത്തിലേറെ സിനിമകളിൽ മനോരമ അഭിനയിച്ചിട്ടുണ്ട്.
ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ട ശേഷമാണ് മനോരമയ്ക്ക് കരിയറിൽ ഉയർച്ചകൾ ഉണ്ടായത്. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു മനോരമയുടേത്. അമ്മ വീടുകളിൽ ജോലി ചെയ്താണ് മനോരമയെ വളർത്തിയത്. അമ്മയെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ മനോരമ സംസാരിച്ചിട്ടുണ്ട്. മനോരമയുടെ വിയോഗം സിനിമാ ലോകത്തെയാകെ വിഷമിപ്പിച്ചിരുന്നു. 2015 ലാണ് മനോരമ ലോകത്തോട് വിട പറഞ്ഞത്.

മനോരമയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമയുടെ വലിയ ആത്മബന്ധമുള്ള നടിയായിരുന്നു കുട്ടി പത്മിനി. കുട്ടി പത്മിനി ബാലതാരമായി അഭിനയിക്കുമ്പോൾ മനോരമ തിരക്കേറിയ നടിയാണ്. മനോരമയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്.
സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കവെ പ്രണയം മനോരമ അക്കയുടെ ജീവിതത്തിലും വന്നു. രാമനാഥൻ എന്നയാളെ പരിചയപ്പെട്ടു. രണ്ട് പേരും പ്രണയത്തിലായി. ഈ ബന്ധം നിനക്ക് ചേരില്ലെന്ന് അമ്മ വ്യക്തമായി പറഞ്ഞു. എന്നാൽ മനോരമ അക്ക അത് കേട്ടില്ല. ജീവിതത്തിൽ പെട്ടെന്ന് സെറ്റിൽ ആകണം, അഭിനയമാെന്നും വേണ്ട, ഭക്ഷണം പാചകം ചെയ്ത് ഭർത്താവിനായി കാത്തിരിക്കണം എന്നൊക്കെയുള്ള ആഗ്രഹമായിരുന്നു അവർക്കെന്ന് കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

പക്ഷെ രണ്ട് വർഷം പോലും അവർ നല്ല രീതിയിൽ ഒരുമിച്ച് ജീവിച്ചില്ല. വലിയ പ്രശ്നങ്ങളുണ്ടായി. അമ്മയറിയാതെ വിവാഹം ചെയ്ത് മാലയിട്ട് മനോരമ അക്ക വീട്ടിൽ വന്നു. അമ്മയ്ക്ക് വളരെ വിഷമമായി. ഇനി നിന്റെയൊപ്പം ജീവിക്കില്ലെന്ന് പറഞ്ഞ് അമ്മ വീട് വിട്ട് പോയി.
ഭർത്താവിനൊപ്പം മനോരമ അക്ക ജീവിതം തുടങ്ങി. എന്നാൽ അവർ ഗർഭിണിയായപ്പോൾ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല. സിനിമകൾ ലഭിക്കില്ലെന്ന് കരുതി. അക്കാലത്തൊന്നും ബർത്ത് കൺട്രോൾ ഇല്ല. കുട്ടി വേണ്ടെന്ന് ഭർത്താവ് പറഞ്ഞെങ്കിലും മനോരമ കേട്ടില്ല. അയാൾ ഒരു ജോത്സ്യനെ കണ്ടു. ഈ കുഞ്ഞ് പിറന്നാൽ നീ ജീവിതത്തിൽ മുന്നേറില്ലെന്ന് ജോത്സ്യൻ പറഞ്ഞു.
ഇതോടെ ഗർഭം അലസിപ്പിക്കാനുള്ള മരുന്നുകളുമായി ഭർത്താവ് വീട്ടിലെത്തി. ഇത് കഴിച്ചില്ലെങ്കിൽ നിന്റെ കൂടെ ഞാൻ ജീവിക്കില്ലെന്ന് പറഞ്ഞു. മനോരമ അക്ക അതിന് തയ്യാറായില്ല. ഈ സംഭവം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അയാൾ മറ്റൊരാളെ വിവാഹം ചെയ്തു. ആ സ്ത്രീയുമായി വീട്ടിലെത്തി, ഇനി നീ ഈ വീട്ടിൽ കഴിയേണ്ട കാര്യമില്ല, പുറത്ത് പോകൂ എന്ന് മനോരമ അക്കയോട് പറഞ്ഞു.
ഞാനാണ് വാടക കൊടുക്കുന്നത്, ഞാനെന്തിന് വീട് വിട്ട് പോകണം എന്ന് മനോരമ അക്ക. ഇത്തരം നിരവധി പ്രശ്നങ്ങൾ അക്കാലത്ത് നടന്നു. അമ്മയോട് മാപ്പ് പറഞ്ഞ് അവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടു വന്നു. വിവാഹമോചനം നടന്നു. അതിന് ശേഷം പുരുഷൻമാരോട് അവർക്ക് വെറുപ്പായി. ആരോടും അടുത്തില്ല. തുടർന്നും അവർക്ക് സിനിമകൾ ലഭിച്ചു. മകൻ ഭൂപതിയോട് അവർക്ക് വലിയ സ്നേഹം ആയിരുന്നു. ഭൂപതിയും താനുമൊക്കെ ചെറുപ്പകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications











