ഊട്ടിയിലെ തണുപ്പിലും നാലര മണിക്ക് പച്ച വെള്ളത്തിൽ കുളി; ആരോ പറഞ്ഞത് കേട്ടാണ്; കീർത്തിയെക്കുറിച്ച് മേനക
കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്താണ് കീർത്തി സുരേഷ് ഇന്നുള്ളത്. തെന്നിന്ത്യൻ സിനിമാ ലോകത്തിനപ്പുറം ബോളിവുഡിൽ നിന്നും കീർത്തിക്ക് അവസരങ്ങൾ വരുന്നു. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നതെങ്കിലും മലയാള സിനിമകളിൽ കീർത്തിയെ അധികം കണ്ടിട്ടില്ല. തമിഴിലും തെലുങ്കിലും തിരക്കേറിയതോടെയാണ് താരം മലയാളത്തിൽ നിന്നും മാറി നിന്നത്.
തമിഴകത്ത് വളരെ പെട്ടെന്നാണ് കീർത്തി സ്വീകാര്യത നേടിയത്. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയായി അഭിനയിക്കവെയാണ് മഹാനടി എന്ന തെലുങ്ക് ചിത്രം കീർത്തി സുരേഷിനെ തേടിയെത്തുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ബയോപിക്കായ മഹാനടിയിൽ മികച്ച പ്രകടനം കീർത്തി സുരേഷ് കാഴ്ച വെച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ കീർത്തി നേടി.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷ് കുമാറിന്റെയും മകളായ കീർത്തിക്ക് സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ് എളുപ്പമായിരുന്നു. എന്നാൽ ഇന്നത്തെ താരത്തിളക്കത്തിലേക്ക് കീർത്തി എത്തിയതിന് കാരണം നടിയുടെ കരിയറിനോടുള്ള ആത്മാർത്ഥതയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. കീർത്തിക്ക് സിനിമയോടുള്ള ആത്മാർത്ഥതയെക്കുറിച്ച് നടിയുടെ അമ്മ മേനക സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിയായിരിക്കുമ്പോൾ തന്നെ കീർത്തിക്ക് സിനിമയോട് താൽപര്യമുണ്ടായിരുന്നെന്ന് മേനക പറയുന്നു.
കുബേരൻ എന്ന സിനിമയിൽ ബാലതാരമായി കീർത്തി അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും മേനക പങ്കുവെച്ചു. രാവിലെ ആറ് മണിക്കാണ് ഷൂട്ടിംഗ് എന്ന് പറഞ്ഞാൽ നാലര മണിക്ക് എഴുന്നേറ്റ് ഊട്ടിയിൽ പച്ച വെള്ളത്തിൽ കുളിക്കും. ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരം എക്സ്പാൻഡ് ആകുമെന്ന് ആരോ പറഞ്ഞു. അതോടെയാണ് പച്ചവെള്ളത്തിൽ കുളിക്കുന്നത്. കുളി കഴിഞ്ഞ് സ്വാമിയുടെ ചിത്രത്തിന് മുന്നിൽ ഇരുന്ന് നന്നായി അഭിനയിക്കാൻ പറ്റണമെന്ന് പ്രാർത്ഥിക്കും.

അവളുടെയുള്ളിലെ ആത്മാർത്ഥത താൻ അന്ന് കണ്ടെന്നും മേനക വ്യക്തമാക്കി. അവൾ അഭിനയിക്കുന്ന സെറ്റിൽ ഞങ്ങൾക്ക് അറിയാവുന്നവർ ഉണ്ടെങ്കിൽ വീഡിയോ കോൾ ചെയ്യും. സിനിമകളുടെ പരാജയങ്ങൾ കീർത്തി പോസിറ്റീവായാണ് എടുക്കാറെന്നും അന്ന് മേനക വ്യക്തമാക്കി. 'തൊടരി' എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം വന്നെങ്കിലും കീർത്തി പോസിറ്റീവായാണ് എടുത്തത്.
'തൊടരി' കണ്ടാണ് മഹാനടി അവൾക്ക് ലഭിക്കുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിലെ ക്ലോസ് അപ്പ് ഷോട്ട് കണ്ടാണ് നാഗ് അശ്വിൻ വിളിക്കുന്നത്. കോൾ വന്നപ്പോൾ അമ്മേ, ഇങ്ങനെയൊരു സിനിമ വന്നിട്ടുണ്ട് ചെയ്യണോ എന്നറിയില്ലെന്ന് പറഞ്ഞു. ചെയ്താൽ സന്തോഷമാകുമെന്ന് ഞാനും. പക്ഷെ സിനിമ പരാജയപ്പെട്ടാലും അതിനെ അതിജീവിക്കാൻ പറ്റണം. കീർത്തി പക്വതയോടെയാണ് കരിയറിൽ മുന്നോട്ട് പോകുന്നതെന്നും അന്ന് മേനക വ്യക്തമാക്കി. മുമ്പൊരിക്കൽ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മേനക സുരേഷ് ഇക്കാര്യങ്ങൾ സംസാരിച്ചത്.
കീർത്തി സുരേഷിന്റെ സിനിമാ പ്രവേശനത്തിൽ പിതാവ് സുരേഷ് കുമാറിന് ആദ്യം താൽപര്യമില്ലായിരുന്നു. നീലത്താമര ഉൾപ്പെടെയുള്ള സിനിമകളിലേക്ക് ആദ്യം കീർത്തിയെ പരിഗണിച്ചതാണ്. എന്നാൽ സുരേഷ് കുമാറിന് താൽപര്യമില്ലാത്തതിനാൽ ഈ അവസരങ്ങൾ നഷ്‌ടപ്പെട്ടു. ഒടുവിൽ സുഹൃത്തായ പ്രിയദർശൻ ഗീതാഞ്ജലി എന്ന സിനിമയെടുത്തപ്പോഴാണ് കീർത്തിയുടെ സിനിമാ പ്രവേശനത്തിന് ഇദ്ദേഹം സമ്മതം പറഞ്ഞത്.


Click it and Unblock the Notifications